ഞെട്ടൽ മാറാതെ... യുവാവിനെ കൊന്ന് ചാക്കിൽ കെട്ടി വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടു; പുറത്തറിയാതിരിക്കാൻ കോൺക്രീറ്റ് ചെയ്തു; വീടിനുള്ളിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി; ആലപ്പുഴയിൽ നിന്നും കാണാതായ ബിന്ദുകുമാറാണ് കൊല്ലപ്പെട്ടതെന്ന സംശയത്തിൽ പോലീസ്; ദൃശ്യം മോഡൽ കൊലപാതകത്തിന്റെ ചുരുളഴിച്ചത് 'ആ ബൈക്ക്'; കേരളത്തെ നടുക്കി കൊലപാതകം

കേരളത്തെ ഞെട്ടിക്കുന്ന ഒരു കൊലപാതക വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആലപ്പുഴയിൽ നിന്നും കാണാതായ വ്യക്തിയുടെ മൃതദേഹം കണ്ടെത്തി. ചങ്ങനാശേരി പൂവത്ത് വീടിന്റെ തറ തുരന്ന് അതിനകത്ത് കുഴിച്ചിട്ടിരിക്കുകയായിരുന്നു മൃതദേഹം. അക്ഷരാർത്ഥത്തിൽ ദൃശ്യം മോഡൽ കൊലപാതകമാണ് ആലപ്പുഴ നടന്നിരിക്കുന്നത്. ചങ്ങനാശേരി പൂവത്ത് ദൃശ്യം മോഡൽ കൊലപാതകത്തിൽ വീടിനുള്ളിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.
ആലപ്പുഴ സൗത്ത് ആര്യാട് മൂന്നാം വാർഡ് കിഴക്കേതയ്യിൽ പുരുഷന്റെ മകൻ ബിന്ദുകുമാറിന്റെ (40) മൃതദേഹമാണ് ഇതെന്ന സംശയത്തിലാണ് പൊലീസ് സംഘം പരിശോധന നടത്തുന്നത്. പൂവത്തെ എസി കനാൽ റോഡിനു സമീപത്തെ കോളനിയിലെ വീട്ടിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം. ഇതേ തുടർന്നു ഈ മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികൾ പൊലീസ് തുടങ്ങി . തഹസീൽദാറുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് അടക്കം പൂർത്തിയാക്കിയ ശേഷമാവും മൃതദേഹം പുറത്തെടുക്കുന്നത്.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്നും കാണാതായ ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാറിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ടതായാണ് സംശയിക്കുന്നത്. വീടിനുള്ളിൽ കുഴിച്ചതായും, അടുത്തിടെ കോൺക്രീറ്റിംങ് നടത്തിയതായുമുള്ള വിവരങ്ങളും പൊലീസ് സംഘത്തിന് കിട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ആർഡിഒയുടെ നിർദേശാനുസരണം ചങ്ങനാശേരി തഹസീൽദാർ സ്ഥലത്ത് എത്തിയാണ് പരിശോധന നടത്തിയത്.
ഒരാഴ്ച മുൻപാണ് ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാറിനെ കാണാതായത്. ഇതു സംബന്ധിച്ചു ആലപ്പുഴ നോർത്ത് പൊലീസിൽ പരാതിയും ബന്ധുക്കൾ നൽകിയിരുന്നു. ഇയാളുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ടവർ ലൊക്കേഷൻ ചങ്ങനാശേരി ഭാഗത്ത് കണ്ടെത്തിയത്. ചങ്ങനാശേരി ഭാഗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ അവസാനമായി
ബിന്ദുകുമാർ വിളിച്ചത് പൂവം സ്വദേശിയെ ആണെന്നു കണ്ടെത്തി. തുടർന്നു, ഇയാളുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് പ്രദേശത്ത് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നതായും, വീടിന്റെ തറ കുഴിയ്ക്കുകയും കോൺക്രീറ്റ് ചെയ്തതായും കണ്ടെത്തിയത്. തുടർന്നു പൊലീസ് നടത്തിയ പരിശോധനയിൽ ആലപ്പുഴ സ്വദേശി സഞ്ചരിച്ച ബൈക്ക് വാകത്താനത്തു നിന്നു കണ്ടെത്തി.
ഇതേ തുടർന്നാണ് ചങ്ങനാശേരി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത് . ഇതോടെയാണ് വീടിനുള്ളിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ അടക്കം പൊലീസ് അന്വേഷണ പരിധിയിൽ എത്തിയത്. തുടർന്നു ചങ്ങനാശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്നാണ് വീട് പൊളിച്ച് പരിശോധന നടത്താൻ തീരുമാനത്തിൽ എത്തിയത്.
ഇതേ തുടർന്നു റവന്യു അധികൃതരെ പൊലീസ് വിവരം അറിയിച്ചു. റവന്യു അധികൃതരുടെ അനുമതിയോടെ മാത്രമേ വീട് പൊളിച്ച് പരിശോധന നടത്താൻ സാധിക്കൂ. ഇതേ തുടർന്നു പൊലീസ് അധികൃതർ ആർഡിഒയെ വിവരം അറിയിച്ചു. ഇദ്ദേഹം സ്ഥലത്ത് എത്തിയ ശേഷമാണ് പൊലീസ് സംഘം വീട് കുഴിച്ചുള്ള പരിശോധന തുടങ്ങിയത് . അരമണിക്കൂറോളം വീട് കുഴിച്ച ശേഷമാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന്, പൊലീസ് സംഘം മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് അടക്കം പൂർത്തിയാക്കി പരിശോധനകൾക്കായി മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റും.
https://www.facebook.com/Malayalivartha

























