മഴ കലിതുള്ളുന്നു... നാല് ദിവസം തുടര്‍ച്ചയായി പെയ്തിട്ടും മഴയ്ക്ക് ശമനമില്ല; 3 ജില്ലകളില്‍ പ്രളയ സമാനമായ നീരൊഴുക്ക് ഉണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം; ഞായര്‍ വരെ വ്യാപക മഴയ്ക്ക് സാധ്യത; റെഡ് അലര്‍ട്ട് മാറിയെങ്കിലും അതീവ ജാഗ്രത; ഇന്ന് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മഴ നിര്‍ത്താതെ പെയ്തിട്ട് നാല് ദിവസമായെങ്കിലും ഒരു ശമനവുമില്ല. തുടര്‍ച്ചയായ ദിനങ്ങളില്‍ സ്‌കൂളുകള്‍ക്കും അവധി നല്‍കിയിരുന്നു. പല മേഖലകളിലും ജനം വല്ലാത്ത ദുരിതം അനുഭവിക്കുകയാണ്. അതിതീവ്രമഴയുടെ റെഡ് അലര്‍ട്ട് സംസ്ഥാനത്തു പൂര്‍ണമായി പിന്‍വലിച്ചു. അതിശക്തമായ മഴ സാധ്യതയില്‍ തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. 2 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് ആണ്.
തെക്കന്‍ ആന്ധ്രപ്രദേശിനും വടക്കന്‍ തമിഴ്‌നാടിനും സമീപത്തായി മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍, ഞായറാഴ്ച വരെ കേരളത്തില്‍ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട അതിശക്ത മഴയ്ക്കും സാധ്യതയുണ്ട്. മൂന്ന് നദികളില്‍ പ്രളയ സാഹചര്യമായ നീരൊഴുക്കുണ്ടാകും.
ഇതിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ഓഗസ്റ്റ് 3 മുതല്‍ 7 വരെ വ്യാപകമായ മഴയ്ക്കും, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. ഓഗസ്റ്റ് 3 മുതല്‍ 5 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം വൈദ്യുതി ബോര്‍ഡിനു കീഴിലെ 6 അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ടുണ്ടെങ്കിലും ഇവ തല്‍ക്കാലം തുറക്കില്ല. തുടര്‍ച്ചയായ ഉരുള്‍പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത ഏറെയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നു കടലില്‍ തിരമാല 3.3 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നാണു നിര്‍ദേശം.
അതിനിടെ മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. നിലവില്‍ ഒരിടത്തും റെഡ് അലര്‍ട്ടില്ല. ഇന്ന് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
എംസി റോഡില്‍ മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിനു സമീപം വലിയ ഗര്‍ത്തം രൂപപ്പെട്ടു. ഗര്‍ത്തം വലുതാകുന്നതിനെ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഇപ്പോള്‍ പഴയ പാലത്തിലൂടെയാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്.
മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 17 ആയി. ഇന്നലെ 5 മരണം. 2 മത്സ്യത്തൊഴിലാളികള്‍ അടക്കം 3 പേരെ കണ്ടെത്താനുണ്ട്. കോട്ടയം ജില്ലയില്‍ മണര്‍കാട് പണ്ടാരത്തിക്കുന്നേല്‍ അമല്‍ മാത്യു (18), തലയാഴം പഞ്ചായത്തില്‍ തോട്ടകം ഇണ്ടംരുത്ത് ദാസന്‍ (70) എന്നിവര്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു. പത്തനംതിട്ട തിരുവല്ലയില്‍ ശ്രീവല്ലഭ ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു.
മന്നങ്കരചിറ കീഴുപറമ്പില്‍ സുരേഷ് കുമാറിന്റെ മകന്‍ എസ്.കാശിനാഥ് (16) ആണു മരിച്ചത്. തൃശൂര്‍ പുതുക്കാട് ഉഴിഞ്ഞാല്‍പാടത്തു മീന്‍പിടിക്കാനിറങ്ങിയ കണ്ണമ്പത്തൂര്‍ പുത്തന്‍പുരയ്ക്കല്‍ ബാബു (53) മുങ്ങിമരിച്ചു. കൊല്ലത്ത് ഇത്തിക്കരയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അയത്തില്‍ അനുഗ്രഹ നഗര്‍ 71 സജീന മന്‍സിലില്‍ നൗഫല്‍ (21) ആണു മരിച്ചത്. കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്കില്‍ ഭീമനടി കൂരാക്കുണ്ടില്‍ മുന്‍ അധ്യാപിക കുളത്തുങ്കല്‍ ലത (55)യെ ഒഴുക്കില്‍ പെട്ടു കാണാതായി.
ചാവക്കാട് ചേറ്റുവ ഹാര്‍ബറിനു സമീപം കടലില്‍ 2 പേരുടെ മൃതദേഹം കണ്ടെത്തി. ബോട്ട് തകര്‍ന്നു കടലില്‍ അകപ്പെട്ട 2 മത്സ്യത്തൊഴിലാളികളെ തിരയാന്‍ ഇറങ്ങിയ ഹെലികോപ്റ്ററാണ് കടലില്‍ മൂന്നര കിലോമീറ്ററോളം അകലെ ഒഴുകിനടക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രക്ഷാബോട്ട് എത്തുമ്പോഴേക്കും മൃതദേഹങ്ങള്‍ ഒഴുകിപ്പോയി. 10 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നലെ ഉച്ചയോടെ പിന്‍വലിച്ചു.
"
https://www.facebook.com/Malayalivartha


























