മൈനര്‍ മക്കളുടെ മുന്നിലിട്ട് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ വട്ടപ്പാറ വിനോദ് കുമാര്‍ കൊലക്കേസ്... ഭര്‍ത്താവിനെ കൊല്ലാന്‍ കാമുകന് കൂട്ടുനിന്ന ബ്യൂട്ടീഷ്യന്‍ രാഖിയും കാമുകന്‍ മനോജും ഹാജരാകാന്‍ കോടതി ഉത്തരവ്

മൈനര്‍ മക്കളുടെ മുന്നിലിട്ട് ഭര്‍ത്താവിനെ കൊല്ലാന്‍ കൂട്ടുനില്‍ക്കുകയും കൊലപാതകിയായ കാമുകനെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്ത വട്ടപ്പാറ വിനോദ് കുമാര്‍ കൊല കേസില്‍ ബ്യൂട്ടീഷ്യനായ ഭാര്യ രാഖിയും കാമുകന്‍ മനോജും ഹാജരാകാന്‍ തലസ്ഥാന ജില്ലാ കോടതി ഉത്തരവ്.
വിചാരണക്കോടതിയായ തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.വിഷ്ണു പ്രതികള്‍ ഒക്ടോബര്‍ 6 ന് ഹാജരാകാന്‍ ഉത്തരവിട്ടു. ഒന്നാം പ്രതി പേരൂര്‍ക്കട ശ്രീവിനായക ഹൗസില്‍ മനോജും (30) രണ്ടാം പ്രതി കൊല്ലപ്പെട്ട വിനോദിന്റ ഭാര്യ രാഖിയും (29) ആണ് ഭര്‍ത്താവായ വിനോദ് കുമാറിനെ (35) കൊലപ്പെടുത്തിയ കേസില്‍ ഹാജരാകേണ്ടത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 449 (മരണശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്യുന്നതിന് വേണ്ടിയുള്ള ഭവനഭേദനം) , 302 ( കൊലപാതകം) , 34 (കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവര്‍ത്തിക്കല്‍) എന്നീ കുറ്റങ്ങള്‍ക്ക് സെഷന്‍സ് കേസെടുത്താണ് കോടതി പ്രതികളോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
രാഖിയുമായുള്ള വഴിവിട്ട ബന്ധങ്ങളാണ് വിനോദിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
2019 മെയ് 12 ന് വാടകക്കെട്ടിടത്തിലാണ് വിനോദ് കഴുത്തില്‍ കുത്തേറ്റ് രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ വീടിനു മുന്നില്‍ നാട്ടുകാര്‍ കാണുന്നത്. വട്ടപ്പാറ പോലീസ് കുറ്റപത്രം ഇപ്രകാരമാണ്. സംഭവ ദിവസം രാവിലെ വിനോദും കുടുംബവും പള്ളിയില്‍ പോയി. ഉച്ചയോടെയാണ് മടങ്ങിയെത്തിയത്. ഈ സമയം വീടിന്റെ അടുക്കളയില്‍ മനോജ് ഉണ്ടായിരുന്നു. വീടിന്റെ പുറകു വശത്തെ ഗ്രില്ലുള്ള വാതില്‍ പൂറത്തു നിന്നും ഓടാമ്പല്‍ നീക്കിയാണ് മനോജ് അകത്തു കയറിയത്. മനോജിനെ വീട്ടിനുള്ളില്‍ കണ്ടതോടെ രാഖിയും വിനോദും തമ്മില്‍ ഇതേച്ചൊല്ലി പിടിവലി നടന്നു. ഇതിനിടയില്‍ മനോജ് അടുക്കളയില്‍ ഉണ്ടായിരുന്ന കത്തി കൊണ്ട് വിനോദിനെ കുത്തുകയായിരുന്നു.
കുത്തേറ്റ വിനോദ് നിലവിളിച്ചു കൊണ്ട് പുറത്തേക്ക് ഓടുന്നതിനിടയില്‍ വീട്ടു മുറ്റത്തു തന്നെ കുഴഞ്ഞു വീണു. ഈ സമയം കൊണ്ട് മനോജ് രക്ഷപ്പെടുകയും ചെയ്തു.
