പെയിന്റ് ഗോഡൗണിലുണ്ടായ വൻ തീപിടുത്തം: ആവശ്യമായ ഫയര്‍ സേഫ്റ്റി സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് പ്രാഥമിക നിഗമനം:- ഫോറെന്‍സിക് വിദഗ്ധര്‍ ഇന്ന് പരിശോധന നടത്തും
കഴിഞ്ഞ ദിവസം കോഴിക്കോട് ചെറുവണ്ണൂരിലെ പെയിന്റ് ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ ഫോറെന്‍സിക് വിദഗ്ധര്‍ ഇന്ന് വിശദമായ പരിശോധന നടത്തും.ആവശ്യമായ ഫയര്‍ സേഫ്റ്റി സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. കോര്‍പറേഷനില്‍ നിന്ന് ഗോഡൗണിന്റെ പ്രവര്‍ത്തന രേഖകള്‍ പൊലീസ് ശേഖരിക്കും.
ടര്‍പന്റൈനും തിന്നറും ഉള്‍പ്പടെ പെയിന്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിച്ച ഗോഡൗണിനാണ് തീപിടിച്ചത്. ജനവാസ മേഖലകളില്‍ ഇത്തരം എക്‌സ്‌പ്ലോസീവ് സ്വഭാവമുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് കൊടുക്കുക പതിവില്ലെന്ന് പൊലീസ് പറയുന്നു. സ്ഥാപനം ക്രമപ്രകാരമാണോ പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പ് വരുത്താന്‍ കോര്‍പറേഷനില്‍ നിന്ന് ഗോഡൗണിന്റെ പ്രവര്‍ത്തന രേഖകള്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
വൈകിട്ട് അഞ്ചരയ്ക്ക് പടര്‍ന്ന തീ മൂന്നുമണിക്കൂര്‍ ശ്രമിച്ചാണ് നിയന്ത്രണവിധേയമാക്കിയത്. ഗോഡൗണ്‍ മാനദണ്ഡങ്ങൾ പാലിച്ചല്ല പ്രവർത്തിച്ചിരുന്നത് എന്നാണ് പ്രാഥമിക നിഗമനമെന്ന് ഡിസിപി എ. ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിച്ചിട്ടുമുണ്ട്. തീപിടുത്തത്തിൽ ഒരാൾക്ക് പൊള്ളലേറ്റിരുന്നു.
https://www.facebook.com/Malayalivartha