ജലീലിന്റെ അറസ്റ്റ് ഉടന്‍: ഡല്‍ഹി പോലീസിന് കൈമാറില്ല: വിലങ്ങ് കേരളത്തില്‍ നിന്ന് ഡല്‍ഹി പോലീസും കേരളത്തില്‍
ജലീലിന്റെ അറസ്റ്റ് ഉടനെന്ന് സൂചന. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിനുള്ള നീക്കം കേരള പോലീസ് നടത്തുന്നത്. ഇപ്പോള്‍ അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ ഡല്‍ഹി പോലീസ് ജലീലിനെ അറസ്റ്റ് ചെയ്യുമെന്ന വിവരത്തെ തുടര്‍ന്നാണ് കേരള പോലീസിന്റെ നീക്കം. ഏതായാലും ഒന്നുറപ്പാണ്. കേരള പോലീസ് അല്ലെങ്കില്‍ ഡല്‍ഹി പോലീസ് ജലീലിനെ ഉടന്‍ പിടി കൂടും. കശ്മീരിനെ ആസാദ് കശ്മീരെന്ന് പ്രസ്താവന നടത്തിയതില്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത് തികച്ചും അപ്രതീക്ഷിതമായിട്ടാണ്.
ജലീലിന്റെ രാജ്യവിരുദ്ധ പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് ജില്ല പ്രചാര്‍ പ്രമുഖ് അരുണ്‍ മോഹന്‍ നല്‍കിയ ഹര്‍ജിയിലാണ് തിരുവല്ല കോടതി ഉത്തരവിട്ടത്. പത്തനംതിട്ട കീഴ്‌വായ്പൂര്‍ പോലീസിനാണ് കോടതി നിര്‍ദേശം നല്‍കിയത്. കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ജലീല്‍ ആസാദ് കശ്മീരെന്ന് പ്രസ്താവന നടത്തിയത്. പോലീസ് സുരക്ഷയില്‍ കശ്മീര്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമായിരുന്നു രാജ്യവിരുദ്ധ പരാമര്‍ശം. ജമ്മുവും, കശ്മീര്‍ താഴ് വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍. കശ്മീരില്‍ നിന്നും വേര്‍പെട്ട ഭാഗം പാക് അധീന കശ്മീര്‍ ആസാദ് കശ്മീരെന്ന് അറിയപ്പെട്ടിരുന്നതെന്നായിരുന്നു ജലീലിന്റെ പ്രസ്താവന.
കശ്മീരിന്റെ എല്ലായിടത്തും പട്ടാളക്കാരാണെന്നും പതിറ്റാണ്ടുകളായി കശ്മീരിന്റെ നിറം പട്ടാളപ്പച്ചയാണെന്നും കേന്ദ്ര സര്‍ക്കാരിനേയും ജലീല്‍ വിമര്‍ശിക്കുന്നുണ്ട്. വിഭജന കാലത്ത് നല്‍കിയ സ്വതന്ത്ര പദവി സമ്മതം കൂടാതെ എടുത്തു മാറ്റിയതില്‍ കശ്മീര്‍ ജനതയ്ക്ക് ദുഃഖമുണ്ട്. എന്നാല്‍ സ്വസ്ഥത തകര്‍ക്കാന്‍ അവര്‍ക്ക് ഇഷ്ടമല്ല. വിഭജന കാലത്ത് പാകിസ് ഥാനൊപ്പം ചേര്‍ക്കപ്പെട്ട ഭാഗം ആസാദ് കശ്മീര്‍ എന്നാണ് അറിയപ്പെട്ടത്. സിയാഉല്‍ ഹഖ് പാക് പ്രസിഡന്റായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറിയെന്നുമായിരുന്നു ജലീലിന്റെ പ്രസ്താവന. ഇതിനെതിരെ ബിജെപി രംഗത്ത് എത്തുകയും എംഎല്‍എയുടേത് രാജ്യവിരുദ്ധ പ്രസ്താവനയാണെന്നും പരാതി നല്‍കിയിരുന്നു.
