കോഴിക്കോട് കടപ്പുറത്ത് സംഗീത പരിപാടിക്കിടെ സംഘര്‍ഷം; ചവിട്ടേറ്റും ശ്വാസംകിട്ടാതെയും സ്ത്രീകളും കുട്ടികളും കുഴഞ്ഞു; 70 പേര്‍ക്ക് പരിക്ക്

കോഴിക്കോട് കടപ്പുറത്ത് സംഘർഷം. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ധനസമാഹരണത്തിനായി സംഘടിപ്പിച്ച സംഗീതപരിപാടിക്കിടെയാണ് സംഘര്‍ഷം ഉണ്ടായത്. സംഭവത്തെ തുടർന്ന് എഴുപതോളം പേര്‍ക്ക് പരിക്കേറ്റു. വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് സ്റ്റുഡന്‍സ് ഇനിഷ്യേറ്റീവ് ഫോര്‍ പാലിയേറ്റീവ് കെയര്‍ (എസ്.ഐ.പി.സി.) ആണ് ഇന്നലെ വൈകീട്ട് കടപ്പുറത്ത് സംഗീതപരിപാടി സംഘടിപ്പിച്ചത്.
അതേസമയം സംഘര്‍ഷത്തില്‍ പരിക്കേറ്റവരില്‍ എട്ടു പോലീസുകാരും വിദ്യാര്‍ഥികളും നാട്ടുകാരും ഉള്‍പ്പെടുന്നു. തുടർന്ന് പരിക്കേറ്റവര്‍ ഗവ. ബീച്ച് ആശുപത്രി, ഗവ. മെഡിക്കല്‍ കോളേജ്, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സതേടി. ഇക്കഴിഞ്ഞ മൂന്നുദിവസങ്ങളായി പാലിയേറ്റീവ് ധനസമാഹരണത്തിനായി '555 ദി റെയിന്‍ ഫെസ്റ്റ്' കടപ്പുറത്ത് നടക്കുന്നുണ്ട്. ഇതിനായി നാല്‍പ്പതോളം സ്റ്റാളുകളും സംഗീത-കലാപരിപാടികളും ഇവിടെ ഒരുക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വൈകീട്ട് നടക്കുന്ന പ്രശസ്ത ബാന്റിന്റെ സംഗീതപരിപാടിക്കായി നേരത്തേതന്നെ ഓണ്‍ലൈന്‍വഴി ടിക്കറ്റ് വില്‍പ്പന നടത്തിയിരുന്നു. മാത്രമല്ല പരിപാടി നടക്കുന്ന സ്ഥലത്തും ടിക്കറ്റ് വില്‍പ്പനയുണ്ടായിരുന്നു. ഇന്നലെ അവധിദിവസമായതിനാല്‍ അധിക ടിക്കറ്റുകള്‍ വിറ്റുപോയതും തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കി.
രാത്രി എട്ടോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്.ബീച്ചിന്റെ ഒരുഭാഗത്ത് പ്രത്യേകം കെട്ടിയുണ്ടാക്കിയ താത്കാലിക സ്റ്റേജിലാണ് സംഗീതപരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. പക്ഷേ ഇത്രയുമധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ വേദിക്ക് കഴിയാതെവന്നതാണ് സംഘര്‍ഷത്തിനിടയാക്കിയത്. തുടർന്ന് ടിക്കറ്റ് എടുത്തവര്‍ അകത്തേക്ക് പ്രവേശിക്കണമെന്നാവശ്യപ്പെട്ട് ആദ്യം ബഹളംവെക്കുകയായിരുന്നു. ഇത് തടയാന്‍ പോലീസും വൊളന്റിയര്‍മാരും ശ്രമിച്ചു. ഇതോടെ പോലീസുകാര്‍ക്കുനേരെ കല്ലും മണലും വാരിയെറിയുകയും ചെയ്തു. പോലീസ് ലാത്തിവീശാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ വിരണ്ടോടുകയും, ബാരിക്കേഡുകള്‍ തകര്‍ത്ത് സംഗീതപരിപാടി നടക്കുന്ന സ്റ്റേജിനരികിലേക്ക് ജനങ്ങള്‍ ഇരച്ചെത്തിയതോടെ ഇവിടെ ഉന്തും തള്ളും തിരക്കുമുണ്ടാകുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് ചവിട്ടേറ്റും ശ്വാസംകിട്ടാതെയും പലരും കുഴഞ്ഞുവീഴുകയായിരുന്നു. പരിപാടിക്കെത്തിയ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ തിരക്കിനിടയില്‍ വീണുപോയി. ഒപ്പം തന്നെ പരിപാടി നിയന്ത്രിക്കുന്ന വൊളന്റിയര്‍മാരായ വിദ്യാര്‍ഥികളെയും ജനക്കൂട്ടം ആക്രമിച്ചു. പരിക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രികളിലേക്കെത്തിച്ചു. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിനായി കാരവന്‍ വാങ്ങാന്‍ വേണ്ടിയാണ് ധനസമാഹരണം നടത്തിയത്.
https://www.facebook.com/Malayalivartha























