സിപിഐ ഇടതു മുന്നണി വിടുമോ? 2024 ലെ പാർലെമെൻറ് തെരഞ്ഞെടുപ്പിൽ സി പി ഐ വലതു മുന്നണിയുമായി കൈകോർക്കാൻ തീരുമാനിച്ചതായി സൂചന, സി പി ഐ ജില്ലാ സമ്മേളനങ്ങൾ തീരുമാനിച്ചിരിക്കുന്നത്, ഇതിനെതിരെ നിലപാടെടുക്കുന്ന കാനം രാജേന്ദ്രനെ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാൻ! ഏതാനും മാസങ്ങൾക്കുള്ളിൽ ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാകും

സി. പി. ഐ ഇടതു മുന്നണി വിടുമോ? ഏതാനും മാസങ്ങൾക്കുള്ളിൽ ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാകും. ഏതായാലും 2024 ലെ പാർലെമെൻറ് തെരഞ്ഞെടുപ്പിൽ സി പി ഐ വലതു മുന്നണിയുമായി കൈകോർക്കാൻ തീരുമാനിച്ചതായി മനസിലാക്കുന്നു. ഇതിനെതിരെ നിലപാടെടുക്കുന്ന കാനം രാജേന്ദ്രനെ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാനാണ് സി പി ഐ ജില്ലാ സമ്മേളനങ്ങൾ തീരുമാനിച്ചിരിക്കുന്നത്.
കാനം രാജേന്ദ്രനെ എം.എൻ സ്മാരകത്തിൽ നിന്നും കെട്ടുകെട്ടിക്കാൻ സി പി ഐ ജില്ലാ കമ്മിറ്റികളിൽ ഭൂരിഭാഗവും തീരുമാനമെടുത്തതായി വിവരമുണ്ട്. പിണറായി വിജയനും കാനം രാജേന്ദ്രനും തമ്മിൽ നടത്തി കൊണ്ടിരിക്കുന്ന കറക്കു കമ്പനി പൊളിക്കണമെന്ന ആവശ്യം ഏതാനും വർഷങ്ങളായി സി പി ഐ യിൽ സജീവമായിരുന്നു. പിണറായി വിജയൻ്റെ അടിമയാണ് കാനം രാജേന്ദ്രൻ എന്നാണ് ബഹുഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും പറയുന്നത്.ഇടതു മുന്നണിയിൽ തുടരുന്നത് ആത്മഹത്യാപരമാണെന്നാണ് സി പി ഐ നേതാക്കൾ പറയുന്നത്.
അതിനിടെ സി പി ഐ വന്നാൽ സ്വീകരിക്കണമെന്ന ധാരണ കോൺഗ്രസിൻ്റെ ഉന്നത നേതാക്കളിൽ സജീവമാണ്. സി പി ഐയുമായി സി പി എം അകലുന്നതിൻ്റെ വിശദാംശങ്ങൾ രാഹുൽ ഗാന്ധിയുമായി വി.ഡി സതീശൻ സംസാരിച്ചിട്ടുണ്ട്. കെ.സുധാകരനും ഇതേ അഭിപ്രായം തന്നെയാണുള്ളത്. സി പി ഐ വലതുമുന്നണിയിലെത്തിയാൽ നിഷ്പ്രയാസം സീറ്റുകൾ കരസ്ഥമാക്കാമെന്ന ചിന്തയാണ് കോൺഗ്രസിനുള്ളത്.
സി പി ഐ യിലെ മുതിര്‍ന്ന നേതാക്കൾക്കെതിരെയടക്കമുള്ള തുറന്ന വിമര്‍ശനങ്ങളിലൂടെ ശ്രദ്ധ നേടുകയാണ് സിപിഐ ജില്ലാ സമ്മേളനങ്ങൾ.. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ മാത്രമല്ല സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും ജില്ലാ സമ്മേളനത്തിലുയര്‍ന്നത് രൂക്ഷ വിമർശനമാണ് ഉയർന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമയെ പോലെയാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ പ്രവർത്തിക്കുന്നതെന്നാണ് സമ്മേളനത്തിലുയര്‍ന്ന പ്രധാന വിമര്‍ശനം.
സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന തെറ്റുകൾ ന്യായീകരിക്കാനാണ് സിപിഐ സെക്രട്ടറി ശ്രമിക്കുന്നതെന്നും തെറ്റായ വിഷയങ്ങളിൽ എതിർ ശബ്ദങ്ങളോ വിമർശനങ്ങളോ ഉന്നയിക്കാൻ സെക്രട്ടറി തയ്യാറാകുന്നില്ലെന്നും ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ തുറന്നടിച്ചു. തെറ്റുകൾ ആണെന്നറിഞ്ഞിട്ടും കാനം പിണറായിയെ ന്യായീകരിക്കുന്നതെന്തിനാണെന്നാണ് പ്രതിനിധികളുയര്‍ത്തുന്ന ചോദ്യം. മുൻ എംഎൽഎ എൽദോ എബ്രഹാമിനെ പൊലീസ് മർദ്ദിച്ചപ്പോഴടക്കം പാർട്ടി സെക്രട്ടറിയുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നുവെന്നും പ്രതിനിധികൾ വിമര്‍ശിക്കുന്നു.
