സിഐയ്ക്ക് കയ്യടി... മറുതലയ്ക്കല്‍ മന്ത്രിയാണെന്നറിഞ്ഞിട്ടും ന്യായം നോക്കി ചെയ്യാമെന്ന് പറഞ്ഞ വട്ടപ്പാറ സിഐയ്ക്ക് സോഷ്യല്‍ മീഡിയ കയ്യടി; റെക്കമന്റ് ചെയ്യാന്‍ വരുന്ന നേതാക്കള്‍ക്കുള്ള തിരിച്ചടി; ബില്‍ പാസാക്കാനുള്ളതിനാല്‍ സിപിഐയെ പിണക്കാതിരിക്കാന്‍ നടപടിയുടന്‍; സിഐയുടെ കസേര തെറിപ്പിച്ചു

ഇന്നലെ ഭക്ഷ്യമന്ത്രി ജിആര്‍ അനിലും വട്ടപ്പാറ സിഐ ഗിരിലാലും തമ്മിലുള്ള ഫോണ്‍ സംഭാഷണം വൈറലായിരുന്നു. ഇതാര് ശബ്ദരേഖ പുറത്ത് വിട്ടു? മന്ത്രിയോ ഗിരിലാലോ? കഥയില്‍ ചോദ്യമില്ല. മന്ത്രി നാണം കെട്ടു. സിഐ ഗിരിലാലിനെ പറപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ ഗിരിലാലിന്റെ ചങ്കൂറ്റത്തിന് കയ്യടി കിട്ടുകയാണ്. മറുതലയ്ക്കല്‍ മന്ത്രിയാണെന്നറിഞ്ഞിട്ടും ന്യായം നോക്കി ചെയ്യാമെന്ന് പറഞ്ഞതിനാണ് കയ്യടി. അതേസമയം മന്ത്രിയെ ന്യായീകരിച്ചും പ്രചരണമുണ്ട്.
മികച്ച ട്രാക്ക് റെക്കോഡുള്ള പോലീസ് ഉദ്യോഗസ്ഥനാണ് ഗിരിലാല്‍. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലിരുന്ന് ഏറെ ശ്രദ്ധ നേടി. രണ്ടാനച്ഛന്‍ കുട്ടിയെ ഉപദ്രവിച്ചുവെന്ന പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തിയ സ്ത്രീയെ സഹായിക്കണമെന്നാവശ്യപ്പെട്ടു വിളിച്ച മന്ത്രി ജി.ആര്‍. അനിലും വട്ടപ്പാറ സിഐ ഡി.ഗിരിലാലും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് ഇന്നലെ വൈറലായത്. വാക്കേറ്റത്തില്‍ എത്തിയതിനു പിന്നാലെ സിഐയെ വിജിലന്‍സിലേക്കു മാറ്റി. മന്ത്രിയുടെ ഓഫിസില്‍നിന്നുള്ള പരാതിയെത്തുടര്‍ന്നാണ് നടപടി.
അതേസമയം ഇപ്പോള്‍ സിപിഐയെ പിണക്കിയാല്‍ ആശാന്‍ കാനം രാജേന്ദ്രന്‍ പിണങ്ങും. സഭയില്‍ നിരവധി ബില്ലുകളുണ്ട്. എല്ലാത്തിലും സിപിഐ അയഞ്ഞ് വന്നപ്പോഴാണ് ഗിരിലാല്‍ വക പണി. അതോടെ 14 മണിക്കൂറിനുള്ളില്‍ നടപടി വന്നു.
ഇന്നലെയാണ് ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലും വട്ടപ്പാറ സിഐ ഗിരിലാലുമായി ഫോണില്‍ വാക്കേറ്റം നടത്തുന്നതിന്റെ ശബ്ദരേഖ ചാനലുകളിലൂടെ പുറത്തുവന്നത്. രണ്ടാനച്ഛന്‍ കുട്ടിയെ ഉപദ്രവിച്ച കേസില്‍ പരാതിക്കാരിക്കായി ഇടപെടണമെന്നായിരുന്നു മന്ത്രിയുടെ നിര്‍ദേശം. ന്യായം നോക്കി കാര്യങ്ങള്‍ ചെയ്യാമെന്നു സിഐ മറുപടി പറഞ്ഞതോടെ മന്ത്രി ക്ഷുഭിതനായി. സിഐയും അതേ ഭാഷയില്‍ മറുപടി നല്‍കുകയായിരുന്നു. ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ട വിവരം വിളിച്ചു പറയുമ്പോള്‍ ഇന്ന് വൈകുന്നേരത്തിനു മുന്‍പ് അവനെ തൂക്കിയെടുത്തുകൊണ്ടു വരുമെന്നല്ലേ പറയേണ്ടതെന്നു മന്ത്രി ചോദിക്കുന്നു.
