സതീശൻ ഇഫക്ടും മുഖ്യമൗനിയും...! വി.ഡി സതീശനെതിരെ വലിയ തോതിൽ കെണിവച്ച് ഉറക്കമിളച്ച് ഭരണകക്ഷി, മുഖ്യമന്ത്രിയും സി.പി.എമ്മും അദ്ദേഹത്തെ ഉന്നമിടുന്നു, ഒരു നാവുപിഴ...അതല്ലെങ്കിൽ ഒരു പൊട്ടിത്തെറി...ഏതെങ്കിലുമൊന്ന് വീണു കിട്ടിയാൽ, അതൊരാഘോഷമാക്കി പ്രതിരോധംവിട്ട് ജയിക്കാനുള്ള കളി തുടങ്ങാമെന്ന കണക്കുകൂട്ടലിലാണ് പിണറായിയും കൂട്ടരുമെന്ന് അഡ്വ. ഗോപി ദാസ്
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിജയത്തിനുശേഷം പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ വലിയ തോതിൽ കെണിവച്ച് ഉറക്കമിളച്ചിരിക്കയാണ് ഭരണകക്ഷിയെന്ന് അഡ്വ. ഗോപി ദാസ് . കുറേനാളുകളായി മുഖ്യമന്ത്രിയും സി.പി.എമ്മും ഉന്നമിടുന്നത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയാണ്. ഒരു നാവുപിഴ, അതല്ലെങ്കിൽ ഒരു പൊട്ടിത്തെറി. ഏതെങ്കിലുമൊന്ന് പ്രതിപക്ഷ നേതാവിൽ നിന്നുണ്ടായാൽ, അതൊരാഘോഷമാക്കി പ്രതിരോധംവിട്ട് ജയിക്കാനുള്ള കളി തുടങ്ങാമെന്നാണ് പിണറായിയും കൂട്ടരും കണക്കുകൂട്ടുന്നത് എന്ന് അദ്ദേഹം പ്രതികരിച്ചു.
ഫെയിസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സി.പി.എമ്മിനെതിരെയുള്ള അദ്ദേഹത്തിന്റെ പ്രതികരണം.വയനാട്ടിൽ രാഹുൽജിയുടെ ഓഫീസ് എസ്.എഫ്.ഐ അടിച്ചു തകർത്തപ്പോൾ അതിനെതിരെ ദേശവ്യാപകമായ വൻപ്രതിഷേധത്തിൻ്റെ കൊടുങ്കാറ്റുയർന്നത് കോൺഗ്രസിനെക്കുറിച്ച് സി.പി.എം വച്ചുപുലർത്തിയ ധാരണകളെ തച്ചുതകർത്തു. കേരളത്തിൽ യു.ഡി.എഫ് കരുത്തുകാട്ടുന്നത് ഇടതുപക്ഷം തിരിച്ചറിയുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഡ്വ. ഗോപി ദാസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.....
സതീശൻ ഇഫക്ടും മുഖ്യമൗനിയും
കുറേനാളുകളായി മുഖ്യമന്ത്രിയും സി.പി.എമ്മും ഉന്നമിടുന്നത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയാണ് - ഒരു നാവുപിഴ, അതല്ലെങ്കിൽ ഒരു പൊട്ടിത്തെറി. ഏതെങ്കിലുമൊന്നു പ്രതിപക്ഷ നേതാവിൽനിന്നുണ്ടായാൽ, അതൊരാഘോഷമാക്കി, പ്രതിരോധംവിട്ട് ജയിക്കാനുള്ള കളി തുടങ്ങാമെന്നാണ് പിണറായിയും കൂട്ടരും കണക്കുകൂട്ടുന്നത്.യു.ഡി.എഫിൻ്റെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പു വിജയത്തിനുശേഷം പ്രതിപക്ഷനേതാവിനെതിരെ വലിയ തോതിൽ കെണിവച്ച് ഉറക്കമിളച്ചിരിക്കയാണ് ഭരണകക്ഷി.കെണിയിൽ വീഴുന്നില്ലെന്നുമാത്രമല്ല, കെണിവച്ചവനെ അതേ കെണിയിൽ ചാടിക്കുന്ന സതീശൻ ഇഫക്ട് കേരളം കണ്ടുകൊണ്ടിരിക്കയാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 'ഇനി ഞങ്ങളുടെ ടേൺ' എന്ന അതിരുവിട്ട ആത്മവിശ്വാസത്തിന് യു.ഡി.എഫിനു കിട്ടിയ ഷോക്ട്രീറ്റ്മെൻ്റായിരുന്നു ഭരണം കൈവിട്ടുപോയി എന്നത്.ആ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിൻ്റെ വർഗ്ഗീയവിഭജന കുതന്ത്രങ്ങൾ ലക്ഷ്യംകണ്ടുവെന്നതും വിസ്മരിക്കാനാവില്ല.എങ്കിലും പരാജയം കോൺഗ്രസിനു സമ്മാനിച്ച കാവ്യനീതിയാണ് കെ.പി.സി.സി. പ്രസിഡൻ്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും.
