പഠനം പൂർത്തിയാക്കി, വീണ്ടും അതേ ക്ലാസിൽ പ്രവേശനം നൽകാത്തതിൽ പ്രതിഷേധം; കഴക്കൂട്ടം കോളജിലെ വനിത പ്രിൻസിപ്പലിനെ പൂട്ടിയിട്ടു; അറസ്റ്റിനു പിന്നാലെ 6 എസ്എഫ്ഐക്കാർക്ക് ജാമ്യം

കഴക്കൂട്ടം കോളജിലെ വനിത പ്രിൻസിപ്പലിനെ തടഞ്ഞു വയ്ക്കുകയും കോളജ് ഗേറ്റ് അടച്ചുപൂട്ടി സംഘർഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്ത 6 എസ്എഫ്ഐ പ്രവർത്തകരെ കേസ് എടുത്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പഠനം പൂർത്തിയാക്കി ഇറങ്ങിയ എസ്എഫ്ഐ നേതാവിന് കാര്യവട്ടം ഗവ. കോളജിൽ വീണ്ടും അതേ ക്ലാസിൽ പ്രവേശനം നൽകാത്തതിൽ പ്രതിഷേധിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ പൂട്ടിയിട്ടത്.
അതേസമയം പ്രിൻസിപ്പലിനെ തടഞ്ഞു വയ്ക്കൽ, പൊലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ, സംഘർഷാവസ്ഥ സൃഷ്ടിക്കൽ തുടങ്ങിയ കേസുകളിൽ ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. മാത്രമല്ല എസ്എഫ്ഐ പ്രവർത്തകർ കോളജിൽ ഉണ്ടാക്കിയ സംഘർഷം പ്രിൻസിപ്പൽ എ.എസ്.ജയ സർവകലാശാല അധികൃതരെ അറിയിച്ചതിനെ തുടർന്ന് സർവകലാശാലയിൽ നിന്ന് അന്വേഷണ സംഘം എത്തി തെളിവെടുപ്പ് നടത്തി.
കാര്യവട്ടം ഗവ കോളജിലെ എസ്എഫ്ഐ യൂണിയൻ സെക്രട്ടറി ആയിരുന്നു രോഹിത് രാജ്. തൂടർന്ന് ഈ കോളജിൽ നിന്ന് ബിഎസ്‌സി സ്റ്റാറ്റിസ്റ്റിക്സിൽ കോഴ്സ് പൂർത്തിയാക്കി കഴിഞ്ഞ വർഷം ഇറങ്ങിയിരുന്നു. മാത്രമല്ല പരീക്ഷയിൽ തോറ്റ രോഹിത് രാജിന് ഇനി മൂന്നു പേപ്പറുകൾ എഴുതി എടുക്കേണ്ടതുണ്ട്. ഇതേതുടർന്ന് എസ്എഫ്ഐ യുടെ കഴക്കൂട്ടം ഏരിയ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗമായ ഇയാൾ വീണ്ടും ഇതേ കോഴ്സിന് ഏക ജാലക സംവിധാനത്തിലൂടെ എസ്‌സി ക്വോട്ടയിൽ സർവകലാശാലയിൽ പ്രവേശനം നേടുകയായിരുന്നു.
പക്ഷേ ഇതേ കോഴ്സ് നേരത്തെ പൂർത്തിയാക്കിയിരുന്നതു കൊണ്ടും, നേരത്തെ പഠന സമയത്ത് പ്രിൻപ്പലിനെ പൂട്ടിയിട്ട് സമരം ചെയ്ത ഉൾപ്പെടെ ഉള്ള സംഭവങ്ങളിൽ ഒട്ടേറെ തവണ അച്ചടക്ക നടപടിക്കു വിധേയമായിട്ടുള്ളതു കൊണ്ടും പ്രവേശനം നൽകേണ്ട എന്ന് കോളജ് കൗൺസിൽ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് ഇതു പ്രകാരം പ്രിൻസിപ്പൽ പ്രവേശനം നൽകാൻ വിസമ്മതിച്ചു. എന്നാൽ ഇതോടെ എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ ഓഫിസിൽ പൂട്ടി ഇടുകയായിരുന്നു. കൂടാതെ കോളജ് ഗേറ്റ് അടച്ച് കൊടി നാട്ടി സംഘർഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. പൊലീസ് ബലം പ്രയോഗിച്ച് എസ്എഫ്ഐ പ്രവർത്തകരെ മാറ്റിയാണ് പ്രിൻസിപ്പലിനെ പൊലീസ് ജീപ്പിൽ കോളജിനു പുറത്തെത്തിച്ചത്. സംഘട്ടനത്തിൽ പൊലീസുകാർക്കും ഏതാനും എസ്എഫ്ഐ പ്രവർത്തകർക്കും മർദനം ഏറ്റു.
https://www.facebook.com/Malayalivartha
























