'പണ്ട് പണ്ട് ഇടവഴി താണ്ടി വരുമ്പോൾ പ്രിയപ്പെട്ട സഹപാഠി ഒരു പേരിൽ എന്നെ വിളിച്ചിരുന്നു- ആ വിളിയിൽ തളർന്ന് മൺക്കട്ടവീടിന്റെ നാലു ചുമരുകൾക്കുള്ളിൽ ഒളിച്ച ബാല്യം എനിക്കുണ്ടായിരുന്നു. മാറിയ കാലത്ത് സിനിമ പറയേണ്ടുന്ന പലതുണ്ട്. വിപ്ലവങ്ങൾ ഉണ്ടാക്കാം , പക്ഷെ വിധിയെ പഴിക്കുന്ന മകാര സംസ്കാരത്തിലേക്ക് ഭാഷയും ഭാഷണവും കടക്കുമ്പോൾ പുച്ഛമെന്ന ഒരു ഭാവം എന്നിലുണരുന്നു...' വൈറലായി കുറിപ്പ്

കടുവ എന്ന സിനിമയിൽ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന ഒരു ഡയലോഗിന്റെ പേരിൽ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ വിമർശനം ഉയരുകയാണ്. ഇതിനോടകം തന്നെ നിരവധിപ്പേരാണ് സിനിമയിലെ ഡയലോഗിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തു വന്നിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ തനിക്കുണ്ടായ ദുരനുഭവങ്ങള്‍ കുറിച്ച് നിധീഷ് നാറാത്ത് പങ്കുവച്ച കുറിപ്പ് ഏറെ വൈറലാകുകയാണ്.
നിധീഷ് നാറാത്ത് പങ്കുവച്ച കുറിപ്പ് വായിക്കാം;
മാന്യമഹാജനങ്ങളെ ,
ഞാനെപ്പോഴും തീവ്രമായി ദൈവത്തിൽ വിശ്വസിച്ചിരുന്നു.
ഞാനൊരു ഭിന്നശേഷിക്കാരനാണെന്നോ എന്റെ നടപ്പ് ഭൂമിയുടെ ചരിവിനെക്കാൾ ഇത്തിരികൂടി ചരിഞ്ഞിട്ടാണെന്നോ എനിക്ക് അറിയില്ലായിരുന്നു. കണ്ണാടികൾ ഉള്ള സ്ഥലത്തെത്തുമ്പോഴെ പലപ്പോഴും തിരിച്ചറിവുകൾ ഉണ്ടായിട്ടുള്ളൂ.
പണ്ട് നാട്ടിൽ ഒരു ക്ഷേത്രത്തിൽ പോയപ്പോൾ അടുത്ത ബന്ധുവായ ഒരു സ്ത്രീ ഞാൻ കേൾക്കേ പറയുന്നത് കേട്ടു- കഴിഞ്ഞ ജന്മത്തിലെ പാപം ജീവിച്ചു തീർക്കാതെ പറ്റുമോ?
നാട്ടിലെ പാപ -പുണ്യസങ്കൽപ്പങ്ങൾ ദൈവസന്നിധിയിൽ നിന്നും കേട്ടത് കൊണ്ടാവും ഒരു ക്ഷേത്രത്തിലും പിന്നീട് ഞാൻ പോകാതായി.. ഈശ്വരാ, മുത്തപ്പാ എന്ന് നിരന്തരം വിളിക്കുമെങ്കിലും ഈശ്വരന്റെ ഇടങ്ങളിൽ ഞാൻ മുഖം പൊത്തിക്കരഞ്ഞു.
അച്ഛനും അമ്മയും ചെയ്തത് മക്കൾ അനുഭവിക്കുന്നു എന്ന സങ്കൽപ്പം വിധിയിൽ വിശ്വസിക്കുന്നവരുടെതാണ്. സിനിമയെ സിനിമയായി കണ്ടുകൂടെ എന്ന് ചോദിക്കുന്നവരുണ്ടാകാം. പക്ഷെ ഏയ് സിനിമാക്കാരെ- മക്കളെ നെഞ്ചോട് ചേർക്കുന്ന രക്ഷിതാക്കളെ ചിലത് വേദനിപ്പിക്കും. കുറവുകൾ അലട്ടുമ്പോൾ ഒരു വേള മക്കൾ രക്ഷിതാക്കളെ ശപിക്കും. ശാപവാക്കുകൾക്ക് നിമിത്തമായി പുതിയ കാലം മാറരുത്.
ഞാനെന്റെ നാടിനെ സ്നേഹിക്കുന്നു, അച്ഛനുമമ്മയുമാണ് എന്റെ സ്വർഗ്ഗം. (അവരുടെ പാപത്തിന്റെ കണക്കുകളിൽ ഞാൻ വിശ്വസിക്കുന്നില്ല - പുണ്യങ്ങൾ എണ്ണിയാൽ തീരില്ല )
പണ്ട് പണ്ട് ഇടവഴി താണ്ടി വരുമ്പോൾ പ്രിയപ്പെട്ട സഹപാഠി ഒരു പേരിൽ എന്നെ വിളിച്ചിരുന്നു- ആ വിളിയിൽ തളർന്ന് മൺക്കട്ടവീടിന്റെ നാലു ചുമരുകൾക്കുള്ളിൽ ഒളിച്ച ബാല്യം എനിക്കുണ്ടായിരുന്നു. മാറിയ കാലത്ത് സിനിമ പറയേണ്ടുന്ന പലതുണ്ട്. വിപ്ലവങ്ങൾ ഉണ്ടാക്കാം , പക്ഷെ വിധിയെ പഴിക്കുന്ന മകാര സംസ്കാരത്തിലേക്ക് ഭാഷയും ഭാഷണവും കടക്കുമ്പോൾ പുച്ഛമെന്ന ഒരു ഭാവം എന്നിലുണരുന്നു..
മുറിവുണങ്ങാത്ത ഒരു കാലത്ത് ക്ഷമയിൽ ഒതുക്കാം ചിലത്, ചിലത് മാത്രം...
https://www.facebook.com/Malayalivartha


























