പൊൻകുന്നം- മുതൽ മുണ്ടക്കയം വരെ പത്തോളം സ്ഥലങ്ങളിൽ പതിയിരിക്കുന്നത് വൻ അപകടങ്ങൾ; കാരണമാകുന്നത് റോഡിലെ കുഴികളും അശാസ്ത്രീയ അറ്റകുറ്റപ്പണിയും വേഗനിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തതും

കേരളത്തിലെ റോഡുകളെക്കുറിച്ച് ഏറെ വിമർശനങ്ങളാണ് ഉയരുന്നത്. മഴക്കാലമാകുമ്പോൾ രൂപപ്പെടുന്ന കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ വലിയ രീതിയിലുള്ള അപകടങ്ങളാണ് ക്ഷണിച്ച് വരുത്തുന്നത്. അത്തരത്തിൽ ദേശീയപാത 183ൽ പൊൻകുന്നം- മുതൽ മുണ്ടക്കയം വരെ പത്തോളം സ്ഥലങ്ങളിൽ അപകടങ്ങൾ പതിയിരിക്കുന്നതായി റിപ്പോർട്ട്. റോഡിലെ കുഴികളും അശാസ്ത്രീയ അറ്റകുറ്റപ്പണിയും വേഗനിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തതും അപകടങ്ങൾക്ക് വഴിയൊരുക്കുകയാണ് ചെയ്യുന്നത്.
കൂടാതെ മഴക്കാലമായതോടെ തന്നെ റോഡിലെ വെള്ളക്കെട്ടും പാതയിലെ യാത്രയിൽ അപകട ഭീഷണി ഉയർത്തുകയാണ്. ദേശീയപാതയിൽ പൊൻകുന്നം 20-ാം മൈലിനു സമീപം ഇറക്കത്തിലെ വളവിനു നടുവിൽ രൂപപ്പെട്ട കുഴി അപകട ഭീഷണിയാകുകയാണ്. ഓടകൾ പര്യാപ്തമല്ലാത്തിനാൽ ഇവിടെ റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്.
അതോടൊപ്പം തന്നെ വളവു തിരിയുന്ന വാഹനങ്ങൾ കുഴിയിൽ ചാടാതിരിക്കാൻ വെട്ടിച്ചു മാറ്റുമ്പോൾ അപകടത്തിൽപെടുന്നു. അപകടം പതിയിരിക്കുന്ന പൊൻകുന്നം കെവിഎംഎസ് ജംക്‌ഷനിൽ സുരക്ഷാ സംവിധാനങ്ങൾ ഒന്നുംതന്നെയില്ല. ഡിവൈഡർ ഇല്ലാത്ത ദേശീയ പാതയിലെ ജംക്‌ഷനിൽ നിന്നു കെവിഎംഎസ് റോഡിലേക്ക് സ്കൂട്ടർ തിരിക്കുന്നതിനിടെയാണ് പിന്നാലെ എത്തിയ ലോറിക്കടിയിൽപെട്ട് കഴിഞ്ഞ ഡിസംബർ ഒന്നിന് യുവതി മരിച്ചത്. ജംക്‌ഷനിൽ ദേശീയപാതയിൽ പാകിയ ടൈലുകൾ ഇളകിയ നിലയിലാണ് ഉള്ളത്. ഇവിടെ ജലഅതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് കുഴി രൂപപ്പെടുകയുണ്ടായി. വാഹനങ്ങൾ കുഴി ഒഴിവാക്കി പോകാൻ ശ്രമിക്കുമ്പോൾ കൂട്ടിയിടിച്ച് അപകടമുണ്ടാകാറുണ്ട്.
അതേസമയം കെവിഎംഎസ് ജംക്‌ഷനും പൊൻകുന്നം ഗവ. ഹൈസ്കൂളിനുമിടെ 100 മീറ്ററിനുള്ളിൽ ചെറുതും വലുതുമായ പത്തോളം കുഴികൾ അടച്ചപ്പോൾ ടാറിങ് ഉയർന്നും താഴ്ന്നുമാണു കിടക്കുന്നത്. ഇവിടെ ഓടയ്ക്കു മീതെ സ്ഥാപിച്ച സ്ലാബുകളും ഉയർന്നും താഴ്ന്നുമാണ് ഇരിക്കുന്നത്. കാഞ്ഞിരപ്പള്ളി കുരിശുങ്കലിനു സമീപം മണിമല റോഡ് ദേശീയപാതയിൽ പ്രവേശിക്കുന്ന ജംക്‌ഷനിലും അപകടങ്ങൾ പതിയിരിക്കുകയാണ്. ഗതാഗത നിയന്ത്രണ സംവിധാനങ്ങളില്ലാത്തതാണ് ജംക്‌ഷനിലെ അപകടങ്ങൾക്കു പ്രധാന കാരണമായി പറയുന്നത്.
മണിമല റോഡിൽ നിന്നു ദേശീയ പാതയിലേക്കു വാഹനങ്ങൾ പ്രവേശിക്കുമ്പോൾ ദേശീയപാതയിലെ ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് ഇത്തരത്തിൽ അപകടമുണ്ടാകുന്നത്. കൂടാതെ മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം സ്ഥലത്ത് പരിശോധന നടത്തി അപകടങ്ങൾ കുറയ്ക്കാനുള്ള നിർദേശങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും നടപടിയുണ്ടായില്ല എന്നതും കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