മന്ത്രി വീണാ ജോര്‍ജിനെതിരെയും സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഒരു ഇടതുപക്ഷ മുന്നണിക്ക് ചേരുന്നതല്ല മന്ത്രി വീണാ ജോര്‍ജിന്റെ പ്രവർത്തനങ്ങളും പെരുമാറ്റവുമെന്നാണ് സിപിഐ നേതാക്കൾ കുറ്റപ്പെടുത്തുന്നത്. ആരോഗ്യവകുപ്പിനെ നിയന്ത്രിക്കാൻ മന്ത്രിക്ക് കഴിയുന്നില്ലെന്നും മുൻ മന്ത്രി കെ കെ ശൈലജയുടെ കാലത്തെ നല്ല പേരും പ്രവര്‍ത്തനങ്ങളിലെ മികവും രണ്ടാം ഇടത് സര്‍ക്കാരിൽ വീണ ജോർജ് ഇല്ലാതാക്കിയെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തുന്നു.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും വീണ ജോർജും തമ്മിലുള്ള പ്രശ്നം മുന്നണിക്ക് തന്നെ നാണക്കേട് ഉണ്ടാക്കി. മന്ത്രിയുടെ പിടിവാശിയാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്നാണ് സംഘടനാ റിപ്പോര്‍ട്ടിലെ പരാമര്‍ശം. മന്ത്രി ഫോണുകളെടുക്കുന്നില്ലെന്ന നേരത്തെ ഉയര്‍ന്ന വിമര്‍ശനം, ജില്ലാ സമ്മേളനത്തിലും സിപിഐ ആവര്‍ത്തിച്ചു. ഫോൺ അലർജിയുള്ള മന്ത്രി, ഇടത് മുന്നണിക്ക് തന്നെ അപമാനമാണെന്നും സംഘടനാ റിപ്പോര്‍ട്ടിലുണ്ട്.
സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനമാണ് സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോർട്ട് ഉയർത്തുന്നത്. കേരളാ കോൺഗ്രസുമായി ചേർന്ന് സിപിഎം സിപിഐയെ ഒതുക്കാൻ ശ്രമിക്കുന്നു എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് സിൽവർ ലൈൻ നടപ്പിലാക്കാൻ ശ്രമിച്ചത് തിരിച്ചടിയായി എന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.
സിപിഎം മന്ത്രിമാരിൽ ചിലർ ബൂർഷാ പാർട്ടിയുടെ മന്ത്രിമാരെ പോലെ പെരുമാറുന്നു. എല്‍ഡിഎഫിന്റെ മാതൃകാ പദ്ധതി എച്ച്എന്‍എല്‍, വ്യവസായ മന്ത്രി ഏകപക്ഷീയമായി കൈകാര്യം ചെയ്യുന്നു എന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സി പി എം മന്ത്രിമാർ സി പി ഐ മന്ത്രിമാരെ ഗൗനിക്കാറില്ലെന്ന ഗുരുതര ആരോപണവും ഉയർന്നു. സി പി ഐ മന്ത്രിമാരുടെ ആവശ്യങ്ങൾ സി പി എം അംഗീകരിക്കുന്നില്ല. കോട്ടയത്ത് സി പി ഐ ക്ക് മൂന്നാം സ്ഥാനം മാത്രമാണ് ഉള്ളത്. കേരള കോൺഗ്രസിന് നൽകുന്ന പ്രാധാന്യം സി പി ഐ ക്ക് നൽകാറില്ല. മന്ത്രി വി എൻ വാസവൻ സി പി ഐ നേതാക്കളെ വിളിക്കാറില്ല.