അങ്ങനെ തൂക്കിയെടുത്തോണ്ടു വരുമ്പോള്‍ നമ്മളെയൊന്നും സംരക്ഷിക്കാന്‍ ആരുമില്ലെന്ന് സിഐ തിരിച്ചു പറയുന്നതും കേള്‍ക്കാം. ജി.ആര്‍.അനിലിന്റെ മണ്ഡലമായ നെടുമങ്ങാട് കരകുളത്തെ ഫ്‌ലാറ്റില്‍ നടന്ന കേസുമായി ബന്ധപ്പെട്ടാണ് ഇരുവരും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടത്. തന്റെ മണ്ഡലത്തിലെ കേസായതിനാലാണ് നേരിട്ടു വിളിക്കുന്നതെന്നു മന്ത്രി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.
കേസിനെ സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രി വിശദീകരിക്കുമ്പോള്‍ ന്യായം നോക്കി പരമാവധി ചെയ്യാമെന്ന് സിഐ ഉറപ്പു നല്‍കി. പരാതിക്കാരിക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കാമെന്നും സിഐ പറയുന്നുണ്ട്. ന്യായം നോക്കി ചെയ്യാമെന്ന വാക്കാണ് തര്‍ക്കത്തിനു തുടക്കമിടുന്നത്. ഒരു സ്ത്രീ പരാതി പറഞ്ഞപ്പോള്‍ ഗൗരവത്തോടെ കണ്ട് വിളിച്ചതാണെന്നു മന്ത്രി പറയുന്നു. നാളെ പരാതിക്കാര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മന്ത്രി വിളിച്ചതാണെന്ന് ഓര്‍ക്കണമെന്നും ന്യായം നോക്കിയേ ചെയ്യൂ എന്ന് സിഐ പറഞ്ഞ കാര്യം പറയേണ്ടി വരുമെന്നും മന്ത്രി പറയുന്നുണ്ട്.
രണ്ടാം ഭര്‍ത്താവ് പീഡിപ്പിച്ചു എന്നു പറയുമ്പോള്‍ ന്യായം നോക്കി നടപടിയെടുക്കുമെന്ന് എങ്ങനെയാണ് പറയുന്നതെന്നും താന്‍ കേരളത്തിലല്ലേ ജീവിക്കുന്നതെന്നും സംഭാഷണത്തിന്റെ ഒരു ഘട്ടത്തില്‍ മന്ത്രി ചോദിക്കുന്നതോടെയാണ് തര്‍ക്കം രൂക്ഷമാകുന്നത്. ഇന്ന് വൈകുന്നേരത്തിനു മുന്‍പ് അവനെ തൂക്കിയെടുത്തുകൊണ്ടു വരുമെന്നല്ലേ പറയേണ്ടതെന്നു മന്ത്രി ചോദിക്കുന്നു.
ഒരു സ്ത്രീ രാത്രി സ്‌റ്റേഷനില്‍ പരാതിയുമായി വരണമെങ്കില്‍ അവര്‍ എന്തെല്ലാം അനുഭവിച്ചു കാണുമെന്നറിയാമെന്നും ന്യായമായി മാത്രമേ ചെയ്യാന്‍ കഴിയൂ എന്നും സിഐ പറയുന്നുണ്ട്. പരാതിയില്‍ പറയുന്ന രണ്ടാം ഭര്‍ത്താവിനെ വീട്ടില്‍നിന്ന് തൂക്കി എടുത്ത് സ്‌റ്റേഷനില്‍ എത്തിച്ചാല്‍ തന്നെ സംരക്ഷിക്കാന്‍ ആരുമില്ലെന്നും ന്യായം നോക്കിയേ കാര്യങ്ങളില്‍ തീരുമാനമെടുക്കൂ എന്നും സിഐ പറയുന്നു. താന്‍ ആരുടെയും പിരിവ് വാങ്ങിച്ചിരിക്കുന്നവനല്ല. നീ എന്നൊന്നും എന്നെ വിളിക്കരുത്. ആ രീതിയില്‍ സംസാരിക്കരുത്. മണ്ഡലത്തിലെ വോട്ടര്‍ പറയുന്നതുകേട്ട് അതുപോലെ നടപടിയെടുക്കാന്‍ കഴിയില്ലെന്നും സിഐ തിരിച്ചടിച്ചു.
" f
https://www.facebook.com/Malayalivartha






















