പി.ശശിക്കും ഇ.പി.ജയരാജനുമെതിരെ സി.പി.എമ്മിൽ കടുത്ത അത്യപ്തി, എ.കെ.ജി. സെൻ്റർ ആക്രമണം മുതൽ പി.സി.ജോർജിൻ്റെ അറസ്റ്റ് വരെയുള്ള പരാജയപ്പെട്ട ഉദ്യമങ്ങളിൽ ജയരാജനും ശശിക്കുമെതിരെ പഴിചാരി സി പി എം നേതാക്കൾ, ശശിയെ കയറൂരി വിടുന്നത് ജയരാജനാണെന്നും ആരോപണം

എ.കെ.ജി. സെൻ്ററിന് പടക്കമെറിഞ്ഞ് എട്ടു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തത് എന്തുകൊണ്ട്? പ്രതി സി.പിഎമ്മുകാരനായതു കൊണ്ടാണെന്ന് കോൺഗ്രസുകാർ പറയുന്നത് വെറുതെയല്ല. ഇ പി ജയരാജനെയും പി.ശശിയെയും കൈയിൽ കിട്ടിയാൽ ജീവനോടെ തിന്നാനുള്ള ദേഷ്യമുണ്ട് സി പി എം നേതാക്കൾക്ക്. എല്ലാത്തിനും കാരണം പിണറായിയാണെന്ന ശാപവചസുകളുമായി മുന്നോട്ടു പോവുകയാണ് പ്രധാന ഘടക കക്ഷിയായ സിപിഐ. ഇപ്പോൾ പിണറായിയെ നയിക്കുന്നവർ അദ്ദേഹത്തിൻ്റെ അവസാനം കാണുമെന്ന് സി പി ഐ നേതാക്കൾ ഉറപ്പിച്ചു പറയുന്നു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും സർക്കാരിനെ സി പി എമ്മിൽ നയിക്കുന്ന ഇ.പി.ജയരാജനുമെതിരെ സി പി എമ്മിലും കടുത്ത അത്യപ്തിയാണ്. എ.കെ.ജി. സെൻ്റർ ആക്രമണം മുതൽ പി.സി.ജോർജിൻ്റെ അറസ്റ്റ് വരെയുള്ള പരാജയപ്പെട്ട ഉദ്യമങ്ങളിലാണ് ജയരാജനും ശശിക്കുമെതിരെ സി പി എം നേതാക്കൾ പഴിചാരുന്നത്. ശശിക്കും ജയരാജനും ബുദ്ധിയില്ലെന്നാണ് സി പി എം നേതാക്കൾ പറയുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ചുമതല തത്കാലം നിർവഹിക്കുന്നത് സി പി എമ്മിൽ നിന്ന് ഇ.പി.ജയരാജനാണ്.അദ്ദേഹം ഇപ്പോൾ പിണറായിയുടെ വിശ്വസ്തനാണ്. എൽ ഡി എഫ് കൺവീനറാക്കിയതോടെ ഇ പി ക്ക് കൂടുതൽ കരുത്ത് കൈവന്നു. മുഖ്യമന്ത്രിയോട് അദ്ദേഹം നൂറു ശതമാനം വിശ്വസ്തത പുലർത്തുന്നുണ്ടെങ്കിലും ആ വിശ്വസ്തത മുഖ്യമന്ത്രിക്ക് തന്നെ പാരയായി മാറിയിരിക്കുകയാണ്.അമിതമായ ആത്മവിശ്വാസത്തോടെ ഇ.പി. പറയുന്ന കാര്യങ്ങൾ പിണറായിക്ക് പാരയായി തീരുന്നു. ശശിയെ കയറൂരി വിടുന്നത് ജയരാജനാണെന്നും ആരോപണം ഉയരുന്നു.
എ.കെ.ജി.സെൻററിൽ നടന്ന പടക്കമേറാണ് ഇ.പിയെ പുതുതായി പ്രതിസന്ധിയിലാക്കിയത്. എ.കെ.ജി. സെൻ്ററിലെ ബോംബാക്രമണം ഇ.പിയും പി.കെ.ശ്രീമതിയും ചേർന്ന് പർവതീകരിച്ചു എന്നാണ് ആക്ഷേപം. ചെറിയ ഒരു സംഭവത്തെ വലുതാക്കിയത് ആഭ്യന്തര വകുപ്പിന് തന്നെ വിനയായി തീർന്നെന്നാണ് ആക്ഷേപം. പ്രതിയെ പിടിക്കാൻ പോലീസിന് കഴിയാതിരുന്നത് ആഭ്യന്തര വകുപ്പിന് വലിയ പഴിയായി മാറി. ഇതിനിടെ എ.കെ.ജി സെൻറർ ആക്രമണത്തിന് പിന്നിൽ സി പി എം തന്നെയാണെന്നും ആരോപണം ഉയർന്നിരുന്നു.
