മേയറുടെ റോഡ് വാടകയ്ക്കു നൽകൽ; വിവാദമായതോടെ കരാർ റദ്ദാക്കി തടിയൂരി തിരുവനന്തപുരം കോർപ്പറേഷൻ

തലസ്ഥാന നഗരത്തിലെ തിരക്കേറിയ എം.ജി റോഡിൽ സ്വകാര്യഹോട്ടലിന് പാർക്കിങ് അനുവദിച്ച തിരുവനന്തപുരം കോർപറേഷൻ നടപടി വിവാദമായതോടെ തിരുവനന്തപുരം കോർപ്പറേഷൻ കരാർ റദ്ദാക്കി തടിയൂരി
ഇങ്ങനെ ഒരു കരാര്‍ ഉണ്ടാക്കാന്‍ ട്രാഫിക് ഉപദേശക സമിതിക്കോ കോര്‍പ്പറേഷനോ അധികാരമില്ലെന്ന് പരാതി ഉയര്‍ന്നതോടെയാണ് കരാര്‍ റദ്ദാക്കിയത്. ഹോട്ടലുടമ കരാര്‍ ലംഘിച്ചുവെന്ന പേരിലാണ് അനുമതി റദ്ദാക്കിയത്.
മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനപ്രകാരം ഇതിനായി ഹോട്ടലുടമയും കോർപ്പറേഷൻ സെക്രട്ടറിയും നൂറു രൂപയുടെ പത്രത്തിൽ കരാറുണ്ടാക്കി ഒപ്പുംവച്ചു. നേരത്തെ പൊതുജനങ്ങളിൽ നിന്ന് പത്തുരൂപ ഈടാക്കി പാർക്ക് ചെയ്യാൻ അനുവദിച്ചിരുന്ന ഇടമാണ് സ്വകാര്യ വ്യക്തിക്ക് കൈമാറിയത്.
കരാറില്‍ അതുവഴിയുള്ള കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും പാര്‍ക്കിങ്ങിനായി എത്തുന്ന ആരെയും തടസ്സപ്പെടുത്തരുതെന്നും വ്യക്തമായി പറയുന്നുണ്ടെന്നാണ് കോര്‍പ്പറേഷന്റെ വാദം. എന്നാല്‍, ഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും തടസ്സം ഉണ്ടാക്കരുതെന്നു മാത്രമാണ് കരാറിലുള്ളത്. മറ്റു വാഹനങ്ങളുടെ പാര്‍ക്കിങ്ങിന്റെ കാര്യം പറയുന്നില്ല.
കരാര്‍ നല്‍കിയതില്‍ പിഴവുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് വാടകയ്ക്കു നല്‍കിയതില്‍ മന്ത്രി മുഹമ്മദ് റിയാസും റിപ്പോര്‍ട്ട് തേടിയിരുന്നു. ഹോട്ടലിന് പാര്‍ക്കിങ്ങിനായി സ്ഥലം നല്‍കിയത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പൊതുമരാമത്ത് റോഡ്സ് വിഭാഗം ചീഫ് എന്‍ജിനീയര്‍, മന്ത്രി പി.എ.മുഹമ്മദ് റിയാസിന് കൈമാറി.
റോഡ് വാടകയ്ക്കു നല്‍കിയ ഭാഗത്ത് മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തടയുന്നോവെന്ന് പരിശോധിക്കാന്‍ കോര്‍പ്പറേഷന്‍ എന്‍ജിനിയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തിയിരുന്നു. കരാര്‍ ലംഘനമുണ്ടെന്നും കരാര്‍ റദ്ദാക്കണമെന്നും എന്‍ജിനിയറിങ് വിഭാഗം ശുപാര്‍ശ നല്‍കിയിരുന്നു.
റോഡ് വാടകയ്ക്കു നല്‍കല്‍ 2017 മുതല്‍ നടത്തുന്നുണ്ടെന്നും മേയറുടെ പത്രക്കുറിപ്പില്‍ പറയുന്നു. പാര്‍ക്കിങ്ങിന് എത്തുന്ന ആരെയും തടയാന്‍ റോഡ് വാടകയ്ക്ക് എടുത്ത ആള്‍ക്ക് അധികാരമില്ലെന്നും മേയര്‍ അറിയിച്ചു. ഹോട്ടലിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് പാര്‍ക്കിങ്ങിന് അനുമതി നല്‍കുന്നതായാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍, കരാറിന്റെ നിയമപരമായ സാധുതയെക്കുറിച്ചോ ഗതാഗത ഉപദേശക സമിതിയുടെ അധികാരത്തെക്കുറിച്ചോ മേയറുടെ വിശദീകരണത്തില്‍ പറയുന്നില്ല.
ചൊവ്വാഴ്ച കോര്‍പ്പറേഷന്റെ കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്്. റോഡ് വാടകയ്ക്കു നല്‍കിയ വിഷയം പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൗണ്‍സിലില്‍ ഉന്നയിക്കും.
നിയമങ്ങള്‍ കാറ്റില്‍പ്പറത്തി റോഡ് വാടകയ്ക്ക് നല്‍കാന്‍ തീരുമാനിച്ച കോര്‍പ്പറേഷന്‍ ഭരണസമിതി പിരിച്ചുവിടണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ആരോപിച്ചു.
അധികാരമില്ലെന്നറിഞ്ഞിട്ടും മുദ്രപത്രത്തില്‍ വ്യാജ കരാറുണ്ടാക്കിയ കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് എതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കൗണ്‍സില്‍ കക്ഷിയുടെ നേതൃത്വത്തില്‍ അധികൃതര്‍ക്കു പരാതി നല്‍കി.
കോര്‍പ്പറേഷന്‍ നടപടിയില്‍ അഴിമതിയും സ്വജനപക്ഷപാതവുമാണ് നിഴലിക്കുന്നതെന്ന് യു.ഡി.എഫ്. നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.പത്മകുമാര്‍ ആരോപിച്ചു. കോര്‍പ്പറേഷനിലെ അഴിമതിപ്പട്ടികയുടെ തുടര്‍ച്ചയാണ് ഈ സംഭവമെന്നും ഇതിനെതിരേ യു.ഡി.എഫ്. കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























