അങ്ങാടിക്കലിൽ ബൈക്കിന്റെ ശബ്ദം കേട്ട് ആനയിടഞ്ഞു: റോഡിൽ തലങ്ങും വിലങ്ങും നടന്നു; പ്രദേശത്തെ പരിഭ്രാന്ത്രിയിൽ നിർത്തിയത് 2 മണിക്കൂറോളം

അങ്ങാടിക്കൽ വടക്ക് കോമാട്ടുമുക്ക്–മണക്കാട് ക്ഷേത്രം റോഡിൽ ആനയിടഞ്ഞു. ഇന്നലെ രാവിലെ 11.45 നായിരുന്നു സംഭവം നടന്നത്. തുടർന്ന് 2 മണിക്കൂറോളം പ്രദേശത്തെ പരിഭ്രാന്ത്രിയിൽ നിർത്തി. കുളിപ്പിക്കാനായി തോട്ടരികിൽ ഭാഗത്തെ തോട്ടിലേക്ക് ഇറക്കവേ ബൈക്കിന്റെ ശബ്ദം കേട്ടാണ് ശിവശങ്കരൻ എന്ന കൊമ്പൻ വിരണ്ടത്.
പിന്നാലെ പാപ്പാന്മാരുടെ ശ്രമഫലമായാണ് ആനയെ തളച്ചത്. ഇടഞ്ഞതിന് ശേഷം മണക്കാട് ക്ഷേത്രം റോഡിൽ തലങ്ങും വിലങ്ങും ആന വേഗത്തിൽ നടന്നത് നാട്ടുകാരെയും ഭയപ്പെടുത്തി. പിന്നീട് സ്വകാര്യവ്യക്തിയുടെ പറമ്പിനു സമീപം നിലയുറപ്പിച്ച ആനയെ കയറുകൊണ്ട് കുരുക്കിട്ട് തളയ്ക്കുകയായിരുന്നു.
എന്നാൽ ആദ്യമൊക്കെ വഴങ്ങാതെനിന്ന കൊമ്പനെ പിന്നീട് കയറിട്ട് കുരുക്കിലേക്ക് കയറ്റുകയായിരുന്നു ചെയ്‌തത്. പിന്നീട് പറമ്പിലെ തേക്ക് മരത്തിലേക്ക് വലിച്ചുകെട്ടാനായി ശ്രമം. ഉടനെ തന്നെ ഒരു കാലിൽ കുരുക്കിട്ടെങ്കിലും പറമ്പിലേക്ക് കയറാതെ നിന്ന കൊമ്പന്റെ മറുകാലിലും കയറുകൊണ്ട് കുരുക്കിട്ടു. എന്നാൽ മണിക്കൂറുകൾക്കു ശേഷം പറമ്പിലേക്ക് കയറിയ ആന പാപ്പാന്മാർക്കു നേരെ പാഞ്ഞടുത്തു. ഉടനെ കയറിൽ പിടിച്ച് വലിച്ചപ്പോൾ അടിതെറ്റി വീണ കൊമ്പനെ ചങ്ങല കൊണ്ട് ബന്ധിക്കുകയായിരുന്നു.
അതേസമയം ദിവസവും ഇതുവഴി ആനയെ കുളിപ്പിക്കാനായി കൊണ്ടുപോകാറുണ്ടായിരുന്നു. ഈ സംഭവം അറിഞ്ഞ് നാട്ടുകാർ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. ഒപ്പം തന്നെ പൊലീസും സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. കൊടുമൺ സ്വദേശി ദീപുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ആന. അങ്ങാടിക്കൽ സ്വദേശിയായ കണ്ണൻ 3 വർഷമായി പാട്ടത്തിന് എടുത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