കോൺഗ്രസിൽ പെട്ടിചുമക്കൽ രാഷ്ട്രീയം നിലനിന്നിരുന്ന അവസ്ഥയാണ് പുതിയ നേതൃത്വത്തിൻ്റെ വരവോടെ ഇല്ലാതായത്. പോസ്റ്ററൊട്ടിച്ചും പാർട്ടിക്കുവേണ്ടി തല്ലുകൊണ്ടും വിയർപ്പും ചോരയുമൊഴുക്കിയ വിഭാഗത്തെ കണ്ടെത്തി, അവർക്കൊപ്പമാണ് തങ്ങളെന്ന സന്ദേശം കൈമാറാൻ പുതിയ നേതൃത്വത്തിനു കഴിഞ്ഞതോടെ കോൺഗ്രസിൽ പഴയ കരുത്തോടെ ജീവൻ തുടിച്ചു.
വയനാട്ടിൽ രാഹുൽജിയുടെ ഓഫിസ് എസ്.എഫ്.ഐ അടിച്ചു തകർത്തപ്പോൾ അതിനെതിരെ ദേശവ്യാപകമായ വൻപ്രതിഷേധത്തിൻ്റെ കൊടുങ്കാറ്റുയർന്നത് കോൺഗ്രസിനെക്കുറിച്ച് സി.പി.എം വച്ചുപുലർത്തിയ ധാരണകളെ തച്ചുതകർത്തു. കേരളത്തിൽ യു.ഡി.എഫ് കരുത്തുകാട്ടുന്നത് ഇടതുപക്ഷം തിരിച്ചറിയുകയായിരുന്നു.ചോദ്യങ്ങൾക്ക് ടു ദി പോയിൻ്റ് ഉത്തരം നൽകാതെ അസംബന്ധങ്ങൾ പറയുന്ന രീതിയിലൂടെയാണ് പിണറായി പാർട്ടിയിൽ ഒന്നാമനായത്. ചോദ്യ കർത്താവിനെ മടുപ്പിച്ച് കാര്യങ്ങൾ തനിക്കനുകൂലമെന്ന് വരുത്തിത്തീർക്കുന്ന തന്ത്രം.
തനിക്കെതിരെ ഏതുചോദ്യം വന്നാലും അസംബന്ധങ്ങളുടെ വായാടിത്തത്താൽ ചോദ്യ കർത്താവിനെ മടുപ്പിക്കുന്ന രീതി നിയമ സഭയിലും അനുവർത്തിച്ചുവരികയാണ് മുഖ്യമന്ത്രി.മേമ്പൊടിയായി പരിഹാസത്തിൻ്റെ ഊറിച്ചിരിയും മുക്കലും മൂളലും...അതും പോരാതെവന്നാൽ ക്ഷുഭിതനായി വിരട്ടാൻ ശ്രമിക്കും. ഞാൻ വേറെ കളരിക്കാരനാണെന്നു പറഞ്ഞൊഴിയും.
ഇപ്പോൾ ചില സാരോപദേശങ്ങളിലൂടെ സഭയിൽ വിശുദ്ധപദവിക്കു ശ്രമിക്കുകയാണ് പിണറായി.ഒന്നാം പിണറായി ഭരണകാലത്ത് ഇത്തരം കപടനാടകങ്ങളിലൂടെ ഏറെക്കുറെ വിജയിക്കാനായി പിണറായിക്ക്.
എന്നാൽ ഈ അടവുകളെല്ലാം ഇക്കാലഘട്ടത്തിൽ ഒന്നൊന്നായി പാഴായിപ്പോവുകയാണ്.കൃത്യവും, കുറിക്കുകൊള്ളുന്നതുമായ ചോദ്യശരങ്ങളിൽ ടീം സ്പിരിറ്റുൾക്കൊണ്ട പ്രതിപക്ഷത്തിനു മുന്നിൽ പിണറായിക്ക് വാക്കുകൾ മുട്ടിപ്പോയിരിക്കുന്നു.സഭയിൽ മൗനം പാലിക്കുക എന്ന അടവിലേക്ക് മുഖ്യൻ ഒതുങ്ങിക്കൂടി.മൗനം വെടിയണമെങ്കിൽ പ്രതിപക്ഷ നേതാവിനെ ഒന്നു കുരുക്കിക്കെട്ടണം. ആക്ഷേപിക്കാൻ അവസരം ഒരുക്കിയെടുക്കണം.അണികൾ അതിനായി ജാഗരൂകരായി.
