വിഴിഞ്ഞത്ത് സമരക്കാരെ വിരിട്ടിയോടിക്കാൻ പദ്ധതി... ഒടുവിൽ കോടതിയും കൈവിട്ടോ? തുറമുഖ പദ്ധതിക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി
വിഴിഞ്ഞം തുറമുഖം പദ്ധതിക്ക് പോലീസ് സംരക്ഷണം നൽകണമെന്നു ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണം. നിർമാണ പ്രവർത്തനം തടസ്സപ്പെടുത്തരുത്. പ്രോജക്ട് സൈറ്റിൽ വരുന്ന ഉദ്യോഗസ്ഥരെ, തൊഴിലാളികളെ തടയുവാൻ പ്രതിഷേധക്കാർക്ക് അവകാശം ഇല്ല എന്നും ഹൈക്കോടതി ഇതോടൊപ്പം വ്യക്തമാക്കിയിട്ടുണ്ട്.
കേരള പൊലീസിന് സംരക്ഷണം കൊടുക്കാൻ സാധിക്കുന്നില്ല എങ്കിൽ കേന്ദ്രത്തിന്റെ സഹായം തേടാമെന്നും ഇതോടൊപ്പം കോടതി വ്യക്തമാക്കി. ജസ്റ്റിസ് അനു ശിവരാമനാണ് വിധി പ്രസ്താവിച്ചത്. കേസ് അടുത്ത മാസം 27ന് വീണ്ടും പരിഗണിക്കും. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
സമരം കാരണം തുറമുഖ നിർമാണം സ്തംഭിച്ചെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറയിച്ചിരുന്നു. സമരക്കാർ അതീവ സുരക്ഷാ മേഖലയിൽ പ്രവേശിച്ച് നാശനഷ്ടം ഉണ്ടാക്കിയിട്ടും പൊലീസ് കാഴ്ചക്കാരായി നിന്നെന്നും ഹർജിക്കാർ വാദിച്ചു. സമരത്തിൻറെ പേരിൽ നിർമാണം നിർത്തി വയ്ക്കാനാകില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു. വിഴിഞ്ഞം പ്രദേശത്തു ക്രമസമാധാനം നിലനിർത്താനുള്ള നടപടികൾ സ്വീകരിക്കാൻ തിരുവനന്തപുരം പൊലീസ് കമ്മിഷണർക്കും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.
അതേസമയം ഗർഭിണികളെയും കുട്ടികളെയും മുൻനിർത്തിയാണ് സമരമെന്നും അതിനാൽ കടുത്ത നടപടികൾ സമരക്കാർക്കെതിരെ സ്വീകരിക്കാനാകില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. സമരം മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ കാര്യമായി ബാധിക്കുമെന്നും വ്യവസ്ഥകൾ പാലിക്കാതെയുള്ള നിർമാണം അനുവദിക്കില്ലെന്നുമാണ് ഹർജിയിൽ എതിർകക്ഷികളായ വൈദികർ വാദിച്ചത്.
ഇതിനിടെ, വിഴിഞ്ഞത്ത് ക്യാമ്പുകളിൽ കഴിയുന്നവർക്ക് പ്രതിമാസം 5,500 രൂപ വീട്ടുവാടക നൽകാൻ മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ക്യാമ്പുകളിൽ കഴിയുന്ന 335 കുടുംബങ്ങൾക്ക് വാടക വീട്ടിലേക്ക് മാറാൻ പ്രതിമാസം 5,500 രൂപ സർക്കാർ നൽകും. കൂടാതെ, മുട്ടത്തറയിൽ കണ്ടെത്തിയ സ്ഥലത്ത് ഇവർക്കായി ഫ്ലാറ്റ് നിർമിക്കും.
മുട്ടത്തറയിൽ കണ്ടെത്തിയ എട്ട് ഏക്കർ ഭൂമിയിൽ സമയബന്ധിതമായി ഫ്ലാറ്റ് നിർമാണം പൂർത്തിയാക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ശക്തമായി തുടരുന്നതിനിടെയാണ് ഓണത്തിന് മുമ്പ് പുരധിവാസം നടപ്പിലാക്കുമെന്ന വാഗ്ദാനത്തിൻറെ ഭാഗമായുള്ള സർക്കാർ പ്രഖ്യാപനം.
അതേസമയം, ഇടക്കാല വിധിയെ മാനിക്കുന്നു എന്നു സമരസമിതി ചെയർമാൻ യൂജിൻ പെരേര വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ വിധി വരുന്നതുവരെ പോരാട്ടം തുടരുമെന്നു ഫാ.യൂജിൻ പെരേര പറഞ്ഞു. കോടതി വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇടക്കാല ഉത്തരവ് മാത്രമാണ് കോടതിയിൽ നിന്നുണ്ടായിട്ടുള്ളത്. അന്തിമ ഉത്തരവ് വരുമ്പോൾ സമരക്കാർ മുന്നോട്ടു വയ്ക്കുന്ന ആവലാതികൾ സർക്കാർ കേൾക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സമര സമിതി കൺവീനറും രൂപതാ വികാരി ജനറൽ ഫാദർ യൂജിൻ പെരേരെ വ്യക്തമാക്കി.
സമരം ചെയ്യാനുള്ള അവകാശം കോടതി അംഗീകരിച്ചിട്ടുണ്ടെന്നും ഫാദർ യൂജിൻ പെരേരെ പറഞ്ഞു. തുടർ നടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ തുറമുഖം നിർമാണം തടസ്സപ്പെടുത്തിയെന്ന അദാനിയുടെയും നിർമാണ കമ്പനിയുടെയും വാദം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മാസത്തോളമായി വിഴിഞ്ഞത്ത് നിർമാണം ഒന്നും നടക്കുന്നില്ല.
കോടതി ഉത്തരവ് മാനിക്കുന്നുണ്ട്. എന്നാൽ സമരം ജീവിക്കാൻ വേണ്ടിയാണ്. മത്സ്യത്തൊഴിലാളികൾക്ക് കിടപ്പാടം ഇല്ലാതാകുന്നു. ഉപജീവനം നഷ്ടപ്പെടുന്നു. ഇതിനെതിരെയാണ് സമരം. ഊസമരത്തിനായി മുന്നോട്ടുവയ്ക്കുന്ന മദ്രാവാക്യം ഹൈക്കോടതി കേൾക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സമര സമിതി കൺവീനർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha