പിപ്പിടി കാട്ടൽ അല്ല, വെള്ള പുതപ്പിക്കും.... പ്രകോപന മുദ്രാവാക്യവുമായി സിപിഎം എംഎൽഎ.... ’കൈവെട്ടും കാൽവെട്ടും; തലവെട്ടി ചെങ്കൊടി കെട്ടും!’
സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേര്‍ക്ക് ആക്രമണം നടന്നിട്ട് 24 മണിക്കൂർ പിന്നിട്ടു. എന്നാൽ ഇതുവരെയും പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിട്ടും സംഭവ സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിട്ടും പ്രതിയെ പിടികൂടാൻ പോലിസിന് കഴിയാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമായാണ് വിലയിരുത്തുന്നത്.
ഇതോടെ പല കോണുകിൽ നിന്നും സിപിഎം നേതാക്കൾ തന്നെ കൊവിളി പ്രസംഗവുമായി രംഗത്ത് വന്നിരിക്കുകയാണ്. എകെജി സെന്ററിൽ ബോംബെറിഞ്ഞതിനെതിരായ പ്രതിഷേധത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യവുമായി സിപിഎം രംഗത്ത് വന്നിരിക്കുകയാണ്. അമ്പലപ്പുഴയിൽ നടത്തിയ പ്രതിഷേധത്തിനിടെയാണ് സിപിഎം പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്. തലവെട്ടി ചെങ്കൊടി നാട്ടുമെന്നായിരുന്നു മുദ്രാവാക്യം.
എച്ച്. സലാം എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു അമ്പലപ്പുഴയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. കൈവെട്ടും കാൽവെട്ടും…. തലവെട്ടി ചെങ്കൊടി കെട്ടും എന്നായിരുന്നു മുദ്രാവാക്യം. ‘ഇരുളിൻ മറയെ കൂട്ട് പിടിച്ച് കൊട്ടാരത്തിന് നേരെ വന്നാൽ അക്കൈവെട്ടും അക്കാൽവെട്ടും, അത്തല വെട്ടി ചെങ്കൊടി നാട്ടും, സിപിഎമ്മാ പറയുന്നേ’ എന്നായിരുന്നു മുദ്രാവാക്യം. അസഭ്യവാക്കുകളും മുദ്രാവാക്യത്തിൽ ഉൾപ്പെടുത്തിയിരുന്നു എന്നുള്ള ആരോപണമുണ്ട്. പോലീസുകാരുടെ മുൻപിലായിരുന്നു സിപിഎം പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്.
അതോടൊപ്പം കോഴിക്കോടും ഇതിന് സമാനമായ സംഭവം നടന്നിട്ടുണ്ടായിരുന്നു. AKG സെന്‍ററിനു നേരെ സ്ഫോടകവസ്തു ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം കോഴിക്കോട്ട് മാര്‍ച്ച് നടത്തിയത്. അതിലും കൊലവിളി പ്രസംഗവുമായി ഏരിയ കമ്മറ്റി അംഗവും മുന്‍ കൗണ്‍സലറുമായ അഡ്വ. ഒ.എം. ഭരദ്വാജ് രംഗത്ത്.
"ഞങ്ങളും എറിഞ്ഞിട്ടുണ്ട് ,ഇതുപോലെ മതിലിൽ അല്ല, ലക്ഷ്യസ്ഥാനത്ത് എറിഞ്ഞ് അവസാനിപ്പിച്ചിട്ടുണ്ട് ,ഞങ്ങൾ ചെയ്താൽ ഇതുപോലെ പിപ്പിടി കാട്ടൽ ആവില്ല. എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താൻ ഈ കേഡർ പ്രസ്ഥാനത്തിന് അറിയാം, സതീശനും സുധാകരനും ഓർത്തു കളിച്ചാൽ മതി"യെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങൾ കേരളത്തിൽ ഉടനീളം നടന്നു കൊണ്ടിരിക്കുകയാണ്.
ജീവനും സ്വത്തിനും നാശം വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് അക്രമി എകെജി സെന്ററിലേക്ക് സ്ഫോടക വസ്തു വലിച്ചെറിഞ്ഞതെന്ന് എഫ്ഐആർ. വാഹനങ്ങൾ ഓഫീസിലേക്ക് പ്രവേശിക്കുന്ന ഗേറ്റുവഴിയാണ് സ്ഫോടക വസ്തു വലിച്ചെറിഞ്ഞതെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. സ്ഫോടക വസ്തു നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ആക്രമണം നടക്കുന്ന സമയം ഓഫീസിലുണ്ടായിരുന്ന ജീവനക്കാരൻ നൽകിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വ്യാഴാഴ്ച രാത്രി 11.20നാണ് ആക്രമണം ഉണ്ടായതെന്നും. സ്‌കൂട്ടറില്‍ എത്തിയ അജ്ഞാതനാണ് ഇതിന് പിന്നിലെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.
എന്നാൽ അക്രമിയെ കണ്ടെത്താനാേ സംഭവത്തിന് പിന്നിൽ ആരാണെന്ന് തിരിച്ചറിയാനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മൂക്കിൻ തുമ്പത്ത് നടന്ന ആക്രമണമായിട്ടു പോലും പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടാൻ കഴിയുമെന്ന് മാത്രമാണ് പൊലീസ് പറയുന്നത്. അക്രമിയുടെ സഞ്ചാര പാതയുടെ കൂടുതൽ ദൃശ്യങ്ങൾ ലഭിച്ചു എന്നല്ലാതെ വ്യക്തമായ വിവരങ്ങൾ ഒന്നും കിട്ടാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്.
അതേസമയം, സ്ഫോടക വസ്തു എറിഞ്ഞ ആളിനെക്കുറിച്ച് ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാക്കറെ പറഞ്ഞു. സിസിടിവിയിൽ ഒരാളെ മാത്രമാണ് കാണാൻ സാധിക്കുന്നത്. ആക്രമണത്തിന് പിന്നിൽ വേറെ ആരെങ്കിലും ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ടെന്നും പ്രതിയെ ഉടൻ തന്നെ കണ്ടെത്തുമെന്നും എഡിജിപി വിജയ് സാക്കറെ അറിയിച്ചു.
സംഭവത്തിൽ കന്റോൺമെന്റ് പോലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐപിസി 436, എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് 3 (എ) വകുപ്പുകളാണ് കേസിൽ ചുമത്തിയിരിക്കുന്നത്. എകെജി സെന്ററിലെ ജീവനക്കാരനാണ് പരാതി നൽകിയത്. എകെജി സെന്ററിലേക്കു വാഹനങ്ങൾ പ്രവേശിക്കുന്ന ഭാഗത്തേയ്ക്കാണ് നാടൻ പടക്കം വലിച്ചെറിഞ്ഞത്.
ദൃശ്യങ്ങളിലൊന്നും വാഹന നമ്പർ വ്യക്തമല്ല. അക്രമിയുടെ വാഹനം എകെജി സെന്‍ററിലെത്തുന്നതിന് മുമ്പ് മറ്റൊരു ബൈക്കും ഈ വഴി പോകുന്നുണ്ട്. പ്രതി ലോ കോളേജ് ജംഗ്ഷനും കഴിഞ്ഞ് മുന്നോട്ടുപോയതായി വിവരം പൊലീസിന് ലഭിച്ചു. ഡിസിആർബി (ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ) അസി. കമ്മീഷണർ ദിനിൽ അന്വേഷണ ഉദ്യോഗസ്ഥനായി 15 അംഗ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
ഗുരുതര സുരക്ഷാ വീഴ്ചക്ക് പിന്നാലെ പ്രതിയെ പിടികൂടാനാവാത്തതും മുഖ്യമന്ത്രിയുടെ കീഴിലെ ആഭ്യന്തര വകുപ്പിന് കനത്ത നാണക്കേടാണ്. പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ആക്രമണം കനത്ത സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിന് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളെത്തുടർന്ന് എ കെ ജി സെന്ററിനും സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. എട്ടുപൊലീസുകാരെയാണ് ഇവിടെ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്നത്.
എന്നാൽ എ കെ ജി ഹാളിലേക്ക് പോകുന്ന ഗേറ്റിൽ പൊലീസുകാരെ വിന്യസിച്ചിരുന്നില്ല. ഇവിടെയാണ് അക്രമം നടന്നത്.സെന്ററിനുള്ളിൽ ഉണ്ടായിരുന്നവർ പോലും ഉഗ്രശബ്ദം കേട്ടു എന്ന് പറയുമ്പോഴും സ്ഫോടനം നടന്ന സ്ഥലത്തേക്ക് പൊലീസുകാർ ഓടിയെത്തുകയോ അക്രമിയെ പിന്തുടരാൻ ശ്രമിക്കുകയോ ഉണ്ടായില്ല. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്നാണ് സി പി എം ആരോപിക്കുന്നത്. എന്നാൽ തങ്ങൾക്ക് ഇതിൽ ഒരു പങ്കുമില്ലെന്നും പൊലീസ് അന്വേഷിച്ച് ആരാണ് കുറ്റക്കാരെന്ന് കണ്ടുപിടിക്കട്ടേ എന്നുമാണ് കോൺഗ്രസ് പറയുന്നത്.
https://www.facebook.com/Malayalivartha