ഒരു രാജ്യസ്‌നേഹിയും നടത്താത്ത പ്രതികരണമാണ് ജലീലിന്റെ ഭാഗത്ത് നിന്നുണ്ടായത്. പിണറായി വിജയന്‍ ഒഴികെയുള്ള സി പി എം നേതാക്കളാരും തന്നെ ജലീലിനെ അനുകൂലിച്ചതേയില്ല. പിണറായി പരസ്യമായി ജലീലിന പിന്തുണച്ചില്ലെങ്കിലും ഉറ്റ ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹം നിശബ്ദത പാലിച്ചു. ബി ജെ പിയുടെ ഇരയാണ് ജലീല്‍ എന്ന് വരുത്തി തീര്‍ക്കാനും ശ്രമങ്ങള്‍ തുടര്‍ന്നു. എന്നാല്‍ ജനാധിപത്യ വിശ്വാസികള്‍ ആരും തന്നെ ജലീലിനെ അനുകൂലിച്ച് രംഗത്തെത്തിയില്ല . സി പി എം നേതാക്കളില്‍ പലര്‍ക്കും ജലീലിന്റെ പ്രസ്താവനയോട് വിയോജിപ്പുണ്ടായിരുന്നു. ഇന്നലെ നിയമസഭയില്‍ നടന്ന ചര്‍ച്ചക്കിടയില്‍ ഇയാള്‍ നമ്മളെ കുഴപ്പിക്കുമല്ലോ എന്ന മുന്‍ മന്ത്രി കെ കെ ഷൈലജ പറഞ്ഞത് വാര്‍ത്തയായി മാറിയിരുന്നു. ഷൈലജയുടെ അഭിപ്രായം അബദ്ധത്തില്‍ സംഭവിച്ചതായിരുന്നു. മൈക്ക് ഓഫ് ചെയ്യുന്നതിന് മുമ്പായിരുന്നു പ്രതികരണം. ഇത് വിവാദമായിട്ടും ഷൈലജ നിഷേധിച്ചില്ല.
ഷൈലജയുടെ അഭിപ്രായം തന്നെയാണ് സി പി എം നേതാക്കള്‍ക്കുള്ളത്. എന്നാല്‍ ജലീല്‍ മുഖ്യമന്ത്രിയുടെയും മന്ത്രി റിയാസിന്റെയും വിശ്വസ്തനായതിനാല്‍ ആര്‍ക്കും അദ്ദേഹത്തോട് തര്‍ക്കിക്കാന്‍ കഴിയില്ല.ജലീലിനോട് തര്‍ക്കിച്ചാല്‍ പണി തെറിക്കും എന്നതാണ് അവസ്ഥ. ചുരുക്കി പറഞ്ഞാല്‍ സി പി എം നേതാക്കള്‍ക്ക് ജലീലിനെ ഭയമാണ്.ആസാദ് കശ്മീര്‍ പരാമാര്‍ശം വലിയ വിവാദമാവുകയും ദില്ലി പോലീസില്‍ പരാതി എത്തുകയും ചെയ്തപ്പോള്‍ ഡല്‍ഹിയിലുണ്ടായിരുന്ന ജലീല്‍ പുലര്‍ച്ചെ മൂന്നിനുള്ള വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങി. വീട്ടില്‍ നിന്ന് സന്ദേശം ലഭിച്ചത് അനുസരിച്ചാണ് ജലീല്‍ ദില്ലിയില്‍ നിന്നും മടങ്ങിയതെന്നാണ് സി പി എം പറഞത്. പ്രവാസികാര്യവുമായി ബന്ധപ്പെട്ട നിയമസഭാ സമിതിയുടെ യോഗമാണ് ദില്ലിയില്‍ നടന്നത്. ഉച്ചയ്ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാനായിരുന്നു ജലീല്‍ നേരത്തെ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് യാത്ര പുലര്‍ച്ചെ മൂന്ന് മണിക്ക് നടത്താന്‍ നിശ്ചയിച്ചു.
