മറവി അഭിനയിക്കുകയും അപ്രസക്തമായ കാര്യങ്ങള്‍ നിരത്തി ന്യായീകരിക്കുകയും വേണ്ട; പൊതുവേദികളിലും നിയമസഭയിലും ബോള്‍ഡായി നില്‍ക്കുന്ന സതീശന്‍ ഇവിടെ പതറേണ്ട കാര്യമുണ്ടായിരുന്നില്ല; പാര്‍ട്ടിക്ക് പറയാനുള്ളത് പറയാന്‍ ആ വേദികള്‍ ഉപയോഗിച്ചു; ഇനിയും അതു ചെയ്യും എന്നു പറയാനുള്ള ചങ്കൂറ്റമായിരുന്നു സതീശന്‍ കാണിക്കേണ്ടിയിരുന്നത്; വി.ഡി.സതീശന്‍ ചമ്മുന്നതെന്തിന്?

വി.ഡി.സതീശന്‍ ചമ്മുന്നതെന്തിന് ....? തന്റെ ഊര്‍ജ്ജസ്വലമായ ഓര്‍മയെ കുറ്റപ്പെടുത്തുന്നതെന്തിന്...? എന്ത് മഹാപരാധമാണ് സതീശന്‍ ചെയ്തിരിക്കുന്നത്. തനിക്കു പറയാനുള്ളതു പറയാന്‍ എതിരാളിയുടെ വേദി ഉപയോഗിച്ചു. അതിനപ്പുറമെന്ത്...? അതിലെവിടെയാണ് തെറ്റ്. അതൊന്നും കേരളത്തില്‍ ആദ്യ സംഭവവുമല്ല. വിവാദങ്ങള്‍ക്കു വേണ്ടിയുള്ള മലയാളിയുടെ ദാഹം കുറച്ചു നേരത്തേക്കു ശമിപ്പിക്കാന്‍ ഇപ്പോഴത്തെ ശബ്ദകോലാഹലങ്ങള്‍ക്ക് കഴിയുമായിരിക്കും. അതിനപ്പുറത്തൊരു ചുക്കുമില്ല. തീയല്ല പുകയാണ് അല്ലെങ്കില്‍ പ്രകാശമല്ല ഇരുട്ടാണ് ഇപ്പോള്‍ മലയാളി ആര്‍ത്തിയോടെ കൊതിക്കുന്നത്.
നമ്മുടെ ചുറ്റും ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളുടെയെല്ലാം മനഃശാസ്ത്രം ഇതുമാത്രമാണ്. എല്ലാം പുകമറയ്ക്കുള്ളിലാണെങ്കില്‍ സന്തോഷം. അത് തീയായി മാറുമ്പോള്‍ വിരണ്ടോടും. അങ്ങനെ ഒരു പുകമാത്രമാണിതും. മറവി അഭിനയിക്കുകയും അപ്രസക്തമായ കാര്യങ്ങള്‍ നിരത്തി ന്യായീകരിക്കുകയും വേണ്ട. പൊതുവേദികളിലും നിയമസഭയിലും ബോള്‍ഡായി നില്‍ക്കുന്ന സതീശന്‍ ഇവിടെ പതറേണ്ട കാര്യമുണ്ടായിരുന്നില്ല. എനിക്കും എന്റെ പാര്‍ട്ടിക്കും പറയാനുള്ളത് പറയാന്‍ ഞാന്‍ ആ വേദികള്‍ ഉപയോഗിച്ചു. ഇനിയും അതു ചെയ്യും എന്നു പറയാനുള്ള ചങ്കൂറ്റമായിരുന്നു സതീശന്‍ കാണിക്കേണ്ടിയിരുന്നത്. സതീശനെ അറിയാവുന്നവര്‍ അതാണ് ആഗ്രഹിച്ചതും.
മുന്‍ മന്ത്രി സജീചെറിയാന്‍ നടത്തിയ ഭരണഘടനാധിക്ഷേപത്തിന് എതിരെ പ്രതികരിക്കുമ്പോഴാണ് സജിയുടെ വാക്കുകള്‍ക്ക് ഗുരുജി ഗോള്‍വാള്‍ക്കറുടെ പിന്തുണയുണ്ടെന്ന് അദ്ദേഹത്തിന്റെ 'വിചാരധാര' എന്ന പുസ്തകത്തെ കൂട്ടുപിടിച്ച് സതീശന്‍ പറഞ്ഞത്. അതിപ്പോള്‍ കോടതിയില്‍ എത്തിയിരിക്കുന്നു. ഇതിനോട് അനുബന്ധിച്ചാണ് ബി.ജെ.പി യിലെ മുതര്‍ന്ന നേതാക്കളായ കേന്ദ്രമന്ത്രി വി.മുരളീധരനും കെ.സുരേന്ദ്രനും പി.കെ.കൃഷ്ണദാസും ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തുവരുന്നത്. അതിന് മുമ്പ് രണ്ടു ചിത്രങ്ങള്‍ പുറത്തുവന്നു.
