മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കളക്ടറേറ്റ് മാർച്ചിൽ സംഘർഷം, പോലീസ് വലയം ഭേദിച്ച് പ്രവർത്തകർ കളക്ടറേറ്റ് വളപ്പിൽ കടന്നു

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം കളക്ടറേറ്റിലേയ്ക്ക് നടത്തിയ നടത്തിയ മാർച്ചിൽ സംഘർഷം. സ്വപ്നയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് കോട്ടയത്ത് യൂത്ത് കോൺഗ്രസ് നടത്തിയ കളക്ട്രേറ്റ് മാർച്ചിലാണ് സംഘർഷമുണ്ടായത്.
പ്രവർത്തകർ പോലീസ് വലയം ഭേദിച്ച് കളക്ട്രേറ്റ് വളപ്പിൽ കടന്നു.കളക്റ്ററുടെ ഓഫീസിന് താഴെ കാർപോർച്ചിൽ പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്നു. തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് വെക്കാൻ ശ്രമിച്ച പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി. പൊലീസിൻറെ ഉന്തിലും തള്ളിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.
ഉന്തിലും തളിലും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് . യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോബിൻ ജേക്കബ് , യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ ടോം കോര അഞ്ചേരിൽ എന്നിവർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്.
കളക്ടറേറ്റ് വളപ്പിനുള്ളിലെ സംഘർഷ വിവരമറിഞ്ഞ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് നാട്ടകം സുരേഷ് അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. കോട്ടയം ഡിവൈഎസ്പി കെ സന്തോഷ് കുമാറിന്റെയും വെസ്റ്റ് സി ഐ അനൂപ് കൃഷ്ണയുടെയും ഈസ്റ്റ് സി ഐ യു ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























