അവരുടെ കരച്ചില്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു...അവന്റേതായ കുറ്റം കൊണ്ടല്ലാതെ, മാനസിക വെല്ലുവിളിയുമായി ഈ ഭൂമിയില്‍ പിറക്കാന്‍ വിധിക്കപ്പെട്ട ഒരു ഭിന്നശേഷിക്കാരന്റെ മരണം കൂടി നടന്നിരിക്കുന്നു.. കരള്‍ കലങ്ങുന്ന വേദനയോടെയാണ് തൃശൂര്‍ കേച്ചേരിയിലെ ആ വീട്ടില്‍ നിന്ന് ഞാന്‍ പടിയിറങ്ങിയത് - ഗോപിനാഥ് മുതുകാട്

തൃശൂർ കേച്ചേരിക്കടുത്ത് പട്ടിക്കരയിൽ ഭിന്നശേഷിക്കാരനായ മകനെ ഒഴിവാക്കാനായി അച്ഛൻ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം ഏറെ ഞെട്ടിച്ച സംഭവമായിരുന്നു. 23കാരനായ ഫഹദിനെ കഴിഞ്ഞ ദിവസമാണ് പിതാവ് സുലൈമാൻ കൊലപ്പെടുത്തിയത്. പൊള്ളലേറ്റ ഫഹദിനെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കേളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാനസിക വെല്ലുവിളി നേരിടുന്നയാളാണ് സുലൈമാനും. മകനെ ഒഴിവാക്കാനാണ് ക്രൂരകൃത്യം ചെയ്തതെന്ന് സുലൈമാൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. തലേദിവസം വാങ്ങി കരുതിയിരുന്ന ഡീസൽ മുറിയിൽ നിൽക്കുക ആയിരുന്ന സഹദിന്റെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സഹദിന്റെ ഉമ്മ വീടിന് പുറത്ത് നിൽക്കുമ്പോഴാണ് തീകൊളുത്തിയത്.
അലർച്ച കേട്ട് ഓടിയെത്തിയ ഉമ്മ കണ്ടത് കത്തുന്ന മകനെയായിരുന്നു. ഉടൻതന്നെ അയൽവാസികളും ഉമ്മയും ചേർന്ന് പൊലീസിനെ വിവരം അറിയിച്ചു. സഹദിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഫഹദിന്റെ വീട് സന്ദർശിച്ച മജീഷ്യൻ ഗോപിനാഥ് മുതുകാട് കുടുംബത്തെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു.
“കരള്‍ കലങ്ങുന്ന വേദനയോടെയാണ് തൃശൂര്‍ കേച്ചേരിയിലെ ആ വീട്ടില്‍ നിന്ന് ഞാന്‍ പടിയിറങ്ങിയത്. ഇന്ന് രാവിലെ പത്തരമണിക്ക്, മാനസിക വെല്ലുവിളി നേരിടുന്ന 28 വയസ്സുള്ള മകന്‍ ഫഹദിനെ സ്വന്തം പിതാവ് തീകൊളുത്തി കൊന്ന വാര്‍ത്ത കേട്ടാണ് ഞാന്‍ ആ വീട്ടിലെത്തിയത്.
ഫഹദിന്റെ ഉമ്മയും ഉമ്മയുടെ ഉമ്മയും കൊച്ചുകുഞ്ഞുങ്ങളെ ഒക്കത്തെടുത്ത രണ്ടു സഹോദരിമാരും ഇരിക്കുന്ന മുറിയിലേക്ക് കടന്നു ചെല്ലുമ്പോള്‍ കണ്ട ദൃശ്യം താങ്ങാനാവാത്തതായിരുന്നു. ഭിന്നശേഷിയുള്ള തന്റെ കൊച്ചുമകനെ പോകുന്നിടത്തെല്ലാം കൈപിടിച്ച് കൊണ്ടുപോകാറുള്ള അവരുടെ കരച്ചില്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു.
കൊലപാതക കാരണത്തെപറ്റി പലരും പലതും പറയുന്നുണ്ട്. കാരണമെന്തായാലും, അവന്റേതായ കുറ്റം കൊണ്ടല്ലാതെ മാനസിക വെല്ലുവിളിയുമായി ഈ ഭൂമിയില്‍ പിറക്കാന്‍ വിധിക്കപ്പെട്ട ഒരു ഭിന്നശേഷിക്കാരന്റെ മരണം കൂടി നടന്നിരിക്കുന്നു. ഇനിയും ഇങ്ങനെയൊരു മരണം സംഭവിക്കാതിരിക്കാനായി ഈ രോദനം നമ്മുടെ ഹൃദയത്തില്‍ ആഞ്ഞു തറയ്ക്കട്ടെ.
അയല്‍വീട്ടില്‍ ഇത്തരം ഒരു കുട്ടിയുണ്ടെങ്കില്‍ ആ കുട്ടിയും വീട്ടുകാരും എങ്ങനെ കഴിയുന്നു എന്ന് നമ്മളും അറിയേണ്ടിയിരിക്കുന്നു. അവരുടെ സംരക്ഷണം നമ്മുടെ കൂടി ഉത്തരവാദിത്തമാണ്. ഔദാര്യമല്ല അത്. നമ്മുടെ കടമയാണ്”…. മുതുകാട് കുറിച്ചു.
https://www.facebook.com/Malayalivartha

























