സോണിയാജി വിളിച്ചത്രെ... രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും പ്രതിപക്ഷ ഐക്യത്തെ തോല്‍പ്പിച്ച ബിജെപിയ്ക്ക് തിരിച്ചടി; എന്‍ഡിഎയുമായി ഇടഞ്ഞു നില്‍ക്കുന്ന ജെഡിയു നേതാവ് നിതീഷ് കുമാര്‍ രാഷ്ട്രീയ നീക്കത്തില്‍: സോണിയ ഗാന്ധിയുമായി സംസാരിച്ചു

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുന്നേറുന്ന ബിജെപി ആദ്യ ഘട്ടം വിജയിച്ചിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും പ്രതിപക്ഷ ഐക്യത്തെ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ ബിജെപിയ്ക്ക് സുഖകരമല്ലാത്ത വാര്‍ത്തയാണ് വരുന്നത്. എന്‍ഡിഎയുമായി ഇടഞ്ഞു നില്‍ക്കുന്ന ജെഡിയു നേതാവ് നിതീഷ് കുമാര്‍ പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചു. സോണിയാ ഗാന്ധിയുമായും സംസാരിച്ചെന്നാണ് വിവരം.
ഇതിന് പിന്നാലെ ജെഡിയു എംപിമാരുടെ യോഗവും നിതീഷ് കുമാര്‍ വിളിച്ചിട്ടുണ്ട്. ഇവരെയെല്ലാം പാറ്റ്‌നയിലേക്ക് വിളിച്ചിട്ടുണ്ട്. എന്‍ഡിഎയുമായി ബിഹാറിലെ രാഷ്ട്രീയ വിഷയങ്ങലെ ചൊല്ലി പിണങ്ങി നില്‍ക്കുകയാണ് നിതീഷ് കുമാര്‍. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത നിതി ആയോഗ് യോഗത്തില്‍ നിന്നടക്കം അദ്ദേഹം വിട്ടു നിന്നിരുന്നു. യോഗം ബഹിഷ്‌ക്കരിച്ച അദ്ദേഹം ദില്ലിയില്‍ നടന്ന യോഗത്തിലേക്ക് സംസ്ഥാനത്ത് നിന്ന് പകരം പ്രതിനിധിയെയും അയച്ചിരുന്നില്ല.
ബിഹാറിലെ നിയമസഭാ മണ്ഡലങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജനത ദര്‍ബാറില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മ്മുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അദ്ദേഹം പിന്തുണച്ചിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് രാഷ്ട്രീയ വിഷയങ്ങളിലെ വിയോജിപ്പ് നിതീഷ് കുമാര്‍ രേഖപ്പെടുത്തിയിരുന്നു.
അഗ്‌നിപഥടക്കം അടുത്തിടെ പോലും പല വിഷയങ്ങളിലും നിതീഷ് കുമാര്‍ എന്‍ഡിഎ നിലപാടിനോട് വിയോജിച്ചിരുന്നു. ബിഹാര്‍ നിയമസഭ സ്പീക്കറുമായി തുടരുന്ന ഏറ്റുമുട്ടലാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. സ്പീക്കറെ മാറ്റണമെന്ന ആവശ്യം ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചെങ്കിലും പരിഗണിച്ചിട്ടില്ല. സ്പീക്കറുടെ ക്ഷണപ്രകാരം ബിഹാര്‍ നിയമസഭയുടെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തതിലും നിതീഷ് കുമാര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ബിജെപിയുമായി തുടരുന്ന അതൃപ്തിയില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നല്‍കിയ വിരുന്നില്‍ നിന്നും നിതീഷ് കുമാര്‍ വിട്ടു നിന്നിരുന്നു. ഓഗസ്റ്റ് പതിമൂന്ന് മുതല്‍ 15 വരെ ദേശീയ പതാക എല്ലാ വീടുകളിലും ഉയര്‍ത്തണമെന്ന തീരുമാനത്തില്‍, കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ അമിത് ഷാ വിളിച്ച യോഗത്തിലും നിതീഷ് കുമാര്‍ പങ്കെടുത്തിരുന്നില്ല.
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് സത്യപ്രതിജ്ഞ ചടങ്ങിനെത്താതിരുന്നത് എന്നായിരുന്നു നിതീഷ് കുമാറിന്റെ വിശദീകരണം. എന്നാല്‍ നിതീഷിന്റെ അസാന്നിധ്യത്തോട് ബിജെപി ഒരു പ്രതികരണവും നടത്തിയിരുന്നില്ല.
അതേസമയം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ പ്രതിപക്ഷം പ്രതീക്ഷ കെട്ടിരുന്നു. ഐക്യനീക്കങ്ങളുടെ ഊര്‍ജ്ജം കെടുത്തുന്ന തെരഞ്ഞെടുപ്പ് ഫലമെന്നും ബിജെപിയെ പിന്തുണച്ച പ്രതിപക്ഷ നിരയിലെ പാര്‍ട്ടികള്‍ സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നുമാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന മാര്‍ഗരറ്റ് ആല്‍വയുടെ പ്രതികരണം.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ദയനീയ പരാജയങ്ങളിലൊന്നാന്നായിരുന്നു കഴിഞ്ഞ ദിവസമുണ്ടായത്. റെക്കോര്‍ഡ് പിന്തുണയില്‍ ജഗദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 200 വോട്ട് പോലും തികയ്ക്കാനാകാത്ത നിസഹായാവസ്ഥയിലായിരുന്നു പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ. ആല്‍വയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് മുതല്‍ പ്രതിപക്ഷ നിരയിലുണ്ടായ ഭിന്നതയാണ് വോട്ടെടുപ്പോടെ ദൃശ്യമായത്. സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാതെ വോട്ടെടുപ്പില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മാറി നിന്നെങ്കില്‍, ബിജെപിയെ പോലും അമ്പരപ്പിച്ച് ബിഎസ്പിയും, അകാലിദളുമടക്കമുള്ള ഏഴ് കക്ഷികള്‍ മറുകണ്ടം ചാടി. തോല്‍വി പ്രതീക്ഷിച്ചിരുന്നെങ്കിലും ആഘാതം കടുത്തതായിപ്പോയെന്നാണ് പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം. അതിനിടയിലാണ് നിതീഷ് കുമാറിന്റെ നീക്കം.
"
https://www.facebook.com/Malayalivartha


