ആസാദ് കശ്മീരെന്ന പരാമര്‍ശത്തിലെ ആസാദ് ഇന്‍വെര്‍ട്ടഡ് കോമയിലായിട്ടും അര്‍ത്ഥം മനസ്സിലാകാത്തവരോട് സഹതാപം എന്നാണ് കെടി ജലീല്‍ ആദ്യം പ്രതികരിച്ചത്. വൈകുന്നേരത്തോടെ അദ്ദേഹം മലക്കം മറിഞ്ഞു. തനിക്ക് പിഴവ് പറ്റിയെന്ന് തുറന്ന് പറയാതെ പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും നാടിന്റെ നന്മയക്കായി അത് പിന്‍വലിക്കുന്നു എന്നുമാണ് ജലീല്‍ അറിയിച്ചത്. വിവാദമായ പോസ്റ്റിലെ കശ്മീരിനെക്കുറിച്ചുള്ള പരാമ!ര്‍ശങ്ങള്‍ നീക്കി 1947ല്‍ പൂര്‍ണ്ണമായി ഇന്ത്യയോട് ലയിച്ചു എന്നും തിരുത്തി. പാകിസ്ഥാന്‍ പോലും പറയാത്ത കാര്യങ്ങളാണ് ജലീല്‍ തന്റെ പോസ്റ്റില്‍ പറഞ്ഞത്. സിപിഎം നേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കെടി ജലീല്‍ പിന്‍വാങ്ങിയത് . അടിക്കടി ജലീല്‍ പാര്‍ട്ടിക്കും സ!ര്‍ക്കാരിനും തലവേദനയുണ്ടാക്കുന്നു എന്നാണ് സിപിഎമ്മിലെ ചില നേതാക്കളുടെ വിലയിരുത്തല്‍. സിപിഎം നേതൃത്വം ജലീലിനോട് തിരുത്താന്‍ ആവശ്യപ്പെടുന്നതിന് മുന്‍പ് തന്നെ മന്ത്രിമാരായ എംവി ഗോവിന്ദനും പി രാജീവും എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ ജലീലിന് അനുകൂലമാണ്. നിയമമന്ത്രി രാജീവ് ജലീല്‍ ചെയ്തത് തെറ്റാണെന്ന് തന്നെ ഇപ്പോഴും വിലയിരുത്തുന്നു.
ദില്ലി തിലക് മാ!ര്‍ഗ് പോലിസ് സ്റ്റേഷനില്‍ ബിജെപി അനുകൂലിയായ അഭിഭാഷകന്‍ ജലീലിനെതിരെ പരാതി നല്‍കിയിരുന്നു. രാജ്യദ്രോഹത്തിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. ദില്ലിയില്‍ തുടരുമ്പോള്‍ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത കൂടി മുന്നില്‍ കണ്ടാണ് പുലര്‍ച്ചെ തന്നെ എംഎല്‍എ കേരളത്തിലേക്ക് മടങ്ങിയത്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും പ്രതിപക്ഷനേതാവ് വിഡി സതീശനും ജലീലിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സമീപകാലത്ത് ഇത് മൂന്നാം തവണയാണ് ജലീല്‍ സിപിഎമ്മിനെ വെട്ടിലാക്കുന്ന നിലപാടെടുക്കുന്നത്. ജലീല്‍ ഡല്‍ഹിയില്‍ തങ്ങിയിരുന്നെങ്കില്‍ അദ്ദേഹം അറസ്റ്റിലാവുമായിരുന്നു. എന്‍ഐഎ സംഘം മലപ്പുറത്തെത്തി എന്ന പ്രചരണവും ഉണ്ടായിരുന്നു. ഇത് ശരിയാണെന്ന് കേന്ദ്ര ഏജന്‍സിയിലെ ചില ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു . കഴിഞ്ഞ കുറെ നാളുകളായി ജലീല്‍ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട പുള്ളിയായിരുന്നു. ഖുറാന്‍ കടത്ത് കേസ് ഉണ്ടായപ്പോള്‍ ജലീലിന്റെ നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു. ഇപ്പോഴും ജലീലിനെതിരായ അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ തുടരുന്നുണ്ട്.
