മണൽകടത്ത് :പത്തുലക്ഷം രൂപയുടെ മണല്‍ കടത്തിയെന്നാരോപിച്ച് മണല്‍ മാഫിയ കോടതി ജീവനക്കാരനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ എന്‍ക്വയറി ഓഫീസറായ ജില്ലാ ജഡ്ജി കുറ്റവിമുക്തനാക്കിയ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്

പത്തുലക്ഷം രൂപയുടെ മണല്‍ കടത്തിയെന്നാരോപിച്ച് മണല്‍ മാഫിയ കോടതി ജീവനക്കാരനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ എന്‍ക്വയറി ഓഫീസറായ ജില്ലാ ജഡ്ജി കുറ്റവിമുക്തനാക്കിയ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
മണല്‍ മാഫിയയുടെ സ്വാധീനത്താല്‍ പത്തുലക്ഷം രൂപ വിലയുള്ള 100 ലോഡ് മണല്‍ കടത്തിയെന്നാരോപിച്ച് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുടെ പേഴ്‌സണല്‍ ഓഫീസ് അസിസ്റ്റന്റിനെ പ്രതി ചേര്‍ത്താണ് തലസ്ഥാനത്തെ റൂറല്‍ പോലീസ് കാട്ടാക്കട ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചിരുന്നത്.
വകുപ്പുതല ആഭ്യന്തര അന്വേഷണത്തില്‍ പഞ്ചായത്തംഗവും പൊതുജനങ്ങളും ചേര്‍ന്ന് വഴിവെട്ടിയതെന്ന് കണ്ടെത്തിയ ഡൊമസ്റ്റിക് എന്‍ക്വയറി ഓഫിസറായ ജില്ലാ ജഡ്ജി കോടതി ജീവനക്കാരന്‍ യാതൊരു സ്വഭാവ ദൂഷ്യവും ചെയ്തിട്ടില്ലെന്ന് വിലയിരുത്തിയാണ് കുറ്റവിമുക്തനാക്കിയത്. സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയും ക്രോസ് വിസ്താരം നടത്തിയുമാണ് ഹൈക്കോടതി നിയമിച്ച എന്‍ക്വയറി ഓഫീസറായ അഡീ. ജില്ലാ ജഡ്ജി കെ.എന്‍. അജിത്കുമാര്‍ ഗവണ്‍മെന്റ് സെര്‍വന്റ് ആയ കോടതി ജീവനക്കാരനെ കുറ്റക്കാരനല്ലെന്ന് കണ്ട് കുറ്റവിമുക്തനാക്കിയത്.
ഹൈക്കോടതിക്ക് പരാതി അയച്ച ഭൂമാഫിയ അംഗമെന്ന് ആരോപിക്കുന്ന റോബിന്‍സണ്‍ തെളിവെടുപ്പ് വേളയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ജില്ലാ ജഡ്ജിക്ക് മുന്നില്‍ ഹാജരായില്ല.
റോബിന്‍സണിന്റെ വസ്തുവില്‍ അതിക്രമിച്ചു കയറി സാധാരണ മണ്ണ് ഇടിച്ചു മാറ്റി 1,442 രൂപയുടെ നഷ്ടം സംഭവിപ്പിച്ചുവെന്ന് കാട്ടിയാണ് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വിളപ്പില്‍ശാല പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ റ്റി.ആര്‍. ഹരികുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജില്ലാ ജഡ്ജി പഞ്ചായത്തംഗത്തിന്റേയും സ്ഥലവാസികളുടെയും സാക്ഷിമൊഴികള്‍ വച്ച് കുറ്റവിമുക്തനാക്കിയ ആള്‍ക്കെതിരെ ഭൂമാഫിയയുടെ സ്വാധീനത്താലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. സമീപത്തെ ഏക്കര്‍ കണക്കിന് വസ്തുക്കള്‍ വിലവാങ്ങിയ ഭൂമാഫിയക്ക് കോടതി സ്റ്റാഫ് തന്റെ ഭൂമി വില നല്‍കാത്തതില്‍ വച്ചുള്ള വിരോധത്താലാണ് കള്ളക്കേസില്‍ കുടുക്കിയത്. തുടര്‍ന്ന് ഹൈക്കോടതിക്ക് വ്യാജ പരാതി അയക്കുകയായിരുന്നു.
ഓഫീസ് അസിസ്റ്റന്റിന് ഹൈക്കോടതി സ്വാപാധിക ജാമ്യം അനുവദിച്ചിരുന്നു. തലസ്ഥാനത്തെ വഞ്ചിയൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയുടെ പേഴ്‌സണല്‍ ഓഫീസ് അസിസ്റ്റന്റ് വിളപ്പില്‍ വില്ലേജില്‍ വെള്ളൈക്കടവ് കാഞ്ഞിരക്കോട് സ്വദേശി രാജേഷിനെ (35) ഏക പ്രതിയാക്കിയായിരുന്നു വിളപ്പില്‍ശാല പോലീസ് കേസ് എടുത്തത്.
