'സ്കൂൾ അധ്യാപകൻ 'ജോജോ പത്രോസ്' ബസ് അപകടത്തിൽ പരിക്കേറ്റു' ഒമ്പത് പേരുടെ ജീവനെടുത്ത് വ്യാജ പേരിൽ ആശുപത്രിയിലേയ്ക്ക് പാഞ്ഞ് ടൂറിസ്റ്റ് ബസ് ഡ്രൈവർ: പൊട്ടലോ ചതവോ, ഇല്ലെന്ന് ഉറപ്പാക്കി നാലരയോടെ സ്ഥലം വിട്ടു: കൂട്ടികൊണ്ട് പോകാനെത്തിയത് എറണാകുളത്ത് നിന്ന് ബസിന്റെ ഉടമസ്ഥർ

വടക്കഞ്ചേരിയില്‍ സ്കൂള്‍ വിനോദയാത്ര സംഘം സഞ്ചരിച്ച ബസും കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ച് ഒമ്പതുപേർ മരിക്കാനിടയായ സംഭവത്തിൽ അപകടമുണ്ടാക്കിയ ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോജോ പത്രോസ് ചികിത്സ തേടിയിരുന്നതായി വെളിപ്പെടുത്തൽ. ഇകെ നായനാർ ആശുപത്രിയിലെ നഴ്‌സാണ് വെളിപ്പെടുത്തൽ നടത്തിയത്. അപകടത്തിൽ പെട്ട ബസിലെ ഒരാൾ പുലർചെ ചികിത്സ തേടിയിരുന്നുവെന്നും ജോജോ പത്രോസ് എന്നാണ് പേര് പറഞ്ഞതെന്നും അവർ പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് നഴ്‌സും, ആശുപത്രി അധികൃതരും പറയുന്നത് ഇങ്ങനെ....
വടക്കഞ്ചേരി ഇ.കെ.നായനാര്‍ ആശുപത്രിയിലെത്തിയ ഡ്രൈവര്‍ ജോമോന്‍ ജോജോ പത്രോസ് എന്ന പേരിലാണ് ചികിത്സ തേടിയത്. തുടര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷം ഇയാള്‍ ആശുപത്രിയില്‍ നിന്ന് പോയി. പുലര്‍ച്ചെ മൂന്നരയോടെ പോലീസുകാരാണ് പരിക്കേറ്റയാളെ ഇവിടെ കൊണ്ടുവന്നത്. കാര്യമായ പരിക്കുണ്ടായിരുന്നില്ല. കൈയിലും കാലിലും ചെറിയ രീതിയില്‍ തൊലിയുരിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. എക്‌സ് റേ എടുത്ത് പരിശോധിച്ചിരുന്നു. പൊട്ടലോ ചതവോ ഉണ്ടായിട്ടില്ലെന്ന് വ്യക്തമായിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം എറണാകുളത്ത് നിന്ന് ബസിന്റെ ഉടമസ്ഥരാണെന്ന് കരുതുന്നവര്‍ക്കൊപ്പമാണ് ഇയാള്‍ പോയതെന്നാണ് സംശയിക്കുന്നതെന്ന് ആശുപത്രിയിലെ ഡോക്ടറും നഴ്‌സുമാരും വ്യക്തമാക്കി.
'മുന്നില്‍ ഒരു കെഎസ്ആര്‍ടിസി ബസ് വൈറ്റില മുതല്‍ റോഡിന്റെ മധ്യത്തിലൂടെയായിരുന്നു പോയിരുന്നത്. ഹോണടിച്ച് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പെട്ടെന്ന് കെഎസ്ആര്‍ടിസി ഇടുതഭാഗത്തേക്കെടുത്തു. ഇതോടെ കെഎസ്ആര്‍ടിസിയുടെ പിന്‍വശം വലത് ഭാഗത്തേക്ക് വന്നിടിച്ച് താന്‍ തെറിച്ചുപോയി. ഇതോടെ ബസ് നിയന്ത്രണം വിട്ട് ഇടിച്ച് തന്നെ മറിയുകയായിരുന്നു' ഇങ്ങനെയാണ് ചികിത്സ തേടിയ ഡ്രൈവര്‍ എന്ന് പറയുന്ന ആള്‍ തന്നോട് പറഞ്ഞതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ബസ് അപകടത്തിൽ പരുക്കേറ്റു എന്ന് നുണ പറഞ്ഞാണ് ഇയാൾ ആശുപത്രിയിലെത്തിയത്.