സംഭവത്തിനു മൂന്നു വര്‍ഷം മുന്‍പാണ് വിനോദിന്റെ സുഹൃത്തായി എത്തിയ മനോജ് രാഖിയുമായി ബന്ധം തുടങ്ങുന്നത്. താനില്ലാത്ത സമയങ്ങളില്‍ മനോജ് വീട്ടിലെത്താറുണ്ടെന്ന് പിന്നീടാണ് വിനോദ് അറിയുന്നത്. ഇതോടെ വീട്ടില്‍ വഴക്ക് പതിവായി. എന്നിട്ടും രാഖി പിന്‍മാറിയില്ല. മക്കളെ ഉപേക്ഷിക്കാനാവില്ലെന്നും അതുകൊണ്ടാണു പലതും സഹിക്കുന്നതെന്നും തന്റെ വീട്ടുകാരോട് വിനോദ് പലവട്ടം പറഞ്ഞിരുന്നു. വഴക്കിനിടെ വിനോദിന് രാഖിയില്‍ നിന്നും പലവട്ടം മര്‍ദനവും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് വട്ടപ്പാറ പൊലീസില്‍ പരാതികളും നല്‍കിയിരുന്നു. ഇതിനിടയിലാണ് വിജനമായ സ്ഥലത്ത് രാഖിയുടെ നിര്‍ബന്ധ പ്രകാരം വാടക വീട് എടുക്കുന്നത്.
പിതാവിന്റെ കൊലപാതകത്തിന് രണ്ടാംക്ലാസിലും എല്‍കെജിയിലും പഠിക്കുന്ന മക്കളും സാക്ഷികളാകേണ്ടി വന്നു. ഇതില്‍ രണ്ടാംക്ലാസുകാരന്റെ മൊഴിയാണ് നിര്‍ണായകമായത്. മാതാവിന്റെ ഭീഷണിയില്‍ ആദ്യം പിതാവ് ആത്മഹത്യ ചെയ്‌തെന്നു പറഞ്ഞ മകന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ കൗണ്‍സിലിങ്ങിനു ശേഷമാണ് മനോജിന്റെ സാന്നിധ്യവും രാഖിയുടെ പങ്കാളിത്തവും തുറന്നു പറഞ്ഞത്.
തെളിവുകള്‍ ഉണ്ടായിരുന്നിട്ടും തുടക്കത്തില്‍ വിനോദിന്റെ മരണം ആത്മഹത്യയെന്നെഴുതി തള്ളാനായിരുന്നു വട്ടപ്പാറ പൊലീസും ശ്രമിച്ചത്. ഇതിനിടെയായിരുന്നു വിനോദിന്റെ മകന്‍ രണ്ടാം ക്ലാസ്സുകാരന്‍ മൊഴിമാറ്റുന്നത്. പിന്നീട് രാഖിക്കും ആത്മഹത്യയെന്ന ആദ്യ മൊഴി മാറ്റേണ്ടി വന്നു. ഇതോടെയാണ് പൊലീസിന് കൊലപാതകത്തിന് കേസെടുക്കേണ്ടി വന്നത്.
ആത്മഹത്യയാക്കി എഴുതിത്തള്ളാന്‍ തുടക്കം മുതല്‍ ശ്രമിച്ച വട്ടപ്പാറ പോലിസ് എഫ് ഐ ആറിലെ ആസ്വാഭാവിക മരണക്കുറ്റ വകുപ്പ് കുറവു ചെയ്ത് കൊലക്കുറ്റ വകുപ്പാക്കി ഭേദഗതി ചെയ്യുകയായിരുന്നു.
രാഖിയുടെ അറസ്റ്റു വൈകിയതിന് പൊലീസിനു നേരെ ആക്ഷേപമുയര്‍ന്നിരുന്നു. വിനോദിന്റെ ബന്ധുക്കള്‍ സ്‌റ്റേഷനു മുന്നില്‍ സമരത്തിനെത്തുമെന്ന ഘട്ടം വരെയുണ്ടായി. രാഖിയെ അറസ്റ്റു ചെയ്യാന്‍ വീണ്ടും ആഴ്ചകള്‍ വേണ്ടി വന്നു.
2019 മെയ് മാസം മനോജിനെയും ജൂണ്‍ 1 ന് രാഖിയെയും അറസ്റ്റു ചെയ്യുകയായിരുന്നു. 2020 ല്‍ കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് നെടുമങ്ങാട് മജിസ്‌ട്രേട്ട് കോടതി 2020 നവംബര്‍ 24 ന് പ്രതികളെ വിചാരണ ചെയ്യാനായി കേസ് റെക്കോര്‍ഡുകള്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തയക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























