18 കിലോ മെഥാക്വിനോളുമായി പിടിയിലായ മുരളീധരൻ നായർ മുമ്പും മയക്കുമരുന്ന് കടത്തിയതായി സൂചന: ബിസിനസ് ആവശ്യങ്ങൾക്കെന്ന പേരിൽ ഇയാൾ സിംബാബ്വേയിലേക്ക് യാത്ര ചെയ്തത് അഞ്ച് തവണ

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 18 കിലോ മെഥാക്വിനോളുമായി പിടിയിലായ മലയാളി യാത്രക്കാരൻ മുരളീധരൻ നായർ മുമ്പും മയക്കുമരുന്ന് കടത്തിയിട്ടുള്ളതായി സൂചന. ഇതിന് മുമ്പ് അഞ്ച് വട്ടം ബിസിനസ്സ് ആവശ്യത്തിനെന്ന പേരിൽ ഇയാൾ സിംബാബ്വേയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. സിംബാബ്വേയിലെ ഹരാരെയില്‍നിന്നാണ് ഇയാള്‍ക്ക് മെഥാക്വിനോള്‍ കൈമാറിയിരിക്കുന്നത്. മയക്കുമരുന്ന് ഡല്‍ഹിയില്‍ എത്തിച്ചു കൊടുക്കാനായിരുന്നു നിര്‍ദേശം.
ഇയാളെ പിടികൂടിയ ഉടന്‍തന്നെ കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിവരം കൈമാറിയതനുസരിച്ച് ഡല്‍ഹിയില്‍ തിരച്ചില്‍ നടത്തിയതിനാലാണ് നൈജീരിയന്‍ യുവതി പിടിയിലായത്. മയക്കുമരുന്ന് ഡല്‍ഹിയില്‍ എത്തിച്ചുനല്‍കുന്നതിന് മുരളീധരന്‍ നായര്‍ക്ക് രണ്ട് ലക്ഷം രൂപയും വിമാന ടിക്കറ്റുമാണ് പ്രതിഫലം.
സിംബാബ്വേ, ദോഹ, കൊച്ചി എന്നിവിടങ്ങളിലെ പരിശോധനയില്‍ കണ്ടെത്താതിരുന്ന മയക്കുമരുന്നാണ് സിയാല്‍ സുരക്ഷാ വിഭാഗം കണ്ടെത്തിയത്. ഇയാളില്‍നിന്ന് മയക്കുമരുന്ന് ഏറ്റുവാങ്ങാനായി ഡല്‍ഹിയില്‍ കാത്തുനിന്ന നൈജീരിയന്‍ യുവതി 'യുകാമ ഇമ്മാനുവേല ഒമിഡും' ഡല്‍ഹിയില്‍ കസ്റ്റംസിന്റെ പിടിയിലായി. ഇവരിൽ നിന്ന് 2.20 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. കേസ് അന്വേഷണത്തിന്റെ ഭാഗമായി നൈജീരിയന്‍ യുവതിയെ കൊച്ചിയില്‍ കൊണ്ടുവരും.
ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ കൊച്ചിയില്‍ വന്നിറങ്ങി, എയര്‍ ഏഷ്യ വിമാനത്തില്‍ ഡല്‍ഹിക്ക് പോകാന്‍ ശ്രമിക്കുമ്പോഴാണ് സിയാല്‍ സുരക്ഷാ വിഭാഗം മുരളീധരന്‍ നായരെ പിടികൂടിയത്. ബാഗേജിന്റെ അടിഭാഗത്ത് പ്രത്യേകം അറയുണ്ടാക്കിയാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. സിയാല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
മൊത്തം എട്ട് പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. സിയാലിന്റെ അത്യാധുനിക 'ത്രീഡി എം.ആര്‍.ഐ.' സ്‌കാനിങ് യന്ത്രം ഉപയോഗിച്ച് സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാഗിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചിരുന്ന ലഹരിമരുന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത മെഥാക്വിനോളിന് അന്താരാഷ്ട്ര വിപണിയില്‍ 36 കോടി രൂപയോളം വില വരും. മയക്കുമരുന്ന് വിശദ പരിശോധനയ്ക്കായി കസ്റ്റംസ് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. മുരളീധരന്‍ നായരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ഇന്ത്യയില്‍ മെഥാക്വിനോള്‍ നിര്‍മിക്കുന്നതും കൈവശം വെക്കുന്നതും കൊണ്ടുനടക്കുന്നതും കുറ്റകൃത്യമാണ്.
https://www.facebook.com/Malayalivartha

