സി പി എമ്മിൻ്റെ പ്ലാനിംഗ് എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലും വലിയ വാർത്തയായി മാറി. ഇ പി.ജയരാജനും പി.കെ.ശ്രീമതിയും പാതിരാത്രി എ.കെ.ജി സെൻററിലെത്തിയതും വിഷയത്തെ വലിയ സംഭവമാക്കിയതും വലിയ ആക്ഷേപങ്ങൾക്കിടയാക്കി. ദിവസം എട്ട് കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിയാതിരുന്നത് വലിയ വിമർശനങ്ങൾക്കിടയാക്കി. അതിനിടെ സെൻററിലേക്ക് എറിഞ്ഞത് പടക്കമാണെന്ന ഫോറൻസിക് തീരുമാനവും സർക്കാരിന് വിനയായി. മുഖ്യമന്ത്രിക്ക് കീഴിലുള്ള ഫോൻസിക് വകുപ്പു പോലും കൈകാര്യം ചെയ്യാൻ ശശിക്ക് - കഴിയുന്നില്ലെന്നാണ് പുതിയ ആക്ഷേപം.
ഇതാണ് ആഭ്യന്തര വകുപ്പിനും ശശിക്കും എതിരായ പരാതി. ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നത് പി.ശശിയാണ്.പോലീസിൻ്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നതും സർക്കാരിന് അനുകൂലമാക്കുന്നതും ശശിയാണ്. എന്നിട്ടും പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ബോംബിട്ടിട്ടും പ്രതിയെ പിടിക്കാൻ കഴിഞ്ഞില്ല ഇതിനെ ശശിയുടെ കഴിവുകേടായി വ്യാഖ്യാനിക്കുന്നു.
ശശി റിപ്പോർട്ട് ചെയ്യുന്നത് മുഖ്യമന്ത്രിക്കാണ്. അതു കഴിഞ്ഞാൽ ജയരാജനും. ബോംബിട്ടവനെ പിടിക്കാൻ പോലീസിന് കഴിഞ്ഞില്ല. ആകെ എ കെ ജി സെൻ്ററിന് കല്ലെറിയുമെന്ന് പറഞ്ഞ് പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തു.ഇയാളെ പറഞ്ഞു വിട്ടു. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കും എന്ന് പോലീസിനെ ജനങ്ങൾ പരിഹസിക്കുന്നു.
പി.സി ക്കെതിരെ സോളാർ നായികയെ രംഗത്തിറക്കിയത് ശശിയാണെന്ന് സി പി എം നേതാക്കൾ പറയുന്നു. എറണാകുളത്ത് നടന്ന പാർട്ടി സമ്മേളനമാണ് ശശിയെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിച്ചത്. ഹൈക്കോടതി ജാമ്യം നൽകാത്തതിനാൽ പി.സി. ഒരു ദിവസം മാത്രം അകത്തു കിടന്നു.സോളാർ നായികയെ പീഡിപ്പിച്ചതിൻ്റെ കേസിൽ ഒരു മണിക്കൂർ കൊണ്ട് ജോർജ് ഇറങ്ങി പോയതോടെ ശശിക്കെതിരെ സി പി എം നേതാക്കൾ തന്നെ രംഗത്തെത്തി.
സി പി എം നേതാക്കൾ പരസ്യമായി ശശിക്കെതിരെ രംഗത്തിറങ്ങിയിട്ടില്ലെങ്കിലും ശശി പിണറായിയെയും കൊണ്ടു പോകുമെന്ന് നേതാക്കൾ അടക്കം പറയുന്നു. ശശിയുടെ എടുത്തു ചാട്ടം നല്ലതാണോ എന്ന് മുഖ്യമന്ത്രിയോട് ചില നേതാക്കൾ ചോദിച്ചു വെന്നാണ് മനസിലാക്കുന്നത്.ഇതിനു മുമ്പും ഇ.പി.ജയരാജനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷ വിമര്‍ശനമുയർന്നിരുന്നു. ലീഗിനെ എൽഡിഎഫിലേക്കു ക്ഷണിച്ച പ്രസ്താവനയാണ് അന്ന് വിവാദമായത്. ഇത് അനവസരത്തിലുള്ളതാണെന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.