സി പി എമ്മിലെ മുസ്ലീം വര്‍ഗീയതയുടെ അടയാളമായാണ് ജലീല്‍ എന്ന മുന്‍ സിമി നേതാവ് അറിയപ്പെടുന്നത്. ജലീലിന്റെ വര്‍ഗീയത വിളഞ്ഞു പാകമായത് മുഖ്യമന്ത്രിയുടെ വിശ്വസ്തരില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചതോടെയാണ് . ജലീല്‍ ഇന്നും പാര്‍ട്ടി മെമ്പറല്ല. അതു കൊണ്ടു ജലീലിന്റെ ചെയ്തികളെ ന്യായീകരിക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ല. എന്നാല്‍ സി പി എമ്മിന്റെ എം എല്‍ എ ആണ് ജലീല്‍. അതിനാല്‍ ജലീലിനെ തള്ളാനും കഴിയില്ല. ജലീലിനെതിരെ ഡല്‍ഹിയില്‍ ഫയല്‍ ചെയ്ത കേസില്‍ അന്വേഷണം ധ്യതഗതിയിലാണ് പുരോഗമിക്കുന്നത്. ജലീലിന്റെ അറസ്റ്റ് അനിവാര്യമാണെന്ന് തന്നെ ഡല്‍ഹി പോലീസ് വിശ്വസിക്കുന്നു. ഇതിനിടയിലാണ് കേരളത്തിലെ ഒരു കോടതിയിലും കേസ് ഫയല്‍ ചെയ്യപ്പെട്ടത്. ജലീലിനെ കേരള പോലീസിന് അറസ്റ്റ് ചെയ്യണവെയില്‍ നിയമസഭ സ്പീക്കറുടെ അനുമതി വേണമെന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഡല്‍ഹി പോലീസിന് ഇതിന്റെ ആവശ്യമില്ല. കേരളത്തില്‍ അറസ്റ്റ് നടക്കാതിരിക്കുകയും ഡല്‍ഹിയില്‍ നടക്കുകയും ചെയ്താല്‍ ജലീലിന്റെ കാര്യത്തില്‍ തീരുമാനമാകും എന്ന് കരുതുന്നവരും നിരവധിയാണ്. ബി ജെ പി പാളയത്തിലേക്ക് ജലീലിനെ എറിഞ്ഞു കൊടുക്കരുതെന്ന അഭ്യര്‍ത്ഥനയുമായി ചില ജലീല്‍ ഭക്തര്‍ മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്.
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന മുദ്രാവാക്യവുമായി ഇന്ത്യയെ ഇസ്ലാംവല്‍ക്കരിക്കാന്‍ നടന്ന തീവ്രവാദ സംഘടനയായ സിമി (സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ)യുടെ സജീവ പ്രവര്‍ത്തകനായിരുന്നു കെ.ടി. ജലീല്‍. ഭീകര സംഘടനയായ സിമി പിന്നീട് നിരോധിച്ചു. നിരോധനം ഇപ്പോഴും നിലവിലുമുണ്ട്. സിമിയില്‍ നിന്നും മുസ്ലിം യൂത്ത് ലീഗിലേക്കും അവിടെ നിന്ന് സിപിഎമ്മിലേക്കും സഞ്ചരിച്ചാണ് ജലീല്‍ മന്ത്രിയായത്. എന്നും വിവാദവഴികളിലൂടെയാണ് ജലീല്‍ സഞ്ചരിച്ചത്. ഒടുവില്‍ ഭീകര പ്രവര്‍ത്തനത്തിന് പണം ലഭ്യമാക്കാന്‍ സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതികളില്‍ ഒരാളായ സ്വപ്നയുമായി ബന്ധപ്പെട്ടെന്ന വിവാദത്തിലും ജലീല്‍ പങ്കാളിയായി.. 'ദേശീയത തകര്‍ക്കുക ഖിലാഫത്ത് സ്ഥാപിക്കുക' എന്ന ലക്ഷ്യത്തോടെ 1977ല്‍ രൂപം കൊണ്ടതാണ് സിമി. 'മതേതര ജനാധിപത്യം വേണ്ട, ഇസ്ലാമിക സമഗ്രാധിപത്യം മതി' എന്ന് വിളിച്ചുപറഞ്ഞ ജമാഅത്തെ ഇസ്ലാമിയുടെ, തിരൂരിലെ പിഎസ്എംഒ കോളേജിലെ സിമിയുടെ പ്രാസംഗികനായി ജലീല്‍ മാറുകയായിരുന്നു. 1986ല്‍ലും 87 ലും സിമി സ്ഥാനാര്‍ത്ഥിയായി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടു. 1987ലെ കോളേജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് സിമി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ജലീല്‍ മത്സരിച്ച് തോറ്റു. ഇതോടെ അതേകോളേജിലെ എംഎസ്എഫില്‍(മുസ്ലീം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍) ചേര്‍ന്നു. സിമിയിലെ പലരും പിന്നീട് പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യഅടക്കമുള്ള തീവ്രവാദ സംഘടനകളില്‍ എത്തി. സിമി വിട്ടെങ്കിലും ജലീലിലെ വര്‍ഗീയ വാദിക്ക് ഒരു മാറ്റവും ഉണ്ടായില്ലെന്നാണ് അദ്ദേഹത്തിന്റെ പഴയ സുഹ്യത്തുക്കള്‍ പറയുന്നത്.
