ദേഷ്യം വന്ന് താൻ ആ സ്ത്രീയെ തല്ലി, ഇനി ഇവിടെ നിൽക്കില്ല:- വയോധികയെ കൊലപ്പെടുത്തി രക്ഷപ്പെടും മുമ്പ് ആദം അലി സുഹൃത്തുക്കളോട് പറഞ്ഞത് ഇങ്ങനെ... നിർണ്ണായക വെളിപ്പെടുത്തൽ

ദേഷ്യം വന്ന് താൻ ആ സ്ത്രീയെ തല്ലി, ഇനി ഇവിടെ നിൽക്കില്ല. വയോധികയെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് തിരയുന്ന അതിഥിത്തൊഴിലാളി ആദം അലി രക്ഷപ്പെടും മുമ്പ് തങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയതായി ഒപ്പം താമസിക്കുന്ന തൊഴിലാളികളുടെ നിർണ്ണായക വെളിപ്പെടുത്തൽ. ഇക്കാര്യം ഉടൻ തന്നെ കെട്ടിട ഉടമയെ അറിയിച്ചെന്നും ഇതറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴാണ് മനോരമയെ കാണാനില്ലെന്ന വിവരം അദ്ദേഹം അറിഞ്ഞതെന്നും കൂടെ ഉള്ളവർ പോലീസിനോട് പറഞ്ഞു.
അതിഥിത്തൊഴിലാളികൾ സ്ഥിരമായി വെള്ളമെടുക്കാൻ പോകുന്ന വീടാണ് മനോരമയുടേത്. എപ്പോഴും ഇവിടെയ്ക്ക് കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം ആദം അലി ഉൾപ്പെടെയുള്ള അതിഥിത്തൊഴിലാളികൾക്ക് ഉണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മനോരമയുടെ വീട്ടിൽനിന്ന് നിലവിളി ശബ്ദവും ഞരക്കവും കേട്ടതായുള്ള അയൽവാസിയുടെ സംശയമാണ് കൊലപാതകം പുറത്തറിയാൻ കാരണമായത്. ഒരാൾ ഉച്ചത്തിൽ നിലവിളിക്കുന്നത് കേട്ട് അയൽവാസികൾ സമീപത്തുള്ള വീടുകളിൽ കയറി പരിശോധിച്ചിരുന്നു.
മനോരമയുടെ വീട്ടിൽ നിന്ന് മാത്രം ആരും ഇറങ്ങിവന്നില്ല. ഇതിന് പിന്നാലെയാണ് അയൽവാസികൾ ദിനരാജിനെ ഫോണിൽ ബന്ധപ്പെട്ടത്. അതിഥിത്തൊഴിലാളികളിൽ കുറച്ചു പേർ കഴിഞ്ഞ കുറച്ചുദിവസമായി രാത്രിയിൽ മനോരമയുടെ വീടിനു സമീപത്ത് നിന്ന് ഫോൺ വിളിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമ (68) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്, വീടിന് സമീപത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളി ആദം അലിയെ പൊലീസ് തിരയുകയാണ്.
മനോരമയെ കാണാനില്ലെന്ന പരാതിയിൽ ഇന്നലെ വൈകിട്ട് 3നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. രാത്രി 11.15നാണ് കിണറ്റിൽ നിന്ന് മൃതദേഹം കിട്ടിയത്. കാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ ആയിരുന്നു കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ തള്ളിയതാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. ആദം അലി സ്ഥിരമായി ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിക്കുന്ന ആളല്ലെന്നാണ് ഒപ്പം താമസിച്ചിരുന്നവര്‍ പറയുന്നത്.
ഇരുപത്തിയൊന്നുകാരനായ ആദം മൊബൈൽ ഗെയിമിന് അടിമയായിരുന്നു.ഗെയിമിൽ തോറ്റ നിരാശയിൽ തന്റെ ഫോൺ എറിഞ്ഞുപൊട്ടിച്ച ഇയാൾ സുഹൃത്തുക്കളുടെ ഫോണായിരുന്നു ഉപയോഗിച്ചിരുന്നത്. കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ ഉള്ളൂരിൽ നിന്ന് സുഹൃത്തിനെ വിളിച്ച് തന്റെ സിം കൊണ്ടുത്തരാൻ ആദം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സുഹൃത്ത് സിമ്മുമായി പോയെങ്കിലും യുവാവ് അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു.
ആദം അലി സംസ്ഥാനം വിട്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. തുണി കൊണ്ട് കഴുത്തു മുറുക്കിയ നിലയിലും കാല്‍ കെട്ടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കാലില്‍ ഇഷ്ടികയും കെട്ടിവെച്ചിരുന്നു. ദിനരാജും ഭാര്യ മനോരമയും കോളജ് ഓഫ് എജ്യുക്കേഷനിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥരാണ്. ആദ്യം മോഷണശ്രമത്തിനിടെ കൊലപാതകം നടന്നതാകാമെന്ന് പോലീസ് സംശയിച്ചിരുന്നു. പക്ഷെ കാണാനില്ലെന്ന് കരുതിയ 60000 രൂപ മേശയിൽ നിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ വയോധിക അണിഞ്ഞിരുന്ന മാലയും വളകളും അക്രമി കവർന്നിട്ടുണ്ട്. വീട്ടിൽ മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയിരുന്നില്ല. അതിനാൽ തന്നെ മോഷണമോ പിടിവലിയോ നടന്നതിന്റെ യാതൊരു തരത്തിലുള്ള സൂചനയും നാട്ടുകാർക്ക് ലഭിച്ചില്ല.
https://www.facebook.com/Malayalivartha


























