ഗുരുവായൂർ ക്ഷേത്ര നടയിൽ ബൈക്കുമായി യുവാവിന്റെ പരാക്രമത്തിൽ ഭക്തർ ചിതറിയോടി; പടിഞ്ഞാറേ ദീപസ്തംഭത്തിന് സമീപത്ത് നിന്ന് വടക്കേ ക്ഷേത്ര കുളം ഭാഗത്തേക്ക് പോകുകയായിരുന്നുവെങ്കിൽ യുവാവിന്റെ പൊടി പോലും കിട്ടുമായിരുന്നില്ലെന്ന് ഭക്തർ ; വൻ സുരക്ഷാ വീഴ്ചയെന്ന് വിമർശനം

ഗുരുവായൂർ ക്ഷേത്രത്തിൽ സുരക്ഷാവീഴ്ച. ഭക്തരെ മുൾമുനയിൽ നിർത്തി ക്ഷേത്ര നടയിൽ ബൈക്കുമായി യുവാവിന്റെ പരാക്രമം. സംഭവത്തെ തുടർന്ന് കണ്ടാണശേരി ആളൂർ പാറമ്പുള്ളി വീട്ടിൽ സുബ്രഹ്‌മണ്യൻ മകൻ പ്രണവ് (31) ആണ് പിടിയിലായി. ചൊവ്വാഴ്ച രാത്രി അത്താഴ പൂജ കഴിഞ്ഞ സമയത്താണ് ക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്ച ഉണ്ടായത്. അമിത വേഗതയിൽ യുവാവ് ബൈക്ക് ഓടിച്ച് കിഴക്കേ ഗോപുരം വരെയെത്തി. ഇതോടെ ക്ഷേത്ര നടയിൽ ഉണ്ടായിരുന്ന ഭക്തർ ജീവനും കൊണ്ട് ചിതറിയോടി.
അതേസമയം കിഴക്കേ നടയിൽ നിന്നും ബൈക്ക് അമിത വേഗതയിൽ സത്രം ഗേറ്റ് കടന്നു ദീപസ്തംഭം വരെ യെത്തുകയും, തുടർന്ന് അവിടെ ബാരിക്കേഡ് കണ്ടതിനാൽ നേരെ തെക്കേ നടപന്തലിലേക്ക് തിരിയുകയും ചെയ്തു. തുടർന്ന് തെക്കേ നടപന്തലിലെ ഗേറ്റ് അടഞ്ഞു കിടക്കുന്നത് കണ്ട യുവാവ് വാഹനം വെട്ടിച്ചു കൂവളത്തിന് സമീപത്തു കൂടെ പടിഞ്ഞറെ നടയിലെത്തി. പിന്നാലെ അവിടെ നിന്നും പടിഞ്ഞാറേ നടപ്പന്തലിലൂടെ പാഞ്ഞെങ്കിലും പന്തലിന്റെ പടിഞ്ഞാറേ അറ്റത്തുള്ള ബാരിക്കേഡ് കാരണം പുറത്തേക്ക് കടക്കാൻ കഴിഞ്ഞില്ല.
സംഭവത്തെ തുടർന്ന് ബൈക്ക് പോലീസുകാർ സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ പടിഞ്ഞാറേ ദീപസ്തംഭത്തിന് സമീപത്ത് നിന്ന് വടക്കേ ക്ഷേത്ര കുളം ഭാഗത്തേക്ക് പോകുകയായിരുന്നുവെങ്കിൽ യുവാവിന്റെ പൊടി പോലും കിട്ടുമായിരുന്നില്ല എന്നാണ് ദൃക് സാക്ഷികൾ പറയുന്നത്. കാരണം ഗേറ്റ് ഇല്ലാതെ വിശാലമായി കിടക്കുകയാണ് ഇവിടെ.
യുവാവിന്റെ പരാക്രമം കണ്ടതോടെ ഓടിയെത്തിയ ക്ഷേത്രം സെക്യൂരിറ്റിക്കാരും പോലീസും ചേർന്ന് യുവാവിനെ പിടികൂടി. പിടിയിലായ യുവാവിന്റെ മെഡിക്കൽ പരിശോധന പോലീസ് നടത്തി. ഈ സംഭവത്തോടെ ഗുരുവായൂർ ക്ഷേത്രത്തിന് എന്ത് സുരക്ഷ ആണ് ഉള്ളതെന്ന ചോദ്യമാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha
























