തെങ്ങ് വലിച്ചൊടിച്ചു, വീടിന്റെ മുൻവശത്തുള്ള ഷീറ്റ് വലിച്ച് പൊളിച്ചു; വീടിന്റെ മുൻവശത്തു കാട്ടാനയെ കണ്ടതോടെ ഭിന്നശേഷിക്കാരനായ മകനെയും കൂട്ടി അമ്മ ഓടിരക്ഷപ്പെട്ടു; നടുക്കം മാറാതെ നാട്ടുകാർ

കാട്ടാനയുടെ ആക്രമണത്തിൽ നിന്നും ഭിന്നശേഷിക്കാരനായ മകനെയും കൊണ്ട് അയൽ വീട്ടിൽ അഭയം തേടിയ അമ്മ. രാത്രിയിൽ വീട് തകർത്ത കാട്ടാനയുടെ മുൻപിൽ പെടാതെ രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച രാത്രി 12 മണിക്കാണു സംഭവം നടന്നത്. മരപ്പാലത്തിലുള്ള മൊളവയലിൽ വിധവയായ മുത്തുലക്ഷ്മിയുടെ വീടാണ് കാട്ടാന തകർത്തത്.
വീടിന്റെ മുൻവശത്തുള്ള തെങ്ങ് വലിച്ചൊടിക്കുന്ന ശബ്ദം കേട്ടാണ് മുത്തുലക്ഷ്മി ഉണർന്നത്. പിന്നാലെ വീടിന്റെ മുൻവശത്തുള്ള ഷീറ്റ് വലിച്ച് പൊളിച്ചതോടെ മുത്തുലക്ഷ്മി മകനെയും കൊണ്ട് പിൻവാതിലിലൂടെ പുറത്തു കടക്കുകയായിരുന്നു. മാത്രമല്ല കൂരിരുട്ടും കോരിച്ചൊരിയുന്ന മഴയും വക വയ്ക്കാതെയാണ് അമ്മ മകനെയും കൂട്ടി നടന്ന് അയൽ വീട്ടിലെത്തിയത്.
അതേസമയം കാട്ടാന ശല്യം രൂക്ഷമായ ഒരു പ്രദേശമാണു മരപ്പാലം. ഇതേദിവസം ദേവർഷോല പഞ്ചായത്തിലെ പാലം വയലിലെ ഭോഗതി വളവിൽ സ്കൂട്ടറിൽ എത്തിയ യാത്രക്കാരൻ ആനയുടെ മുന്നിൽ കുടങ്ങി. എന്നാൽ ആനയെ ഭയന്നു സ്കൂട്ടറിൽ നിന്നു ഇറങ്ങി ഓടി. ഇതോടെ പിന്നാലെ എത്തിയ കാട്ടാന സ്കൂട്ടർ തകർത്തു. പാലം വയലിലെ വിശ്വനാഥനാണു കാട്ടാനയുടെ മുൻപിൻ നിന്നും രക്ഷപ്പെട്ടത്. മാത്രമല്ല സ്കൂട്ടർ നശിപ്പിച്ച ശേഷം സമീപത്ത് നിർത്തിയിട്ടിരുന്ന ജീപ്പും ആന കുത്തിപ്പൊളിച്ചു നശിപ്പിച്ചു. തുടർന്ന് പാലം വയൽ ഒറ്റുവയൽ പ്രദേശങ്ങളിലെ കൃഷികൾ നശിപ്പിച്ചാണു മടങ്ങിയത്.
ഇവിടുത്തെ നാട്ടുകാർ വിനായകൻ എന്ന് പേരിട്ട് വിളിക്കുന്ന കാട്ടാനയാണ് ആക്രമണം നടത്തിയിരിക്കുന്നത്. രണ്ടു മാസമായി പാടംന്തുറ, ഒറ്റുവയൽ, മച്ചക്കൊല്ലി, മട്ടം , ചെട്ടിയാരങ്ങാടി, ബേബിനഗർ പ്രദേശങ്ങളിൽ വ്യാപക കൃഷി നാശം ഉണ്ടാക്കിയിട്ടുണ്ട്. ഇതേതുടർന്ന് ഈ ആനയെ തുരത്താനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