ഇപ്പോള്‍ ആര്‍.എസ്.എസി നേയും അവരുടെ ആചാര്യന്മാരേയും അധിക്ഷേപിക്കുന്ന സതീശന്‍ മുമ്പ് ആര്‍.എസ്.എസ്.സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട് എന്നു തെളിയിക്കാനായിരുന്നു അത്. 2006-ല്‍ ഗുരുജി ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പറവൂര്‍ മനക്കപ്പടി സ്‌കൂളില്‍ നടന്ന മതഭീകരവാദത്തെക്കുറിച്ചുള്ള സെമിനാര്‍ സതീശന്‍ ഉദ്ഘാടനം ചെയ്യുന്ന ചിത്രമായിരുന്നു ഒന്ന്. രണ്ടാമത്തേത് 2013-ലെ ചിത്രമായിരുന്നു.
ആര്‍എസ്.എസിന്റെ അനുബന്ധ സംഘടനയായ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുന്ന ചിത്രമായിരുന്നു രണ്ടാമത്തേത്. തൃശൂരില്‍ സംഘടിപ്പിക്കപ്പെട്ട ഈ പരിപാടി ഒരു പുസ്തകപ്രകാശന ചടങ്ങായിരുന്നു. ഈ ചിത്രങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല. അതിനാല്‍ ഈ രണ്ടു ചടങ്ങുകളിലും സതീശന്‍ പങ്കെടുത്തിരുന്നു എന്നകാര്യം വ്യക്തമാകുന്നു. സത്യത്തില്‍ ചര്‍ച്ചയാകേണ്ടിയിരുന്നത്. ഈ രണ്ടിടത്തും സതീശന്‍ നടത്തിയ പ്രസംഗങ്ങളായിരുന്നു. ആ പ്രസംഗത്തില്‍ സംഘപരിവാറിനേയും ആര്‍.എസ്.എസി നേയും ബി.ജെപിയേയും സതീശന്‍ ന്യായീകരിച്ചിരുന്നോ....?
അവരുടേയും അവരുടെ ആചാര്യന്മേരുടേയും നേതാക്കളുടേയും ആശയങ്ങളെ നീതീകരിച്ചിരുന്നോ എന്നതാണ്. എന്നാല്‍ അതേക്കുറിച്ച് ചിത്രം പുറത്തുവിട്ടവരോ സതീശനെ വിമര്‍ശിച്ച് രംഗത്തുവന്ന നേതാക്കളോ ഒന്നും മിണ്ടുന്നുമില്ല. എന്നാല്‍ താന്‍ തൃശൂരില്‍ നടത്തിയ പ്രസംഗത്തിന്റെ ചുരുക്കം ഒന്നോ രണ്ടോ വാക്കുകളില്‍ സതീശന്‍ വ്യക്തമാക്കുന്നുണ്ട്. തൃശൂരില്‍ നടന്ന പുസ്തക പ്രകാശനച്ചടങ്ങിന് സ്വാമി വിവേകനന്ദന്റെ നൂറ്റി അമ്പതാം ജന്മദിന വാര്‍ഷകത്തിന്റെ ഒരു പശ്ചാത്തലവും കൂടിയുണ്ടായിരുന്നു. '
സ്വാമിവിവേകാന്ദന്‍ ഹിന്ദുവിനെക്കുറിച്ച് പറഞ്ഞതും സംഘപരിവാര്‍ ഹിന്ദുവിനെക്കുറിച്ച് പറയുന്നതും രണ്ടാണെ'ന്നായിരുന്നു സതീശന്റെ പ്രസംഗത്തിന്റെ കാതല്‍. പറവൂരില്‍ അദ്ദേഹം നടത്തിയ പ്രസംഗം എന്തായിരുന്നു എന്ന് നമുക്കറിയില്ല. എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നെങ്കില്‍ സംഘപരിവാര്‍ ഇതിനകം പുറത്തു വിടുമായിരുന്നു. അതെന്തുമാകട്ടെ. ഈ അഭിപ്രായത്തില്‍ എന്താണ് സംഘപരിവാറിന് അനുകൂലമായിട്ടുള്ളത്. കോണ്‍ഗ്രസ് സംഘപരിവാറിനെക്കുറിച്ചു പുലര്‍ത്തുന്ന സ്ഥിരമായ അഭിപ്രായം തന്നെയല്ലേയിത്.