ഇ.പി.ജയരാജന്റെ പ്രസ്താവന അണികൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കി. മുന്നണി വിപുലീകരണമല്ല എൽഡിഎഫിന്റെ അടിയന്തര ലക്ഷ്യം. ഭാവിയിൽ പ്രതികരണം നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. അന്ന് പിണറായിയാണ് ഇ പി യെ രക്ഷിച്ചത്.പ്രസ്താവന വിവാദമായതിനെ തുടർന്ന് തന്റെ പരാമർശം ഇ.പി.ജയരാജൻ തിരുത്തിയിരുന്നു. കോൺഗ്രസിനെ തള്ളിപ്പറയാൻ തയാറായാൽ മുസ്‌ലിം ലീഗ് എൽഡിഎഫിലേക്കു വരട്ടെ എന്നായിരുന്നു കൺവീനറായ ഉടനെ മാധ്യമങ്ങളോട് ഇ.പി.ജയരാജന്‍ പ്രതികരിച്ചത്. എൽഡിഎഫിന്റെ കവാടങ്ങൾ അടയ്ക്കില്ലെന്നും ആർഎസ്പി
പുനർവിചിന്തനം നടത്തണമെന്നും പറഞ്ഞ ഇപി, പ്രതീക്ഷിക്കാത്ത പല പാർട്ടികളും എൽഡിഎഫിൽ എത്തുമെന്നും അവകാശപ്പെട്ടു. എൻസിപി വിട്ടുപോയ മാണി സി.കാപ്പൻ തിരിച്ചെത്തിയാൽ സഹകരിപ്പിക്കുമെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കിയിരുന്നു.മുന്നണി മാറ്റം അജണ്ടയിലില്ലെന്നായിരുന്നു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ജയരാജന്റെ പ്രസ്താവന ഉണ്ടയില്ലാ വെടിയെന്നായിരുന്നു ആർഎസ്പിയുടെ മറുപടി. മുസ്‌ലിം ലീഗുമായി ഇപ്പോൾ രാഷ്ട്രീയ കൂട്ടുകെട്ടു വേണ്ടെന്ന പാർട്ടി നിലപാടിനെ ഇ.പി.ജയരാജൻ മറികടന്നതോടെ സംഭവം വിവാദമായി.
യുഡിഎഫ് വിട്ടുവന്നാലും ലീഗിനെ മുന്നണിയിൽ ഉൾപ്പെടുത്തില്ലെന്നായിരുന്നു സംസ്ഥാന സമ്മേളനത്തിലെ തീരുമാനം. മുന്നണി വിപുലീകരണം ഇപ്പോൾ വേണ്ടെന്നും സംസ്ഥാന സമ്മേളനം തീരുമാനിച്ചിരുന്നു. തെറ്റു മനസിലായതോടെ ജയരാജൻ പ്രസ്താവന തിരുത്തി. ലീഗിനെ എൽഡിഎഫിലേക്കു ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ.പി.ജയരാജൻ എന്നും വിവാദങ്ങളുടെ തോഴനായിരുന്നു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും വ്യവസായ മന്ത്രിയുമായ ഇ.പി ജയരാജൻ മന്ത്രിസ്ഥാനം രാജിവെച്ചത് അങ്ങനെയാണ് . ബന്ധു നിയമന വിവാദത്തെ തുടർന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്‍റെ തീരുമാന പ്രകാരമായിരുന്നു രാജി. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത് 142 ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രിസഭയിലെ രണ്ടാമനെന്നറിയപ്പെട്ടിരുന്ന വ്യവസായ മന്ത്രിക്ക് രാജി വെക്കേണ്ടി വന്നത്. ഇക്കാലത്ത് അഴിമതി ആരോപണവും അദ്ദേഹത്തിനെതിരെയുണ്ടായി. .
ജയരാജന്‍റെ ഭാര്യാസഹോദരിയും കണ്ണൂര്‍ എം.പിയുമായ പി.കെ. ശ്രീമതിയുടെ മകനായ സുധീര്‍ നമ്പ്യാരെ കെ.എസ്.ഐ.ഇ എം.ഡിയായി നിയമിച്ച് ഉത്തരവിറങ്ങിയിരുന്നു. ഇത് വൻ വിവാദമായതോടെ ഉത്തരവ് വ്യവസായ വകുപ്പ് പിൻവലിക്കുകയും ചെയ്തിരുന്നു. വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻറ ബന്ധുവും കേരള ക്ലേയ്സ് ആൻറ് സെറാമിക്സ് ജനറൽ മാനേജരുമായ ദീപ്തി നിഷാദിന്‍റെ നിയമനവും വിവാദമായി. ഇ.പി ജയരാജൻറ ജേഷ്ഠൻറ മകൻ്റെ ഭാര്യയാണ് ദീപ്തി നിഷാദ് . ദീപ്തി നിഷാദിനെ നിയമിച്ചത് മുതൽ തന്നെ പാർട്ടിക്കുള്ളിൽ വൻ എതിർപ്പുകൾ ഉണ്ടായിരുന്നു.
