കേരളത്തിൽ നരബലി മാത്രമല്ല അത്ഭുത മരുന്നുകളും; സുഖപ്രസവത്തിന് 'മറിയം പൂവ്'; വീടുകളിൽ പ്രസവം നടത്താൻ രഹസ്യക്കൂട്ടായ്മകൾ

നരബലിയും ആഭിചാരവും ഉണ്ടാക്കിയ ഓളം കേരളത്തിൽ അടങ്ങുന്നതിനു മുമ്പ് തന്നെ അടുത്തത് സുഖപ്രസവത്തിനുള്ള അത്ഭുത മരുന്നാണ്
സംസ്ഥാനത്ത് വീട്ടിൽ പ്രസവം നടത്താൻ സംഘങ്ങൾ, സുഖപ്രസവത്തിന് 'മറിയം പൂവ്' തുടങ്ങിയ വിവരങ്ങളാണ് അന്വേഷണത്തിൽ പുറത്ത് വരുന്നത്. കുറച്ചുനാളുകളായി സംസ്ഥാനത്ത് വീടുകളിൽ പ്രസവം സജീവമാകുന്നതിന്റെ പിന്നാമ്പുറം തേടിപ്പോയ പോലീസുമാരോഗ്യ വകുപ്പുമാണ് ഈ അത്ഭുത മരുന്നിനെ കുറിച്ച് കണ്ടെത്തിയിരിക്കുന്നത്.
സുഖപ്രസവം നടക്കാൻ എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ഇത്. വിദേശ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ‘മറിയംപൂവ്’ എന്ന പൂവ് ഗർഭിണിയുടെ കിടക്കയിലോ തലയിണക്കടിയിലോ വച്ചാൽ സുഖപ്രസവം നടക്കുമെന്ന വിശ്വാസമാണ് പ്രചരിപ്പിക്കുന്നത്. ഉണങ്ങിയ വള്ളിക്കൂടുപോലെ തോന്നിക്കുന്ന ഒന്നിൽ കൊച്ചു കൊച്ചു പൂക്കളുള്ളതാണ് മറിയം പൂവ് എന്ന് പറയുന്നത്. പാത്രത്തിൽ വെള്ളംനിറച്ച് മറിയംപൂവ് അതിലിട്ട് ഗർഭിണിയുടെ കട്ടിലിന് ചുവട്ടിൽ വെക്കും. വേദന തുടങ്ങിയാൽ കുടിക്കാൻ കൊടുക്കും. പൂവ് വിടർന്നാൽ സുഖപ്രസവമായിരിക്കുമെന്നാണ് മറ്റൊരു വിശ്വാസം.
എന്തെങ്കിലും സങ്കീർണത കാരണം സിസേറിയൻ വേണമെന്ന് ഡോക്ടർമാർ പറഞ്ഞാൽ സ്ത്രീകൾ ആദ്യം പൂ വിടർന്നോ എന്ന് നോക്കും. വിടർന്നെങ്കിൽ ഡോക്ടർമാർ പറഞ്ഞത് കേൾക്കാതെ സ്ഥലംവിട്ട് മറ്റു ഡോക്ടർമാരെ സമീപിക്കാൻ ശ്രമിക്കും. ഇങ്ങനെയും ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് .
ഇതിനായി സംസ്ഥാനത്ത് വീടുകളിൽ പ്രസവം നടത്താൻ പ്രോത്സാഹിപ്പിക്കുന്ന സംഘങ്ങൾ സജീവമെന്ന് റിപ്പോർട്ടുകൾ. മലപ്പുറത്ത് മാത്രം ഇതുപോലെ യുള്ള 273 സംഘങ്ങൾ ഉണ്ട് എന്നാണ് റിപ്പോർട്ട്. ഗർഭിണിയായത് ആശുപത്രിയെയോ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരയോ അറിയിക്കാറില്ല. 2021 ഏപ്രിൽ മുതൽ ഈ മാർച്ചുവരെ 273 പ്രസവങ്ങൾ ഇവിടെ വീടുകളിൽ നടന്നുവെന്നാണ് വിവരം.
ചില വീടുകൾ കേന്ദരീകരിച്ചാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ താനൂരിൽ പ്രവർത്തിച്ചിരുന്ന വീട് മാസങ്ങൾക്ക് മുൻപ് ആരോഗ്യവകുപ്പും പോലീസും ചേർന്ന് പൂട്ടിച്ചിരുന്നു. സംസ്ഥാനത്തുടനീളമുള്ള സ്ത്രീകളാണ് ഇവിടേക്ക് പ്രസവിക്കാനായി എത്തിയിരുന്നത്.ബന്ധുക്കളാണെന്നും വിരുന്നിന് വന്നതാണെന്നുമാണ് മറ്റുള്ളവരോട് പറയാറുള്ളത്.
ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 2018-ൽ 740 വീട്ടുപ്രസവങ്ങൾ സംസ്ഥാനത്ത് നടന്നിട്ടുണ്ട്. പുതിയ കണക്ക് പുറത്തുവിട്ടിട്ടില്ല. മലപ്പുറം 208 വയനാട് 135 ഇടുക്കി 51 പാലക്കാട് 49 എറണാകുളം 25 കാസർകോട് 22 എന്നിങ്ങനെയാണ് കണക്കുകൾ.
രണ്ടാഴ്ച മുൻപ് വീട്ടിൽ പ്രസവം നടത്തിയ അമ്മയും കുഞ്ഞും മരിച്ചിരുന്നു. പ്രസവവേദനയുണ്ടായെങ്കിലും ഭർത്താവും മൂത്തമകനും ചേർന്ന് പ്രസവമെടുക്കുകയായിരുന്നു.
തിരൂരിനടുത്ത് ചെറിയമുണ്ടത്ത് 12ാമത്തെ പ്രസവവും വീട്ടിൽ നടത്തിയതിനെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ചസംഭവം ഉണ്ടായിരുന്നു. പ്രസവമെടുത്ത സ്ത്രീയെ ചോദ്യംചെയ്തപ്പോൾ താൻ ഇതിനുമുമ്പ് പ്രസവമെടുത്തിട്ടില്ലെന്നായിരുന്നു മറുപടി. വീടുകളിൽ പ്രസവം നടത്തുന്നത് സുരക്ഷിതമല്ലെന്ന് പറയുമ്പോഴും പലരും അത് മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha






