ഇത് സംഘപരിവാര്‍ സംഘടിപ്പിച്ച ഒരു വേദിയില്‍ ഒരു കോണ്‍ഗ്രസുകാരന്‍ പറയേണ്ടതു തന്നെയല്ലേ. അതു പറയാതെയിരുന്നെങ്കില്‍ നമുക്ക് സതീശനെ കുുറ്റം പറയാമായിരുന്നു. ഇക്കാര്യം അവിടെ അദ്ദേഹം പറഞ്ഞെങ്കില്‍ ഈ ആശയത്തെ സ്ഥാപിക്കുന്നകിനുവേണ്ടിയായിരിക്കും പ്രസംഗം മുഴുവനും ഉപയോഗിച്ചിരിക്കുക.
തൃശൂര്‍ ചടങ്ങില്‍ പങ്കെടുത്തത് എം.പി.വീരേന്ദ്രകുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും ആ ചടങ്ങ് സംഘടിപ്പിച്ചത് വിചാരകേന്ദ്രമല്ലെന്നും സതീശന്‍ പറയുന്നുണ്ട്. ഇതേ പുസ്തകം വി.എസ്.അച്യുതാനന്ദന്‍ തിരുവനന്തപുരത്തു പ്രകാശിപ്പിച്ചിട്ടുണ്ടെന്നും പറയുന്നു. ഈ രണ്ടു വാദങ്ങളും ദുര്‍ബലമാണ്. വീരേന്ദ്രകുമാര്‍ പറഞ്ഞു എന്നതു കൊണ്ട് സതീശന്‍ എന്ന ഉത്തരവാദിത്വമുള്ള ഒരു നേതാവ് ആദര്‍ശ വിരുദ്ധമായൊരു കാര്യം ചെയ്തു എന്ന വാദം നിലനില്‍ക്കില്ല. വീരേന്ദ്രകുമാര്‍ എത്രവലിയ വ്യക്തിത്വമായിരുന്നാലും. ഇതുപോലെ തന്നെ വി.എസ്. പ്രകാശപ്പിച്ച പുസ്തകമാണെന്ന ന്യായവും. സതീശന്‍ വെല്ലുവിളിക്കേണ്ടിയിരുന്നതും പറയേണ്ടിയിരുന്നതും ഈ രണ്ടു ചടങ്ങുകളിലും താന്‍ സംഘപരിവാറിനെ അനുകൂലിച്ച് ഒരു വാക്കെങ്കിലും പറഞ്ഞതായി തെളിയിക്കാമോ എന്നതായിരുന്നു.
അതു സതീശന്‍ ചെയ്തില്ല. വിവാദത്തിനു മുന്നില്‍ അദ്ദേഹം അല്‍പമൊന്നു പതറിയോ എന്നു സംശയം. സതീശനെ അടുത്തറിയുന്നവരും ദൂരെ നിന്നറയിന്നവരും അങ്ങനെ ഒരു പ്രസംഗം സതീശന്‍ നടത്തുമെന്നു വിശ്വസിക്കില്ല. പിന്നെന്തിന് സതീശന്‍ പതറണം. ജനാധിപത്യത്തിന്റെ വിജയകോടികളിലൊന്ന് സംവാദമാണ്. എതിരാളികളോടുള്ള സര്‍ഗാത്മകമായ സംവാദം. ഋഷിമാരുടെകാലം മുതല്‍ ഈ സംവാദങ്ങള്‍ക്ക് ദൈര്‍ഘ്യമുണ്ട്. പ്രാചീന ഭാരതത്തിലെ വിദ്യഭ്യാസ രീതി പോലും സംവാദരൂപത്തിലായിരുന്നു. പ്രാചീനമായ സാഹത്യമീമാംസാ ഗ്രന്ഥങ്ങളും ബി.സി.അഞ്ചാം നൂറ്റാണ്ടിലെഴുതപ്പെട്ടതാണെന്നു വിശ്വസിക്കുന്ന അഷ്ടാധ്യായി എന്ന ലോക പ്രശസ്ത വ്യാകരണ ഗ്രന്ഥമായ പാണിനീയവും മറ്റും പഠിച്ചിട്ടുള്ളവര്‍ക്ക് ഇക്കാര്യം പറഞ്ഞു കൊടുക്കേണ്ടതില്ല.