വ്യവസായ വകുപ്പിൽ തന്‍റെ ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിൽ തെറ്റുകാരനാണെന്ന് ഇ.പി. ജയരാജൻ തന്നെ സമ്മതിച്ചുവെന്ന് കൊടിയേരി ബാലകൃഷ്ണൻ അന്ന് വാർത്താ സമ്മേളത്തിൽ അറിയിച്ചത്. പാർട്ടിയുടെയും സർക്കാറിന്‍റെയും പ്രതിച്ഛായ ഉയർത്തിപ്പിടിക്കുന്നതിനും മറ്റ് സർക്കാറുകളിൽ നിന്നും വ്യത്യസ്തമാണ് എൽ.ഡി.എഫ് സർക്കാർ എന്ന് തെളിയിക്കുന്നതിനും രാജി വെക്കാൻ അനുവദിക്കണമെന്ന് ജയരാജൻ യോഗത്തിൽ ആവശ്യപ്പെടുകയായിരുന്നുവെന്ന് കോടിയേരി പറഞ്ഞു. പാർട്ടി സെക്രട്ടേറിയേറ്റ് ഇതിന് അനുമതി നൽകി. ജയരാജൻ ഇന്ന് തന്നെ മന്ത്രിസ്ഥാനം രാജിവെക്കുമെന്നും അദ്ദേഹം അറിയിച്ചു.എന്നാൽ ജയരാജനോട് രാജി വയ്ക്കാൻ അന്ന് സി പി എം ആവശ്യപ്പെടുകയായിരുന്നു.
എന്നും ജയരാജൻ്റെ ബുദ്ധിശൂന്യമായ വാക്കുകളാണ് വിനയായി മാറിയത്.ആലോചനാ ശൂന്യമായി പറയുന്ന കാര്യങ്ങളാണ് അദ്ദേഹത്തിന് അപകടമായത്. പിന്നീട് മന്ത്രിയായെങ്കിലും ഇ.പി. ശ്രദ്ധിച്ചു. എന്നാൽ അദ്ദേഹത്തിന് ഇലക്ഷനിൽ മത്സരിക്കാൻ പിണറായി അവസരം കൊടുത്തില്ല.ഇതിൽ ഇ.പിക്ക് വിരോധമുണ്ടായിരുന്നു. കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാൽ അത് ലഭിക്കാൻ സാധ്യതയുണ്ടെന്ന് അക്കാലത്ത് പറഞ്ഞു കേട്ടിരുന്നു. എന്നാൽ കോടിയേരി സ്ഥാനം ഒഴിഞ്ഞില്ല. തുടർന്നാണ് അദ്ദേഹത്തെ ഇടതുമുന്നണി കൺവീനറാക്കിയത്. എന്നാൽ ഇടതു മുന്നണി കൺവീനർ സ്ഥാനം ഏറ്റെടുത്ത ദിവസം തന്നെ പാളി.
ഇ.പി.ജയരാജൻ്റെ വാക്കുകൾ തന്നെയാണ് അദ്ദേഹത്തിന് എല്ലാ കാലത്തും വിനയായി തീർന്നിട്ടുള്ളത്. എന്തു പറയണം എന്ത് ചെയ്യണം എന്നദ്ദേഹത്തിന് വ്യക്തമല്ല. ഇക്കാര്യം അദ്ദേഹത്തിൻ്റെ അഭ്യുദയകാംക്ഷികൾ പറഞ്ഞു മനസിലാക്കിയിട്ടുണ്ടെങ്കിലും അദ്ദേഹം കേൾക്കാറില്ല. പ്രവർത്തകരെ ഒരുമിച്ചു കൊണ്ടുപോകാൻ വേണ്ടത് തന്ത്രപരമായ നീക്കങ്ങളാണ്. ഇത് ജയരാജനില്ല.
പുത്തലത്ത് ദിനേശനെ മാറ്റിയാണ് പി.ശശി എത്തിയത്.നായനാർ സർക്കാരിൻ്റെ കാലത്ത് മുഖ്യമന്ത്രി നായനാരെ മോശക്കാരനാക്കിയത് ശരിയാണെന്ന് വ്യാപക ആക്ഷേപം അക്കാലത്ത് ഉയർന്നിരുന്നു. എന്നിട്ടും ശശിയെ പിണറായി അദ്ദേഹത്തിൻെറ സെക്രട്ടറിയാക്കി. ഇതിലാണ് സി പി എം നേതാക്കൾക്ക് അമർഷം. പുത്തലത്ത് ദിനേശൻ ഒരിക്കലും ഒന്നിലും ഇടപെട്ടിരുന്നില്ല.എന്നാൽ ശശി അങ്ങനെയല്ല. എല്ലാറ്റിലും അദ്ദേഹം ഇടപെടുന്നു. പിണറായിയാകട്ടെ ഇതിലൊന്നും ഇടപെടുന്നുമില്ല. ശശിയെയും ജയരാജനെയും തള്ളിപറയാനും അദ്ദേഹം തയ്യാറല്ല.
https://www.facebook.com/Malayalivartha























