വീട്ടമ്മയെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം അവ്യക്തം:- നഷ്ടപ്പെട്ടെന്ന് കരുതിയ 60000 രൂപ മേശയിൽ നിന്ന് കണ്ടെത്തി: പ്രതിയെന്ന് സംശയിക്കുന്ന 21 കാരൻ മൊബൈൽ ഫോൺ ഗെയിമിന് അടിമ:- തെരച്ചിൽ ഊർജ്ജിതമാക്കി അന്വേഷണ സംഘം

അയൽപക്കത്തെ വീട്ടിലെ കിണറ്റിൽ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. മോഷണശ്രമത്തിനിടെ കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളിയിട്ടതാകാമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ വീട്ടിൽ നിന്ന് കാണാതായെന്ന് കരുതിയിരുന്ന 60000 രൂപ നഷ്ടപ്പെട്ടിട്ടില്ലെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചതോടെ അരുംകൊലയുടെ കാരണം എന്താണെന്ന് വ്യക്തമല്ല.
ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മേശയിൽ നിന്ന് പണം കണ്ടെത്തിയത്. കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമ (68) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്, വീടിന് സമീപത്തു താമസിക്കുന്ന അതിഥിത്തൊഴിലാളി ആദം അലിയെ പൊലീസ് തിരയുയുകയാണ്. ഇയാൾക്കൊപ്പം താമസിച്ച നാലു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദിനരാജും ഭാര്യ മനോരമയും കോളജ് ഓഫ് എജ്യുക്കേഷനിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥരാണ്.
മനോരമയെ കാണാനില്ലെന്ന പരാതി കിട്ടിയതിന് പിന്നാലെയാണ് തിരച്ചിൽ നടത്തിയത്. രാത്രി 11.15നാണ് കിണറ്റിൽ നിന്ന് മൃതദേഹം കിട്ടിയത്. കാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ ആയിരുന്നു കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ തള്ളിയതാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. മനോരമയെ കാണാനില്ലെന്ന പരാതിയിൽ ഇന്നലെ വൈകിട്ട് 3നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
പോലീസ് നായ മണം പിടിച്ച് അയൽപക്കത്തെ വീട്ടിലെ കിണറിന് സമീപം വന്നു നിന്നു. ഇതിന് പിന്നാലെ ഫയർഫോഴ്‌സിനെ എത്തിച്ചു നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ നിന്ന് മൃതദേഹം കിട്ടിയത്. പ്രതിയെന്ന് സംശയിക്കുന്ന ആദം അലി കെട്ടിട നിര്‍മ്മാണ ജോലികള്‍ക്കായി ബംഗാളില്‍ നിന്നെത്തിയ തൊഴിലാളിയാണ്.
രണ്ടുമാസം മുമ്പാണ് മനോരമയുടെ വീടിന് സമീപം താമസമാക്കിയത്. ആദം അലി സ്ഥിരമായി ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിക്കുന്ന ആളല്ലെന്നാണ് ഒപ്പം താമസിച്ചിരുന്നവര്‍ പറയുന്നത്. ഇരുപത്തിയൊന്നുകാരനായ ആദം മൊബൈൽ ഗെയിമിന് അടിമയായിരുന്നു.ഗെയിമിൽ തോറ്റ നിരാശയിൽ തന്റെ ഫോൺ എറിഞ്ഞുപൊട്ടിച്ച ഇയാൾ സുഹൃത്തുക്കളുടെ ഫോണായിരുന്നു ഉപയോഗിച്ചിരുന്നത്. കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ ഉള്ളൂരിൽ നിന്ന് സുഹൃത്തിനെ വിളിച്ച് തന്റെ സിം കൊണ്ടുത്തരാൻ ആദം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സുഹൃത്ത് സിമ്മുമായി പോയെങ്കിലും യുവാവ് അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു.
മനോരമയുടെ വീട്ടിലേക്ക് ആദം അലി താമസിച്ചിരുന്ന വീട്ടില്‍ നിന്നും എളുപ്പത്തില്‍ കയറാനും ഇറങ്ങാനും കഴിയും. ഇതാണ് ഇവരിലേക്ക് സംശയം നീണ്ടത്. അന്വേഷണത്തിനിടെ ഇയാളെ കാണാതായത് സംശയം ജനിപ്പിക്കുകയായിരുന്നു. വീടിന്റെ പിൻഭാഗത്തുകൂടി അകത്തുകടന്ന പ്രതി കൃത്യം നടത്തിയ ശേഷം മൃതദേഹം വീടിന് അടുത്തുള്ള, വലിയ മതിലിനപ്പുറമുള്ള കിണറ്റിൽ കൊണ്ടിടുകയായിരുന്നുവെന്നാണ് സൂചന. എന്നാൽ ഒരാൾക്ക് തനിച്ച് മൃതദേഹം എടുത്തുകൊണ്ടുപോയി കിണറ്റിൽ ഇടാൻ കഴിയുമോ എന്ന സംശയം നിലനിൽക്കുകയാണ്.
ആദം അലി സംസ്ഥാനം വിട്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. തുണി കൊണ്ട് കഴുത്തു മുറുക്കിയ നിലയിലും കാല്‍ കെട്ടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കാലില്‍ ഇഷ്ടികയും കെട്ടിവെച്ചിരുന്നു. മനോരമയുടെ നിലവിളി കേട്ട് അയൽവാസികൾ കതകിൽ തട്ടിയെങ്കിലും ആരും കതക് തുറന്നില്ല. നാട്ടുകാർ പോയ ശേഷം മൃതദേഹം തൊട്ടടുത്ത കിണറ്റിൽ കൊണ്ടിട്ടതാകാം എന്നാണ് പൊലീസിന്റെ നിഗമനം.
https://www.facebook.com/Malayalivartha


