സതീശനെ പ്രസംഗകനാക്കിയാല്‍ അദ്ദേഹം സംഘപരിവാറിനെ പുകഴ്ത്തുകയോ ന്യായീകരിക്കുകയോ ചെയ്യുമെന്ന വിശ്വാസത്തിയിരിക്കില്ലല്ലോ അദ്ദേഹത്തെ സംഘപരിവാര്‍ ക്ഷണിച്ചിട്ടുണ്ടാവുക. വിവാദമായ രണ്ടു ചടങ്ങുകള്‍ നടക്കുമ്പോഴും അദ്ദേഹം പറവൂര്‍ എം.എല്‍.എ യും കോണ്‍ഗ്രസിലെ ശ്രദ്ധേയനായ നേതാവുമായിരുന്നു. അങ്ങനെയുള്ളൊരു നേതാവില്‍ നിന്ന് അവര്‍ മറ്റെന്തു പ്രതീക്ഷിക്കാന്‍. ഇനി മറ്റൊരു പ്രധാന കാര്യം കൂടി ഓര്‍മിപ്പിക്കാം. 1987-ല്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപമുള്ള ട്രിവാന്‍ഡ്രം ഹോട്ടലില്‍ സംഘപരിവാര്‍ സംഘടിപ്പിച്ചൊരു ചടങ്ങില്‍ സാക്ഷാല്‍ ഇ.എസ്.എസ്.നമ്പൂതിരിപ്പാടു തന്നെ പ്രസംഗിച്ചിട്ടുണ്ട്. അന്ന് അത് വലിയ വാര്‍ത്തയായിരുന്നു. പക്ഷേ വിവാദമായില്ല. ചാനലുകളൊന്നുമില്ലാത്ത കാലമായതു കൊണ്ടാകാം. ഇപ്പോഴും തിരുവനന്തപുരത്തെ പഴയ പത്രഫോട്ടോഗ്രാഫര്‍മാരുടെ കൈകളില്‍ ആ ചിത്രമുണ്ടാകും. എല്ലാ പ്രമുഖ പത്രങ്ങളും വാര്‍ത്തയും ചിത്രവും നല്‍കുകയും ചെയ്തിരുന്നു.
ആര്‍.എസ്.എസിന്റെ താത്വികാചാര്യനായ പി.പരമേശവരനായിരുന്നു ചടങ്ങില്‍ ആധ്യക്ഷം വഹിച്ചത്. വളരെ ആദരവോടുകൂടിയാണ് വയോധികനായ ഇം.എസ്.നെ അവര്‍ വേദിയിലേക്ക് ആനയിച്ചതും യാത്രയാക്കിയതും. സംഘപരിവാര്‍ ശക്തി പ്രാപിക്കുന്നത് ഇന്ത്യയിലെ ജനാധിപത്യത്തിന് ആപത്തായിരിക്കുമെന്ന പോയന്റിനെ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. എല്ലാവരും നിശ്ബദമായി കേട്ടിരുന്നു. അതിനോട് ശക്തമായ വിയോജിപ്പുള്ളവരയാരുന്നു വേദിയിലും സദസിലും ഉണ്ടായിരുന്നവര്‍. യാതൊരു അപശബ്ദവും ഉണ്ടായതുമില്ല.
മറുപടി പ്രസംഗം നടത്തിയവര്‍ ഈ.എം.എസിന്റെ വാദങ്ങള്‍ക്ക് ശക്തവും യുക്തിസഹവുമായ മറുപടിയും നല്‍കിയിരുന്നു. ഇത്തരം സംവാദങ്ങള്‍ പ്രോല്‍സാഹിക്കപ്പെടേണ്ടതാണെന്ന വിശ്വാസമുള്ളതുകൊണ്ടാകാം ഇ.എം.എസ്. ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ചതും. ഇം.എം.എസ്.നെ ക്ഷണിക്കുമ്പോള്‍ സംഘപരിവാറിന്റെ മനസിലുണ്ടായിരുന്നതും ഇതാകാം. പ്രത്യശാസ്ത്രപരമായി രണ്ടു ധ്രൂവങ്ങളില്‍ നില്‍ക്കുമ്പോഴും പി.പരമേശ്വരനും കമ്മ്യൂണിസ്റ്റാചാര്യനുമായ പി.ഗോവിന്ദപ്പിള്ളയും തമ്മില്‍ പുലര്‍ത്തിയരുന്ന ഉറ്റ സൗഹൃദവും തിരുവനന്തപുരത്തുകാര്‍ക്കറിയാം. ഇതുപോലെയായിരുന്നു സഭാധ്യക്ഷനായ യശ്ശശരീരനായ മാര്‍ ഇവാനിയോസ് തിരുമേനിയും പി.ഗോവിന്ദപ്പിള്ളയും തമ്മില്‍ പുലര്‍ത്തിയിരുന്ന ആത്മബന്ധവും.
