ദക്ഷിണേന്ത്യന്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു സ്വര്‍ണക്കടത്ത് വ്യാപമാകുന്നതിന് പിന്നിൽ രാഹുല്‍ പണ്ഡിറ്റ് എന്ന മുന്‍ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥൻ; കരിപ്പൂര്‍, കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ചെന്നൈ, ബെംഗളൂരു വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന സ്വര്‍ണക്കടത്തിനു പിന്നിലും ഇയാളുടെ ചരട് വലി

ദക്ഷിണേന്ത്യന്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു സ്വര്‍ണക്കടത്ത് വ്യാപമാകുന്നുണ്ട്. ഇങ്ങനെ നടക്കുന്ന സ്വര്‍ണക്കടത്തിനു പിന്നില്‍ മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന വിവരമാണ് ഇപ്പോൾ ഉള്ളത്. കരിപ്പൂര്‍, കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ചെന്നൈ, ബെംഗളൂരു വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന സ്വര്‍ണക്കടത്തിനു പിന്നില്‍ പ്രവർത്തിക്കുന്നത് ഡല്‍ഹി സ്വദേശിയായ രാഹുല്‍ പണ്ഡിറ്റ് എന്ന മുന്‍ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥനാണ്.
രാമനാട്ടുകര സ്വര്‍ണക്കടത്ത് അന്വേഷിച്ച കസ്റ്റംസ് പ്രിവന്റീവ് സംഘമാണ് ഇത് കണ്ടെത്തിയത്. സ്വര്‍ണക്കടത്തിന് കൂട്ടുനിന്നുവെന്ന കാരണത്താൽ കസ്റ്റംസില്‍ നിന്നു രാഹുല്‍ പണ്ഡിറ്റിനെ പുറത്താക്കിയിരുന്നു. നേരത്തെ ഡല്‍ഹി പോലീസിലും കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവില്‍ എയര്‍ കസ്റ്റംസിലും രാഹുല്‍ ജോലി ചെയ്തിട്ടുണ്ടായിരുന്നു.
സര്‍വീസിന്റെ ആരംഭം മുതല്‍ക്ക് തന്നെ സ്വര്‍ണക്കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധമാണ് രാഹുലിനുണ്ടായിരുന്നു. രാഹുല്‍ പണ്ഡിറ്റ് ആണ് സ്വര്‍ണക്കടത്ത് സംഘങ്ങളെ ഏകോപിപ്പിക്കുന്നത്. സ്വര്‍ണക്കടത്ത് സംഘത്തിനു വേണ്ട സഹായങ്ങള്‍ വിമാനത്താവളങ്ങളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെയോ വിമാനത്താവള ഉദ്യോഗസ്ഥരെയോ പ്രലോഭിപ്പിച്ച് ഇയാള്‍ ചെയ്യുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. പലപ്പോഴും സ്‌കാനിങ്ങില്‍ സ്വര്‍ണം കടത്തുന്നയാള്‍ രക്ഷപ്പെടാറുള്ളത് ഈ രീതിക്കാണ്.
രാമനാട്ടുകര അപകടം അന്വേഷിച്ച സമയം കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ 'ഓഫീസര്‍ സെറ്റിങ്' (കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വശത്താക്കല്‍) വഴിയാണ് സ്വര്‍ണം കടത്തിയതെന്ന് കണ്ടെത്തുകയും ചെയ്തു. കോഴിക്കോട് കേന്ദ്രീകരിച്ചാണ് രാഹുല്‍ പണ്ഡിറ്റിന്റെ 'ഓപ്പറേഷന്‍' എന്ന സൂചനയും കിട്ടിയിട്ടുണ്ട്. രാഹുലിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയെങ്കിലും ഇയാള്‍ ഹാജരായില്ല.
കസ്റ്റംസ് പ്രിവന്റീവ് രാഹുലിനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കാനൊരുങ്ങുകയാണ്. 2019 ഓഗസ്റ്റ് 19-ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ 4.5 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഈ കള്ളക്കടത്തിന് സഹായിച്ചെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സര്‍വീസില്‍നിന്നു പുറത്താക്കപ്പെട്ട നാല് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ പ്രധാനിയാണ് രാഹുല്‍ പണ്ഡിറ്റ്. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറായിരുന്ന സുമിത് കുമാര്‍ ഇയാള്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു.
https://www.facebook.com/Malayalivartha
