പ്രതിയെ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടന്‍ രണ്ടാള്‍ ജാമ്യ ബോണ്ടിന്‍മേല്‍ വിട്ടയക്കണം. അന്വേഷണവുമായി സഹകരിക്കണം. പ്രതിയെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് യാതൊന്നും റിക്കവറി നടത്തേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മണല്‍ മോഷണം പോയിട്ടില്ലെന്നും നീക്കം ചെയ്ത മണല്‍ സമീപത്ത് തന്നെ കിടപ്പുണ്ടെന്നും പോലീസ് റിപ്പോര്‍ട്ടും സര്‍വേ റിപ്പോര്‍ട്ടും പ്രകാരം കൃത്യ സ്ഥലം സ്വകാര്യ വ്യക്തിയുടേതല്ലെന്നും സര്‍ക്കാര്‍ പുറംപോക്ക് ഭൂമിയാണെന്നും വിലയിരുത്തിയാണ് സ്വാപാധിക ജാമ്യം ഹൈക്കോടതി നല്‍കിയത്.
അതേ സമയം പഞ്ചായത്ത് അംഗമുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് സര്‍ക്കാര്‍ പുറംപോക്ക് ഭൂമിയിലൂടെ റോഡ് വെട്ടിയതിന് മണല്‍ മാഫിയ കോടതി ജീവനക്കാരനെ മാത്രം ഏക പ്രതി ചേര്‍ത്ത് വിളപ്പില്‍ശാല പോലീസിനെ സ്വാധീനിച്ച് കള്ളക്കേസെടുത്തതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. സര്‍വ്വേ അധികൃതര്‍ വസ്തു അളന്നപ്പോഴാണ് സത്യാവസ്ഥ വെളിപ്പെട്ടത്. മാത്രമല്ല മണല്‍ കടത്തിക്കൊണ്ടുപോയിട്ടില്ലെന്നും വെട്ടിയ മണല്‍ സമീപ സ്ഥലത്ത് തന്നെ നിരത്തിയതായും വെളിപ്പെട്ടു.
2020 ഡിസംബര്‍ 20 ഞായറാഴ്ചയാണ് കേസിനാസ്പദമായ മണല്‍കടത്ത് നടന്നത്. ജോര്‍ജ് റെബീറോ മകന്‍ ജോര്‍ജ് റോബിന്‍സണ്‍ (60) ആണ് ആവലാതിക്കാരന്‍. ആവലാതിക്കാരന് 12 ഏക്കറോളം ഭൂമി ഉണ്ട്. കോടതി ജീവനക്കാരന്‍ വെറും 8 സെന്റ് ഭൂമിയും വീടും മാത്രമാണുള്ളത്. കോടതി ജീവനക്കാരന്റെ വസ്തു വിലയ്ക്ക് ചോദിച്ചിട്ട് വില കൊടുക്കാത്തതില്‍ വച്ചുള്ള വിരോധം നിമിത്തമാണ് മറ്റാരൊക്കൊയോ ചെയ്ത കൃത്യങ്ങള്‍ക്ക് തന്നെ ബലിയാടാക്കിയതെന്ന ജീവനക്കാരന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
റോബിന്‍സണിന്റെ വസ്തുവില്‍ കൂടി വാഹനം പോകാന്‍ കണക്കിന് വഴികൊടുക്കാത്തതിലുള്ള വിരോധം നിമിത്തം ഇയാളുടെയും ഭാര്യയുടെയും പേരിലുള്ള വസ്തുവില്‍ അതിക്രമിച്ച് കയറി ജെസിബി ഉപയോഗിച്ച് മണ്ണ് ഇടിച്ചു മാറ്റി മോഷണം ചെയ്യണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി 2020 ഡിസംബര്‍ 20 മുതല്‍ പ്രതി വസ്തുവില്‍ അതിക്രമിച്ച് കയറി ജെ സി ബി ഉപയോഗിച്ച് വസ്തുവിന്റെ മദ്ധ്യഭാഗത്ത് കൂടി 4 മീറ്റര്‍ വീതിയിലും 12 അടി താഴ്ചയിലും 150 മീറ്റര്‍ നീളത്തിലും മണ്ണിടിച്ച് മാറ്റി വഴി വെട്ടി ഉദ്ദേശം 100 ലോഡ് മണ്ണ് മോഷണം ചെയ്തു കൊണ്ടു പോയതില്‍ വച്ച് ആവലാതിക്കാരന് 10 ലക്ഷം രൂപയുടെ നഷ്ടം സംഭവിപ്പിച്ചുവെന്നാണ് പോലീസിനെ സ്വാധീനിച്ച് എഫ് ഐ ആര്‍ ഇടുവിച്ച് കേസ് രജിസ്റ്റര്‍ ചെയ്യിപ്പിച്ചത്. മണല്‍ മാഫിയ കോടതി ജീവനക്കാരനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്കും വ്യാജ പരാതി അയച്ചിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 447 (വസ്തുവില്‍ അതിക്രമിച്ചു കടക്കല്‍) , 427 ( നാശനഷ്ടം വരുത്തല്‍) , 379 ( മോഷണം) എന്നീ വകുപ്പുകള്‍ ആണ് എഫ്.ഐ.ആറില്‍ ചുമത്തിയിട്ടുള്ളത്. ഇതില്‍ വകുപ്പ് 379 ജാമ്യമില്ലാ കുറ്റമാണ്.
https://www.facebook.com/Malayalivartha