കല ആര്‍ക്കുവേണ്ടി എന്ന വിഷയത്തില്‍ പി.ഗോവിന്ദപ്പിള്ളയും പ്രൊഫസര്‍ എസ്.ഗുപ്തന്‍നായരും രണ്ടു ധ്രുവങ്ങളിലായി കീരിയും പാമ്പും പോലെ ഏറ്റുമുട്ടിയിരുന്നു. ഈ എതിര്‍പ്പിനെ രേഖയാക്കിക്കൊണ്ട് രണ്ടു പുസ്തകങ്ങളും അവര്‍ രചിച്ചു. 'ഇസങ്ങള്‍ക്കപ്പുറ'മെന്ന പുസ്തകം ഗുപ്തന്‍നായരും 'ഇസങ്ങള്‍ക്കിപ്പുറം' എന്ന പുസ്തകം പി.ഗോവിന്ദപ്പിള്ളയും. തങ്ങള്‍ സാഹിത്യത്തില്‍ രണ്ടുധ്രുവങ്ങളിലായി നിന്ന് ഏറ്റുമുട്ടുന്നവരാണെങ്കിലും തനിക്ക് ഗുരുകല്‍പനാണ് പ്രൊഫ.ഗുപ്തന്‍നായരെന്ന് എപ്പോഴും പി.ഗോവിന്ദപ്പിള്ള വായനക്കാരെ ഓര്‍മിപ്പിക്കുമായിരുന്നു.
രാഷ്ട്രീയമായാലും മനുഷ്യനുമായി ബന്ധപ്പെട്ടുവരുന്ന ഏതു മേഖലയായാലും സംവാദമാണ് അവയുടെ ജീവന്‍. മേല്‍സൂചിപ്പിച്ചതു പോലെ എത്ര ഉദാഹരണം വേണമെങ്കിലും കേരളത്തില്‍ നിന്നു തന്നെ ചൂണ്ടിക്കാണിക്കാനാകും. ഇത്തരം സംവാദങ്ങളെ ചെറുത്തു തോല്‍പ്പിക്കുകയല്ല. പ്രോല്‍സാഹിപ്പിക്കുകയാണ് വേണ്ടത്. വിവാദങ്ങള്‍കൊണ്ട് തല്‍ക്കാലത്തെ ചൊറിച്ചില്‍ മാറിയേക്കും രോഗം മാറില്ല. എല്ലാവരും എല്ലാവേദികളിലും ക്ഷണിക്കപ്പെട്ടാല്‍ പ്രസംഗിക്കട്ടെ. അതിന് തടയിടരുത്. അതിനാല്‍ സതീശന് വെപ്രാളം വേണ്ട. ധീരമായി നേരിടുക. ഇനിയും ക്ഷണം വന്നാല്‍ സ്വീകരിക്കുക. കോണ്‍ഗ്രസുകാരന് പറയാനുള്ളത് ആ വേദികളില്‍ തുറന്നു പറയുക. സംവാദങ്ങള്‍ വളരട്ടെ.
മലയാളിയുടെ ചിന്തയുടെ ചക്രവാളവും വികസിക്കട്ടെ. ഇതേ വിഷയം തന്നെയാണ് അല്‍പനാള്‍ മുമ്പ് മുസ്ലീം ലീഗ് നേതാവ് കെ.എന്‍.എ ഖാദറും നേരിട്ടത്. പക്ഷെ അദ്ദേഹം അതിന് ചുട്ട മറുപടിയും നല്‍കി. ലീഗിന്റെ താക്കീത് സ്വീകരിച്ചെങ്കിലും. അതിനാല്‍ സതീശന്‍ ഏതുവേദിയും സ്വീകരിക്കട്ടെ അദ്ദേഹത്തിന് പറയാനുള്ളത് പറയട്ടെ. നമുക്ക് പുകയല്ല തീയാണ് വേണ്ടത്. വിവാഹത്തിനും മരണത്തിനും വ്യത്യസ്ത പാര്‍ട്ടികളിലെ നേതാക്കളും പ്രവര്‍ത്തകരും ഒത്തു ചേരാറുണ്ട്. ആരും കുറ്റം പറയാറില്ല. അപ്പോള്‍ സംവാദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രം വിവാദമെന്തിന്.
https://www.facebook.com/Malayalivartha






