പ്രാഥമിക ചികിത്സ തേടിയ ശേഷം ഡ്രൈവർ സ്ഥലം വിടുകയായിരുന്നു. 2.50ഓടെ എത്തിയ ഇയാൾ നാലരയോടെ മടങ്ങി. ഇയാൾക്കായി തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. ഇയാൾ ആശുപത്രിയിലെത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ബസ് വേളാങ്കണ്ണി ട്രിപ്പ് കഴിഞ്ഞാണ് എത്തിയതെന്നും ഡ്രൈവർ ക്ഷീണിതനായിരുന്നെന്നും അപകടത്തിൽപ്പെട്ട വിദ്യാർത്ഥിയുടെ രക്ഷിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. “6.30 ആയപ്പോഴാണ് ബസ് പുറപ്പെട്ടത്. ആ സമയത്ത് ഞാൻ ബസിനകത്ത് കയറി നോക്കിയിരുന്നു. വേളാങ്കണ്ണി ട്രിപ്പ് കഴിഞ്ഞെത്തിയതായിരുന്നു ടൂറിസ്റ്റ് ബസ്. ഡ്രൈവർ നല്ലവണ്ണം വിയർത്ത് കുളിച്ച്, ക്ഷീണിച്ച അവസ്ഥയിലായിരുന്നു. ശ്രദ്ധിച്ച് ഓടിക്കണമെന്ന് പറഞ്ഞപ്പോൾ, നല്ല എക്‌സ്പീരിയൻസുണ്ട്, നന്നായി ഓടിച്ചോളാം എന്നാണ് അയാൾ പറഞ്ഞത്. കാസറ്റ് ഇടാൻ കുട്ടികൾ ചെന്നപ്പോഴും നല്ല സ്പീഡായിരുന്നെന്നാണ് അറിഞ്ഞത്. കുട്ടികളും പറഞ്ഞിരുന്നു, ചേട്ടാ നല്ല സ്പീഡാണ്. പതുക്കെ പോയാൽ മതിയെന്ന്”. രക്ഷിതാവ് പറഞ്ഞു.
50-ൽ അധികം പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. 38 കുട്ടികളാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത് എറണാകുളം ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ്. 37 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അമിത വേഗതയിലെത്തിയെന്ന് ആരോപിക്കുന്ന ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഇടിച്ച് മറിഞ്ഞുള്ള അപകടത്തില്‍ ഒമ്പത് പേരുടെ ജീവനാണ് പൊലിഞ്ഞത്. 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികളുമായിട്ട് ഊട്ടിയിലേക്കുള്ള യാത്രയിലായിരുന്നു ലൂമിനസ് എന്ന ടൂറിസ്റ്റ് ബസ്. മരിച്ച ഒമ്പത് പേരില്‍ മൂന്ന് പേര്‍ കെഎസ്ആര്‍ടിസി ബസിലുള്ളവരാണ്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും കണ്ടക്ടറും ആരോപിച്ചിട്ടുള്ളത്. അപകടം നടക്കുന്ന സമയത്ത് 97.7 കിലോമീറ്ററായിരുന്നു ബസിന്റെ വേഗതയെന്ന് അതില്‍ നിന്ന് കണ്ടെടുത്ത ജിപിഎസ് രേഖകളും വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























