തൃക്കാക്കര കത്തുമ്പോള്‍... ഡോ. ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച ഒരാള്‍ പിടിയില്‍, പ്രചരിപ്പിച്ച 5 പേരെക്കൂടി കണ്ടെത്തി; യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹിയും കെടിഡിസി ജീവനക്കാരനുമായ ശിവദാസന്‍ പിടിയില്‍; അവസാന നാളുകളില്‍ പ്രതിരോധത്തിലായി യുഡിഎഫ്

ഡോ. ജോ ജോസഫ് ഒരു യുവതിക്കൊപ്പം എന്ന പേരില്‍ കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയ്‌ക്കെതിരെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ വലിയ എതിര്‍പ്പാണുയര്‍ന്നത്. തങ്ങള്‍ക്കും ജീവിക്കണമെന്ന് പറഞ്ഞ് ജോ. ജോസഫിന്റെ ഭാര്യയും രംഗത്തെത്തി. പോലീസ് ശക്തമായ അന്വേഷണം നടത്തിയതോടെ വീഡിയോയ്ക്ക് പിന്നിലുള്ളയാള്‍ പിടിയിലായി.
ഡോ. ജോ ജോസഫിനെതിരെ അശ്ലീല വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ശിവദാസനാണ് പിടിയിലായത്. ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ തൃക്കാക്കര പൊലീസിനു കൈമാറും.
യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹിയും കെടിഡിസി ജീവനക്കാരനുമാണ് ശിവദാസനെന്ന് പൊലീസ് അറിയിച്ചു. വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി വിഡിയോ പ്രചരിപ്പിച്ച അഞ്ചു പേരെക്കൂടി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി മുന്‍ എംഎല്‍എ എം.സ്വരാജ് നല്‍കിയ പരാതിയിലാണ് കൊച്ചി സിറ്റി പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിപുലമായ പരിശോധന നടത്തിയത്. സമൂഹമാധ്യമത്തില്‍ മൂന്നു വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് വിഡിയോ പ്രചരിപ്പിച്ചത്. പിടിക്കപ്പെടാതിരിക്കാന്‍ ഇന്റര്‍നെറ്റ് തിരിച്ചറിയല്‍ വിവരങ്ങള്‍ മറയ്ക്കാനുള്ള വിപിഎന്‍ സംവിധാനം ഉപയോഗിച്ചിരുന്നു. വിഡിയോ പ്രചരിപ്പിച്ചശേഷം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു.
സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ പ്രതികളുടെ സമൂഹമാധ്യമ ഇടപെടലുകള്‍ കണ്ടെത്തിയാണ് ആറു പേരെയും തിരിച്ചറിഞ്ഞത്. ഡോ. ജോ ജോസഫ് ഒരു യുവതിക്കൊപ്പം എന്ന പേരില്‍ കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വിഡിയോ പ്രചരിച്ചിരുന്നു. വിഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപി ഉള്‍പ്പടെയുള്ളവര്‍ക്കു ജോ ജോസഫ് പരാതി നല്‍കിയിരുന്നു. ജോ ജോസഫിന്റെ ഭാര്യ ഡോ. ദയ പാസ്‌കല്‍ ഉള്‍പ്പെടെയുള്ളവരും ഇതിനെതിരെ രംഗത്തെത്തി.
ആരോഗ്യകരമായ ഒരു രാഷ്ട്രീയ സംവാദത്തിന് ആയുധമില്ലാതെ നിരായുധരായി നില്‍ക്കുന്നവരാണ് എതിര്‍പക്ഷത്തുള്ളവര്‍ എന്നാണ് ഇതു വ്യക്തമാക്കുന്നതെന്ന് ദയ പാസ്‌കല്‍ പറഞ്ഞു. രാഷ്ട്രീയമായി എതിരിടാന്‍ കെല്‍പില്ലാത്തതിനാലാണ് ഇല്ലാത്ത പച്ചക്കള്ളങ്ങള്‍ പറഞ്ഞു വ്യക്തിപരമായി ആക്രമിക്കുന്നത്. ഇതു ശരിയല്ല. തിരഞ്ഞെടുപ്പു കഴിഞ്ഞും ഞങ്ങള്‍ക്ക് ഇവിടെ ജീവിക്കണം, എല്ലാവര്‍ക്കും കുടുംബമുള്ളതല്ലേ. ഇതു വളരെ ക്രൂരമല്ലേയെന്നും ദയ പാസ്‌കല്‍ ചോദിച്ചു.
നേതാക്കളോടുള്ള അപേക്ഷയാണ്, ഇത്തരം പ്രചാരണങ്ങളില്‍നിന്നു പിന്‍മാറണം, പച്ചക്കള്ളമല്ലേ. ഇതില്‍ വാസ്തവമില്ലല്ലോ. ഉണ്ടാക്കി എടുക്കുന്ന വിഡിയോകളല്ലേ. ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ, ഇതു വളരെ ക്രൂരമല്ലേ. കുട്ടികള്‍ക്കു സ്‌കൂളില്‍ പോകണ്ടേ? അവരുടെ കൂട്ടുകാരെ കാണണ്ടേ? എനിക്കു ജോലി ചെയ്തു ജീവിക്കണ്ടേ? നമ്മള്‍ മനുഷ്യരല്ലേ? എന്റെ സ്ഥാനത്തു വേറൊരാളായാലും വിഷമമുണ്ടാവില്ലേ?
അദ്ദേഹത്തിന്റെ പേരില്‍ വ്യക്തിപരമായി ഒരുപാടു ട്രോളുകള്‍ വന്നു. അതൊന്നും കാര്യമാക്കിയില്ല. നിലപാടുകളാണു രാഷ്ട്രീയത്തില്‍ മല്‍സരിക്കുന്നത് എന്നു മനസ്സിലാക്കാത്തവരോട് എന്തു പറയാനാണ്. കുടുംബത്തെക്കൂടി ബാധിക്കുന്ന കാര്യങ്ങളാകുമ്പോള്‍ പ്രതികരിക്കാതിരിക്കാനാകില്ല. ഇതില്‍ ഒരു ഭീഷണിയുടെ സ്വരം കൂടിയുണ്ട്. ഞങ്ങള്‍ക്കെതിരെ ഒരു പ്രഫഷനല്‍ സ്ഥാനാര്‍ഥിയായാല്‍ ഇതാണ് അനുഭവം, സൂക്ഷിച്ചോ എന്നൊരു ഭീഷണിയാണിതില്‍. തിരഞ്ഞെടുപ്പ് എല്ലാവര്‍ക്കും ശബ്ദിക്കാനുള്ള ഇടമാണ് എന്നും ദയ പാസ്‌കല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























