കേരളത്തിൽ ഹൈ അലേർട്ട്! ഉന്നത ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച നടത്തി പിണറായി... വമ്പൻ സുരക്ഷാ സന്നാഹം

ഇന്ത്യയിൽ പോപ്പുലർ ഫ്രണ്ടിനേയും മറ്റ് എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചതിന് പിന്നാലെ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത ഉദ്യോഗസ്ഥൻമാരുമായിട്ടാൻ സ്ഥിതിഗതികൾ വിലയിരുത്തിയത്. ഡിജിപി അനിൽ കാന്ത്, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങൾക്കും ഇന്റലിജൻസ് വിഭാഗം ജാഗ്രതാ നിർദേശം നല്‍കിയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ സംസ്ഥാനത്തെ ക്രമസമാധാന നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. നിരോധനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സുരക്ഷാ വിന്യാസം ശക്തമാക്കിയതായി അറിയിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ സംസ്ഥാനങ്ങളോട് തുടർ നടപടിക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.
നിരോധന വിജ്ഞാപനത്തിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും നടപടിക്ക് നിർദേശം നല്‍കിയത്. നിരോധിച്ച 9 സംഘടനകളുടെയും ഓഫീസുകൾ പൂട്ടി മുദ്രവയ്ക്കാനും സാമ്പത്തിക സ്രോതസ്സുകൾ കണ്ടുകെട്ടാനുമാണ് നിർദേശം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സംസ്ഥാനങ്ങൾക്കും ജില്ലാ കളക്ടർമാർക്കും നിർദേശം നല്‍കിയത്.
പോപ്പുലർ ഫ്രണ്ട് അടക്കം നിരോധിച്ച സംഘടനകൾ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചെന്ന് കണ്ടെത്തിയ ഓഫീസുകളുടെയും മറ്റ് വസ്തുവകകളുടെയും പട്ടിക കളക്ടർ തയ്യാറാക്കി മുദ്രവച്ചു. ഇവ തുടർന്ന് ഉപയോഗിക്കാന്‍ അനുവദിക്കില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ തരത്തിലുള്ള പ്രചാരണ പരിപാടികൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കളക്ടറുടെ അനുമതി കൂടാതെ കണ്ടുകെട്ടിയ കെട്ടിടങ്ങളില്‍ പ്രവേശിച്ചാല്‍ അറസ്റ്റടക്കമുള്ള നടപടികൾ നേരിടേണ്ടി വരും.
https://www.facebook.com/Malayalivartha


























