എക്സ്റേ മുറിയിൽ അതിക്രമിച്ചു കയറി നാലംഗ സംഘത്തിന്റെ ആക്രമണം, മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതയടക്കം രണ്ട് ജീവനക്കാരെ മർദ്ദിച്ചു, നാലംഗ സംഘത്തിലെ മൂന്നു പേർ പിടിയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി എത്തിയ യുവാവും സുഹൃത്തുക്കളും വനിതയടക്കം രണ്ട് ജീവനക്കാരെ മർദ്ദിച്ചു. സംഭവത്തിൽ നാലംഗ സംഘത്തിലെ ശ്രീകാര്യം ഇടവക്കോട് സ്വദേശികളായ സുജിത് ജോയി (27), സുഹൃത്തുക്കളായ തട്ടിനകം സ്വദേശി സന്തു (25), അനീഷ് രാജേന്ദ്രൻ (27) എന്നിവരെയാണ് പിടികൂടിയത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി. എക്സ്റേ മുറിയിൽ ഇവർ അതിക്രമിച്ചു കയറിയായിരുന്നു. ആക്രമണത്തിൽ നഴ്സിങ് അസിസ്റ്റന്റ് സുനിത, റേഡിയോഗ്രഫർ (ട്രെയിനി) വിഷ്ണു എന്നിവർക്കു പരുക്കേറ്റു. ഇരുവരും ചികിത്സ തേടി. എക്സ്റേ എടുക്കുന്നത് വൈകിയതാണ് ആക്രമണത്തിന് കാരണം.
ഇന്നലെ പുലർച്ചെ 2നായിരുന്നു ആക്രമണം. കൈയ്ക്ക് പരുക്കേറ്റ സുജിത്തിനെ 12.30ഓടെയാണ് ഓർത്തോപീഡിക് കാഷ്വാലിറ്റിയിൽ ചികിത്സയ്ക്കായി കൊണ്ടുവന്നത്. പരിശോധനയ്ക്കു ശേഷം ഡോക്ടർ കൈയുടെ എക്സ്-റേ എടുക്കാൻ വിട്ടു.
ഈ സമയം 60ഓളം പേർ പണം അടച്ച് എക്സ്റേ എടുക്കാനായി കാത്തിരിക്കുന്നുണ്ടായിരുന്നു. സുജിത്തിന്റെ ഊഴം എത്തുമ്പോൾ പേര് വിളിക്കാമെന്ന് ജീവനക്കാർ അറിയിച്ചെങ്കിലും ഇവർ പോകാൻ തയാറാകാതെ പരിശോധനാമുറിക്കു മുൻപിൽ ഒരു മണിക്കൂറോളം കാത്തുനിന്നു.
ഒടുവിൽ ഇവരുടെ ഊഴം എത്തുന്നതിനു തൊട്ടു മുൻപ് ഡിജിറ്റൽ എക്സ്റേ മെഷീന്റെ സോഫ്റ്റു വെയർ തകരാറിലായി. തുടർന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് പോർട്ടബിൾ സിസ്റ്റം ഉപയോഗിച്ചും മറ്റുള്ളവർക്ക് പഴയ കാഷ്വാലിറ്റി ഏരിയയിൽ നിന്നും എക്സ്-റേ എടുക്കാൻ തീരുമാനിച്ചു.
സുജിത്ത് ജോയിക്ക് ചെറിയ പരിക്ക് മാത്രമുള്ളതിനാൽ പഴയ കാഷ്വാലിറ്റി എക്‌സ്‌റേ ഏരിയയിൽ നിന്ന് എക്‌സ്‌റേ എടുക്കാൻ ഇയാൾക്കൊപ്പം വന്നവരോടു പറഞ്ഞു. ഇതിൽ പ്രകോപിതരായാണ് ഇവർ എക്‌സ്‌റേ ഏരിയയിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ആക്രമിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ.എ നിസാറുദീനും പൊലീസിൽ പരാതി നൽകി.
https://www.facebook.com/Malayalivartha


