ഇത്തരം നിലപാട് സി പി എം സ്വീകരിക്കുകയാണെങ്കിൽ സി പി ഐ മന്ത്രിമാർ സി പി എമ്മിൻ്റെ ആവശ്യങ്ങൾ നിരസിക്കണമെന്ന തീരുമാനമാണ് ജില്ലാ കമ്മിറ്റികൾ എടുത്തിരിക്കുന്നത്. റവന്യുമന്ത്രി കെ രാജൻ പറഞാൽ പോലും ഒന്നും നടക്കാത്ത സാഹചര്യമാണ് സർക്കാരിനുള്ളത്. ധനമന്ത്രി കെ.എൻ.ബാലഗോപാൽ സി പി ഐ മന്ത്രിമാരുടെ വകുപ്പുകൾക്ക് സഹായങ്ങൾ പോലും അനുവദിക്കാറില്ല. സി പി ഐ മന്ത്രിമാരുടെ കൈകൾ പിണറായി കെട്ടിയിരിക്കുകയാണ്. കാബിനറ്റ് യോഗത്തിൽ സി പി ഐ മന്ത്രിമാരുടെ അഭിപ്രായം സി പി എം ചോദിക്കാറില്ല സി പി ഐ മന്ത്രിമാർ തൻ്റെ കാബിനറ്റിലുണ്ടെന്നു പോലും പിണറായി ഓർക്കാറില്ലെന്ന് സി പി ഐ സമ്മേളനങ്ങൾ വിമർശിച്ചു.
എന്നാൽ കാനം രാജേന്ദ്രൻ ഇതൊന്നും അറിയുന്ന മട്ട് കാണിക്കുന്നില്ല. ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോയിൽ നിയമിച്ചതിൽ മന്ത്രി അനിൽ മന്ത്രിസഭാ യോഗത്തിൽ അമർഷം രേഖപ്പെടുത്തിയപ്പോൾ ചീഫ് സെക്രട്ടറിക്കൊപ്പമാണ് പിണറായി നിന്നത്. ഇത് മന്ത്രി അനിലിന് ശാരീരിക അസ്വസ്ഥതയുണ്ടാക്കി. അദ്ദേഹം ആശുപത്രിയിലായിട്ട് പോലും പിണറായി തിരിഞ്ഞു നോക്കിയില്ല. കാനം ഇത്തവണയും നിശബ്ദ സാക്ഷിയായി.
പിണറായി കാനത്തിൻ്റെ അഴിമതികൾ കണ്ടെത്തിയെന്നും ഇക്കാര്യം പറഞ്ഞ് കാനത്തെ പിണറായി ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും സി പി ഐ കാർക്കിടയിൽ അഭിപ്രായമുണ്ട്. സി പി ഐ എക്കാലത്തും അഴിമതിക്കെതിരെയാണ് നീങ്ങുന്നത്. എന്നാൽ കാനം വന്നതോടെ സി പി ഐ നേതാക്കളും അഴിമതിക്കാരായെന്ന് സി പി ഐ സമ്മേളനങ്ങളിൽ അഭിപ്രായമുയർന്നു.
മുട്ടിൽ മരം മുറിയിൽ കാനം രാജേന്ദ്രൻ ആരോപണ വിധേയനായിരുന്നു. അന്നത്തെ വനം മന്ത്രി രാജുവിൻ്റെ ഒത്താശയോടെ മരം മുറി നടന്നു എന്നായിരുന്നു ആരോപണം.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടികൾക്ക് പണം കണ്ടെത്താൻ വേണ്ടിയാണ് മുട്ടിൽ മരംമുറി സംഘടിപ്പിച്ചത്. ആഭ്യന്തര വകുപ്പിൻ്റെ ഒത്താശയില്ലാതെ മരം കടത്താൻ കഴിയില്ലെന്ന് എല്ലാവർക്കുമറിയാം. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്തെ വനം മന്ത്രി അറിയാതെ മരംമുറി നടക്കില്ല. കോവിഡ് വ്യാപന കാലത്താണ് കോടിക്കണക്കിന് രുപയുടെ തടിയുമായി ലോറി എറണാകുളത്തെത്തിയത്. മരംമുറി വിവാദമായപ്പോൾ തന്നെ അന്നത്തെ റവന്യുമന്ത്രി കെ.ചന്ദ്രശേഖരൻ കുറ്റമേറ്റു. പാർട്ടിയുടെ സമ്മർദ്ദം കാരണമാണ് പൊതുവേ അഴിമതിക്കാരനല്ലാത്ത ചന്ദ്രശേഖരൻ കുറ്റമേറ്റത്. നിയമവകുപ്പിൻ്റെ അറിവു പോലുമില്ലാതെയാണ് 2400 മരങ്ങൾ മുറിച്ചത്.
കാനം രാജേന്ദ്രൻ്റെ കൂടി അറിവോടെയാണ് മുട്ടിൽ മരംമുറി നടന്നതെന്നത് സി പി എമ്മുകാർ പോലും സമ്മതിക്കുന്നുണ്ട്. കാലങ്ങളായി വനം വകുപ്പ് ഭരിക്കുന്നത് സി പി ഐയാണ്: എന്നാൽ രണ്ടാം പിണറായി മന്ത്രിസഭയിൽ ഒരു തർക്കവുമില്ലാതെയാണ് സി പി ഐ, വനം വകുപ്പ് എൻ.സി.പിക്ക് വിട്ടുകൊടുത്തത്. ഇത് അഴിമതിയിൽ നിന്നും രക്ഷപ്പെടാനുള്ള നീക്കമായിരുന്നു. മുട്ടിൽ മരംമുറിയെ കാനം നേരിട്ടെത്തിയാണ് ന്യായീകരിച്ചത്.