പ്രതിപക്ഷ നേതാവിനെ വാക്കുകൾകൊണ്ട് പ്രകോപിപ്പിക്കാൻ പത്രസമ്മേളനത്തിൽ പത്രപ്രതിനിധികളായെത്തിയ അഞ്ചംഗ സഖാക്കളുടെ ശ്രമം പാളിയെങ്കിലും അതിൻ്റെ തുടർച്ചയായി നിയമസഭയിൽ നടത്താൻ കരുതിവച്ച വാചകം ഷംസീർ എം.എൽ.എ ഒഴിവാക്കിയില്ല. 'അഹങ്കാരത്തിന് കയ്യും കാലും വച്ചതുപോലെ ' എന്നായിരുന്നു പ്രതിപക്ഷനേതാവിനെക്കുറിച്ച് ഷംസീറിൻ്റെ പരാമർശം.
ഇപ്പറഞ്ഞത് ഏതെങ്കിലുമൊരു മലയാളി ശരിവയ്ക്കുമോ? അഹന്തയും ഗർവ്വും മാത്രമല്ല, ജനവിരുദ്ധതയും കൊള്ളയും, മടിയിലെ കനവുമൊക്കെ കൈകാലുകളായി രൂപപ്പെട്ട സ്വന്തം നേതാവിനെ പ്രീതിപ്പെടുത്താനാണോ, അതോ ഈ മേലെഴുത്തുകൾ നിങ്ങളുടെ നേതാവിനാണ് നന്നായിണങ്ങുകയെന്ന് പ്രതിപക്ഷാംഗങ്ങളിൽ ആരെയെങ്കിലും കൊണ്ടു മറുപടിപറയിച്ച് ആത്മനിർവൃതിയടയാനാണോ ഷംസീർ ഈ പരാമർശം നടത്തിയത്?
' ഇവനാരെടാ .. ഈ സതീശൻ ' എന്ന് പ്രതിപക്ഷനേതാവിനെ തെരുവിൽ ആക്ഷേപിച്ച എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന് അതേ നാണയത്തിൽ മറുപടി കൊടുക്കാൻ കോൺഗ്രസുകാരാരും മിനക്കെട്ടില്ല. അതുവഴി, വിജയജയരാജന്മാർ പയറ്റിത്തെളിഞ്ഞ കളരിയുടെ അധമസംസ്കാരം ഒരിക്കൽകൂടി കേരള ജനതയ്ക്കു ബോധ്യപ്പെടുകയായിരുന്നു. അതേ സമയം തുടർച്ചയായി കാട്ടിക്കൂട്ടുന്ന ഏടാകൂടങ്ങൾക്ക് തത്സമയം ' വരമ്പത്തുകൂലി' പ്രതിപക്ഷത്തുനിന്ന് ഭരണകക്ഷി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു.
ഷംസീർ നിയമസഭയിൽ പറഞ്ഞ ' നായ്ക്കൾ കുരയ്ക്കുന്നതിനു നേരെ പ്രതികരിക്കാൻ നിന്നാൽ ലക്ഷ്യത്തിലെത്താനാവില്ല' എന്ന വാചകത്തിൻ്റെ അർത്ഥം നന്നായറിയുന്ന ആളാണ് പ്രതിപക്ഷനേതാവ്.കുരകളിൽ പ്രകോപിതനാകാതിരിക്കാൻ അദ്ദേഹത്തിനറിയാം. നിയമസഭ എ.കെ.ജി സെൻ്ററാണെന്നും അവിടെയിരിക്കുന്നവരെല്ലാം തൻ്റെ അണികളാണെന്നുമുള്ള ധാരണയാണ് ഈ നാളുകളിൽ പിണറായി വിജയന് ഇല്ലാതായത്.
അതാണ് അദ്ദേഹം മൗനിബാബയായി പരിണമിക്കാൻ കാരണം.എന്നിരുന്നാലും മുഖ്യസ്ഥാനിയെക്കൊണ്ട് മറുപടി പറയിപ്പിക്കേണ്ടിടത്ത് അതെണ്ണിയെണ്ണി പറയിക്കാതെ പ്രതിപക്ഷത്തിന് തരമില്ലല്ലോ. വി.ഡി.സതീശൻ ഒരു പ്രതീകമാണ്. പിണറായിയുടെ ജനവിരുദ്ധ ദുർഭരണത്തിന് അറുതിവരുത്താനാകുമെന്ന കേരള ജനതയുടെ ആത്മവിശ്വാസത്തിൻ്റെ പ്രതീകം.
അഡ്വ: ജി. ഗോപിദാസ്
https://www.facebook.com/Malayalivartha