എംഎസ്എഫില്‍ നിന്നും ജലീല്‍ മുസ്ലീം യൂത്ത് ലീഗിന്റെ അഖിലേന്ത്യാ കണ്‍വീനര്‍ വരെ എത്തി. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെ മുസ്ലീം ലീഗ് നേതൃത്വവുമായി പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിയുമായി ഇടഞ്ഞു. ഇതോടെ ലീഗില്‍ നിന്നും പുറത്തായി. തുടര്‍ന്ന് 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ മത്സരിച്ചു. എല്‍ഡിഎഫ് പിന്തുണയോടെയായിരുന്നു ഇത്. പിണറായി വിജയന്റെ ആശിവര്‍വാദം ഉണ്ടായിരുന്നു.. സിമി പ്രവര്‍ത്തകനായിരുന്ന ജലീലിന് എല്‍ഡിഎഫ് പിന്തുണ നല്‍കുന്നത് വലിയ വിവാദമായി. ജലീല്‍ വിജയിച്ചു. 2011ലും 16ലും തവനൂര്‍ മണ്ഡലത്തില്‍ നിന്ന് വീണ്ടും നിയമസഭാംഗമായി. പിണറായി വിജയന്‍ മന്ത്രിസഭയില്‍ അംഗവുമായി.തദ്ദേശ സ്വയംഭരണ വകുപ്പാണ് ജലീലിന് ആദ്യം നല്‍കിയത്. എന്നാല്‍ ജലീലിന്റെ ബന്ധുവായ കെ.ടി അദീബിനെ വേണ്ടത്രയോഗ്യത ഇല്ലാഞ്ഞിട്ടും ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറാക്കി. ഇത് വലിയ വിവാദമായി. തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും മാറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നല്‍കി. അവിടെയും വിവാദങ്ങള്‍ പിന്നാലെ കൂടി. എംജി സര്‍വ്വകലാശാലയിലെ ബിടെക് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കുദാനം നല്‍കാന്‍ അദാലത്ത് നടത്തിയത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി. മാര്‍ക്കു കൂട്ടിനല്‍കാന്‍ അദാലത്തെടുത്ത തീരുമാനം നിയമവിരുദ്ധമെന്ന് സിന്‍ഡിക്കേറ്റും വ്യക്തമാക്കി. ഇതോടെ മന്ത്രി പ്രതിരോധത്തിലായി. ഒടുവില്‍ മാര്‍ക്ക് ദാനം റദ്ദാക്കി. ചട്ടവിരുദ്ധമായി സര്‍വ്വകലാശാലയില്‍ ഇടപെട്ടതിനും അദാലത്ത് നടത്തിയതിനും കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജലീലിനെ ശാസിച്ചു. ഇത്തരത്തില്‍ എന്തും ചെയ്യുന്ന ഒരാളായാണ് ജലീല്‍ അറിയപ്പെടുന്നത്.
https://www.facebook.com/Malayalivartha