ജോലി വേണമെന്ന വ്യാജേന സമീപിച്ചു, പണമാവശ്യപ്പെട്ട് യുവതി ലോഡ്ജിൽ വിളിച്ചുവരുത്തി, യുവാവിനെ കസേരയിൽ കെട്ടിയിട്ടു വായിൽ തോർത്തു തിരുകി മർദ്ദിച്ച് സ്വർണാഭരണങ്ങളും പണവും കവർന്നു, മൂന്നു പേരെ തൂക്കിയെടുത്ത് പോലീസ്...!

യുവാവിനെ ലോഡ്ജിൽ വിളിച്ചുവരുത്തി കെട്ടിയിട്ടു സ്വർണാഭരണങ്ങളും പണവും കവർന്ന മൂന്നു പേർ അറസ്റ്റിൽ. കൊല്ലം ഉമയനല്ലൂർ തഴുത്തല ഷീലാലയത്തിൽ ജിതിൻ (28), ഭാര്യ ഹസീന (28), കൊട്ടാരക്കര ചന്ദനത്തോപ്പ് അൻഷാദ് മൻസിലിൽ അൻഷാദ് (26) എന്നിവരാണ് അറസ്റ്റിലായത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ 3 പ്രതികളെ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ അനസ് ഒളിവിലാണ്.
കേസിലെ ഒന്നാം പ്രതിയായ ഹസീന തൃപ്പൂണിത്തുറയിൽ ഹോം നഴ്സിങ് സർവീസ് നടത്തുന്ന വൈക്കം സ്വദേശിയായ യുവാവിനെ ജോലി വേണമെന്ന വ്യാജേനയാണ് സമീപിച്ചത്. ചില സ്ഥലങ്ങളിൽ ജോലിയുണ്ടെന്നു കാണിച്ചു യുവാവ് വാട്സാപ്പ് സന്ദേശങ്ങൾ യുവതിക്ക് അയച്ചു. പിന്നീട് പണം ആവശ്യപ്പെട്ട ഹസീനയക്ക് ഓൺലൈനിൽ പണം അയയ്ക്കാമെന്ന് യുവാവ് പറഞ്ഞു. എന്നാൽ, വായ്പയെടുത്തിട്ടുള്ളതിനാൽ അക്കൗണ്ടിൽ പണം വന്നാൽ ബാങ്കുകാർ എടുക്കുമെന്നും നേരിട്ട് പണം തന്നാൽ മതിയെന്നും ഹസീന പറഞ്ഞു.
ഇതുപ്രകാരം യുവാവ് ഹോസ്പിറ്റൽ റോഡിലുള്ള ലോഡ്ജിൽ എത്തി സംസാരിച്ചിരിക്കുമ്പോൾ ഹസീനയുടെ ഭർത്താവ് ജിതിനും സുഹൃത്തുക്കളായ അൻഷാദും അനസും മുറിയിലെത്തി. യുവാവിനെ കസേരയിൽ കെട്ടിയിട്ടു വായിൽ തോർത്തു തിരുകി മർദ്ദിച്ചു. യുവാവ് ധരിച്ചിരുന്ന മാല, കൈ ചെയിൻ, മോതിരം എന്നിവ ഊരിയെടുത്തു. കൈവശമുണ്ടായിരുന്ന 30,000 രൂപയും കവർന്നു. എടിഎം കാർഡിന്റെ പിൻ നമ്പർ വാങ്ങി എടിഎം വഴി 10,000 രൂപ പിൻവലിച്ചു.
യുവാവിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച അൻഷാദ് ഇതു വിറ്റു. ഇതിന് പുറമേ യുവാവിനെ ഭീഷണിപ്പെടുത്തി 15,000 രൂപ ഗൂഗിൾ പേ വഴിയും ഹസീന കൈക്കലാക്കി. വിവരം പുറത്ത് പറഞ്ഞാൽ സമൂഹ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തും എന്ന ഭീഷണിയെ തുടർന്ന് ആദ്യം പരാതിപ്പെടാൻ ഭയന്ന യുവാവ് പിന്നീട് പൊലീസിനെ സമീപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















