സര്‍വകലാശാലകളിലെ ബന്ധു നിയമനങ്ങളില്‍ സമഗ്രാന്വേഷണം...ഗവര്‍ണറുടെ നീക്കം ഫലം കണ്ടാല്‍ പലതും പുറത്തുവരും

സര്‍വകലാശാലകളിലെ ബന്ധു നിയമനങ്ങളില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ട രീതിയില്‍ അന്വേഷണം നടന്നാല്‍ സത്യം പുറത്തുവരും. പല നിയമങ്ങളും ചിലപ്പോള്‍ റദ്ദ് ചെയ്യേണ്ടിവരും. പാര്‍ട്ടി ബന്ധുക്കള്‍ ആരൊക്കെ പിന്‍വാതിലൂടെ പ്രവേശിച്ചിട്ടുണ്ടെന്ന് കേരളം അറിയും. അറിയാനുള്ള അവകാശം മലയാളിക്കുണ്ട്. ആ അവകാശത്തെ കുറിച്ചാണ് ഗവര്‍ണര്‍ സംസാരിക്കുന്നത്.
ഈ വിഷയത്തില്‍ ഗവര്‍ണര്‍ ജനാധിപത്യവാദിയാണ്. നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്രി പറയുന്നതനുസരിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നത് ഗുണമേന്മ വികസനമാണ്. പിന്‍വാതില്‍ നിയമനവും അതില്‍ ഉള്‍പ്പെടുമോയെന്നാണ് കേരളം ചോദിക്കേണ്ടത്. ഉയര്‍ന്ന അക്കാദമിക് മികവ് ഉണ്ടായിട്ടും പാര്‍ട്ടി ബന്ധുവല്ലാത്തിനാല്‍ സര്‍വകലാശാലക്ക് പുറത്ത് നില്‍കേണ്ടി വരുന്നവരുടെ എണ്ണം ഏറെയാണ്. അന്വേഷണം നടന്നാല്‍ ഇന്റര്‍വ്യൂവിലെ തട്ടിപ്പുകളുടെ ചിത്രം പുറത്തുവരും.
സര്‍വകലാശാലയിലെ ഇന്റര്‍വ്യൂവിനെക്കുറിച്ച് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നതു മുഴുവന്‍ നുണയാണ്. അക്കാദമിക് മെറിറ്റ് എന്തെന്ന് അറിയാത്ത രാഷ്ട്രീയ നേതാക്കളാണ് ഗവര്‍ണറെ വെല്ലുവിളിക്കുന്നത്. സര്‍വകലാശാലകളില്‍ ഇന്റര്‍വ്യൂവിന് വിഷയ വിദഗ്ധരായി പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരെ എത്തിച്ചാണ് തിരിമറി നടത്തിയത്. അവര്‍ പാര്‍ട്ടി താല്‍പര്യമറിഞ്ഞ് ഇന്റര്‍വ്യൂവില്‍ മാര്‍ക്കിടന്നു. യു.ജി.സി മാനദണ്ഡപ്രകാരം ഗവേഷണം, പബ്ലിഷിഡ് വര്‍ക്ക്, അധ്യാപനം, എക്‌സ്പീരിയന്‍സ്, അക്കാദമിക രംഗത്തെ സംഭാവന തുടങ്ങിയവയാണ് വിലയിരുത്തേണ്ടത്.
കണ്ണൂര്‍ സര്‍വകലാശാലയിലെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ആറു പേരില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ് മെറിറ്റില്‍ അവസാനത്തെയാളാണ്. അവര്‍ക്ക് രാഷ്ട്രീയത്തില്‍ അധിക യോഗ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ഒന്നാം റാങ്കിലേക്ക് ഉയര്‍ത്തിയത്. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം നിയമനത്തിലെ ജനാധിപത്യ രീതിയാണത്. പബ്ലിഷ് വര്‍ക്ക് ഒരു ദിവസം ഇരുന്ന് മുട്ടയിടുന്നത് പോലെ ഉണ്ടാക്കാനാവില്ല. ഗവര്‍ണര്‍ ആവശ്യപ്പെട്ടതു പോലെ അന്വേഷണം നടത്തിയാല്‍ ഇന്‍ര്‍വ്യൂവിലെ സ്വജനപക്ഷപാദം പുറത്തുവരും.
സ്പീക്കര്‍ എം.ബി. രാജേഷിന്റെ ഭാര്യ ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയില്‍ കയറിക്കൂടിയതും മെറിറ്റ് അട്ടിമറിച്ച് പിന്‍വാതിലൂടെ തന്നെയാണ്. മെറിറ്റിന്റെ പിന്‍ബലത്തിലല്ല പാര്‍ട്ടി ബന്ധുത്വം നല്‍കുന്ന പിന്‍ബലത്തിലാണ് ഒന്നാം റാങ്ക് ഉറപ്പിച്ചത്. അന്ന് ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ രണ്ടാം റാങ്കുകാരി തയാറായില്ല. എസ്.എഫ്.ഐ പ്രവര്‍ത്തകയായതിനാലാണ് അവര്‍ രാജേഷിന്റെ ഭാര്യക്കെതിരെ രംഗത്ത് വരാതിരുന്നത്.
ആ രണ്ടാം റാങ്കുകാരിയുടെ ഔദാര്യത്തിലാണ് രാജേഷിന്റെ ഭാര്യ സര്‍വകലാശാലയില്‍ തുടരുന്നത്. രണ്ടാം റാങ്കുകാരി പരാതി ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നുവെങ്കില്‍ ഒരു പക്ഷേ ഇപ്പോഴുണ്ടായ പ്രതിസന്ധി സ്പീക്കറുടെ ഭാര്യക്കും ഉണ്ടായേനെ. എന്നിട്ടും ആരെ ബോധ്യപ്പെടുത്താനാണ് സ്പീക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ നുണകളുടെ കോട്ടകള്‍ കെട്ടുന്നത്.
പിന്‍വാതില്‍ നിയമനം ജനാധിപത്യവിരുധമായ രീതിയാണെന്ന് അംഗീകരിക്കാന്‍ പാര്‍ട്ടി നേതൃത്വമോ സ്പീക്കറോ തയാറല്ല. ഗവര്‍ണറുടെ ഇടപെടലില്‍ പാര്‍ട്ടി നേതൃത്വത്തിന് നെഞ്ചിടുപ്പുണ്ട്. പാര്‍ട്ടിയുടെ സ്വയംഭരണ പ്രദേശമാണോ സര്‍വകലാശാലയെന്ന് ചോദ്യമാണ് ഗവര്‍ണര്‍ ഉയര്‍ത്തുന്നത്. സ്വകാര്യ കോളജുകളിലെ മാനേജ്‌മെന്റിനെ പോലെയാണ് സര്‍വകലാശാലകളുടെയും സിന്‍ഡിക്കേറ്റും വി.സിയും പ്രവര്‍ത്തിക്കുന്നത്. അക്കദമിക് മികവുള്ളവരെ മാറ്റി നിര്‍ത്തി മിനിമം യോഗ്യത മാത്രമുള്ളവരെ തിരുകി കയറ്റുന്നു. അതാണ് അക്കാദമിക് ജനാധിപത്യം എന്ന് പാര്‍ട്ടി വിശ്വസിക്കുന്നു.
https://www.facebook.com/Malayalivartha