സി പി ഐ യുടെ വകുപ്പുകളായ വനം, റവന്യു വകുപ്പുകളെ ഉപയോഗിച്ചാണ് മുട്ടിൽ മരം മുറിയിൽ പിണറായി കളിച്ചത്.കർഷകർക്ക് വേണ്ടിയാണ് തങ്ങൾ മരം മുറിച്ചതെന്ന സി പി ഐ യുടെ ന്യായം ആദ്യഘട്ടത്തിൽ തന്നെ തകർന്നു. മുട്ടിൽ മരം മുറിയിൽ പിണറായി സി പി ഐ യെ തീർത്തും അപകടത്തിലാക്കുകയായിരുന്നു.ഇത് പിണറായിയുടെ ബ്ലാക്ക് മെയിൽ തന്ത്രമായിരുന്നു. മുട്ടിൽ വന്നതോടെയാണ് കാനം മുട്ടിലിഴയാൻ തുടങ്ങിയത്.
വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ സാജനെ സസ്പെൻറ് ചെയ്തത് പോലും പാടുപെട്ടാണ്. മുട്ടിൽ മരംമുറിക്കേസിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകിയത് എ കെ ശശീന്ദ്രൻ മന്ത്രിയായ വനം വകുപ്പാണ്. ചീഫ് സെക്രട്ടറിക്കാണ് ശുപാർശ കൈമാറിയത്. അന്വേഷണം വഴി തെറ്റിക്കാൻ സാജൻ ശ്രമിച്ചതായും മുറിച്ച മരങ്ങൾ പിടിച്ചെടുത്ത ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കുടുക്കാൻ സാജൻ ശ്രമിച്ചതായുമാണു റിപ്പോർട്ടിലെ കണ്ടെത്തൽ.
സിസിഎഫിന്റെ അന്വേഷണ റിപ്പോർട്ടിൽ സാജൻ അടക്കമുള്ള ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്നു നേരത്തേ കണ്ടെത്തിയിരുന്നു. വനം മാഫിയയ്ക്കായി വഴിവിട്ട സഹായങ്ങൾ ചെയ്യാനും കേസന്വേഷണം ശരിയായി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും സാജൻ ശ്രമിച്ചതായാണ് കണ്ടെത്തിയത്.
15 കോടി രൂപയുടെ മരംകൊള്ള കണ്ടുപിടിച്ച സൗത്ത് വയനാട് ഡിഎഫ്ഒ രഞ്ജിത് കുമാർ, മേപ്പാടി ഫോറസ്റ്റ് ഓഫിസർ എം.കെ.സമീർ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.പി.അഭിലാഷ് എന്നിവരെ കള്ളക്കേസിൽ കുരുക്കി പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചെന്നാണ് ഡിഎഫ്ഒയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. അതിനുവേണ്ടി മേപ്പാടി റേഞ്ച് ഓഫിസറുടെ താല്‍ക്കാലിക ഡ്രൈവറെ ഭീഷണിപ്പെടുത്തി കള്ളമൊഴി കൊടുത്തതായും റിപ്പോർട്ടിലുണ്ട്.
സാജനു നേരെ സമാനമായ ആരോപണങ്ങൾ നേരത്തേയും ഉണ്ടായിരുന്നതായി വിജിലൻസ് റിപ്പോര്‍ട്ട് നൽകിയിരുന്നു. കാസർകോട് റേഞ്ച് ഓഫിസറായിരിക്കെ നടന്ന അന്വേഷണത്തിലാണ് സാജനെതിരെ കണ്ടെത്തലുകളുള്ളത്. അനധികൃതമായി പ്രവർത്തിക്കുന്ന ചന്ദന ഫാക്ടറികൾക്ക് വഴിവിട്ട സഹായം നൽകിയെന്നായിരുന്നു കണ്ടെത്തൽ. സാജൻ കാനത്തിൻ്റെ വിശ്വസ്തനാണ്. ഏതായാലും സി പി എമ്മിൽ തുടർന്നാൽ മുട്ടിലിഴയേണ്ടി വരുമെന്ന് സിപിഐ ജില്ലാ സമ്മേളനങ്ങൾ പറയുന്നു. എത്രയും വേഗം മുൻകാല നേതാക്കളുടെ പാത പിന്തുടർന്ന് ഇടതു മുന്നണി വിടുന്നതാണ് ഉത്തമമെന്ന് സിപിഐ നേതാക്കൾ പറയുന്നു.
https://www.facebook.com/Malayalivartha


























