വിലക്കിൽ വിറളിപൂണ്ട് ഇ.പി, ഇന്‍ഡിഗോ കമ്പനിയുടേത് ഏവിയേഷൻ നിയമത്തിന് വിരുദ്ധമായ നടപടി, മാന്യമായ വിമാനക്കമ്പനി വേറെയും ഉണ്ട്, നിലവാരമില്ലാത്ത കമ്പനിയുമായി ഇനി ഒരു ബന്ധവും ഇല്ല, നടന്ന് പോയാലും ഇനി ഇൻഡിഗോയിൽ കയറില്ല, ശപഥവുമായി ഇ.പി ജയരാജൻ

വിമാനത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോയുടെ തീരുമാനത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഏവിയേഷൻ നിയമത്തിന് വിരുദ്ധമായ നടപടിയാണ് ഇന്‍ഡിഗോ കമ്പനിയുടേതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
നിലവാരമില്ലാത്ത കമ്പനിയുമായി ഇനി ഒരു ബന്ധവും ഇല്ല. ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ല. മാന്യൻമാരായ വിമാനക്കമ്പനി വേറെയും ഉണ്ട്. നടന്ന് പോയാലും ഇനി ഇന്റിഗോയിൽ കയറില്ലെന്ന് ഇ പി ജയരാജൻ പറഞ്ഞു. കൂട്ട് കച്ചവടവും ഗൂഢാലോചനയുമാണ് സംഭവത്തിന് പിന്നിൽ ഉണ്ടായത്. അത് ഓരോന്നായി പുറത്ത് വരികയാണെന്ന് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇന്റിഗോ കമ്പനിയിൽ നിന്ന് ഓൺലൈൻ ഡിസ്കഷന് വിളിച്ചിരുന്നു.
12 ന് വിശദീകരണം നേരിട്ട് നൽകാൻ ബുദ്ധിമുട്ട് ഉണ്ടെന്നും അഭിഭാഷകയെ നിയോഗിച്ചെന്നും കമ്പനിയെ അറിയിച്ചിരുന്നു. അതിന് ശേഷം ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ഇ പി പറഞ്ഞു. ക്രിമിനലുകളെ തടയാൻ ഒരു നടപടിയും വിമാനകമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. അവര്‍ക്ക് ടിക്കറ്റ് നിഷേധിക്കണമായിരുന്നു. ഇത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് മൂന്നാഴ്ചത്തെക്കാണ് കമ്പനി യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ യാത്രാവിലക്കും ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ മാസം 16 മുതല്‍ രണ്ടാഴ്ചത്തേക്കാണ് യാത്രാ വിലക്ക്. യാത്രാ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഇ-മെയില്‍ സന്ദേശം ലഭിച്ചുവെന്നും ഫര്‍സീന്‍ പറഞ്ഞു.സംഭവത്തില്‍ സ്വാഭാവികമായ നീതി ലഭ്യമായെന്നും പ്രതിഷേധക്കാരില്‍ ഒരാളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫര്‍സീന്‍ പറഞ്ഞു. വിമാനത്തിനുള്ളില്‍ അക്രമം നടത്താന്‍ കയറിയവരാണെന്ന് കേരള പൊതുസമൂഹത്തില്‍ ചിലരെങ്കിലും കരുതിയിട്ടുണ്ടാകും.
അത് ഇന്ന് തെളിഞ്ഞിരിക്കുകയാണ്. കേരളത്തിലെ പോലീസിന് ഞങ്ങള്‍ കൊടുത്ത പരാതി സ്വീകരിച്ചില്ല. പക്ഷേ, വിരമിച്ച ജില്ലാ ജഡ്ജിയുടെ അന്വേഷണ കമ്മറ്റിയാണ് ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. നീതി അന്യമല്ല എന്നുള്ളത് തന്നെയാണ് വ്യക്തമാകുന്നതെന്നും ഫര്‍സീന്‍ കൂട്ടിച്ചേർത്തു.കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു.
എന്നാൽ, പുറത്തുവന്ന ദൃശ്യങ്ങളിൽ കണ്ടത് മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ യൂത്ത് കോൺഗ്രസ്സുകാരെ തള്ളിവീഴ്‌ത്തുന്നതാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദിനും നവീൻകുമാറിനും സുനിത് നാരായണനുമെതിരെ കേസ് എടുത്തപ്പോൾ ഇപിക്കുമെതിരെ കേസെടുക്കണമെന്നായിരുന്ന കോൺഗ്രസ് ആവശ്യം. എന്നാൽ ഈ ആവശ്യം മുഖ്യമന്ത്രി തള്ളുകയായിരുന്നു.
ഇൻഡിഗോയുടെ നടപടിയോടെ ഇതെല്ലാം ചർച്ചകൾക്ക് വിധേയമാകും. ജൂണ്‍ 12നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോഴുണ്ടായ സംഭവത്തില്‍ വലിയതുറ പൊലീസ് വധശ്രമം ഉള്‍പ്പെടെ വകുപ്പുകളിലാണു കേസ് എടുത്തത്. തലശ്ശേരി സ്വദേശി ഫര്‍സീന്‍ മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്‍.കെ.നവീന്‍ കുമാര്‍ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.
https://www.facebook.com/Malayalivartha



























