എല്‍ദോസ് കുന്നംപള്ളി ക്രൈംബ്രാഞ്ചിന് മുന്നില്‍! വാട്‌സാപ്പ് ചാറ്റുകൾ നിരത്തി പരാതിക്കാരിയെ കുടുക്കാൻ ശ്രമം

അധ്യാപികയുടെ പരാതിയില്‍ ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നംപ്പിള്ളി എംഎല്‍എ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്‍ദോസ് രാവിലെ തിരുവന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി.
എല്‍ദോസിന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയേക്കും. മുന്‍കൂര്‍ ജാമ്യമുള്ളസ്ഥിതിക്ക് അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്യും. നവംബര്‍ ഒന്നുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകാനും മുന്‍കൂര്‍ ജാമ്യ ഉപാധിയില്‍ കോടതി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് വിവരം.
ഇതിനിടെ കഴിഞ്ഞ ദിവസം എല്‍ദോസിനെതിരെ പോലീസ് ഒരുകേസുകൂടി രജിസ്റ്റര്‍ചെയ്തിട്ടുണ്ട് പരാതിക്കാരിയെ അവഹേളിച്ചെന്നാണ് കേസ്. മൂന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേയും കേസെടുത്തു.മുന്‍കൂര്‍ ജാമ്യത്തിനായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ പരാതിക്കാരിയുമായുള്ള അടുപ്പം വ്യക്തമാക്കുന്ന വാട്‌സാപ്പ് ചാറ്റുകളും ഉണ്ടെന്നാണ് വിവരം.
പരാതിക്കാരി മറ്റുവ്യക്തികള്‍ക്കെതിരേ നല്‍കിയ കേസിന്റെ വിവരങ്ങളും ഹാജരാക്കി. എല്‍ദോസിനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചെന്നതിന് യുവതിക്കെതിരേ അദ്ദേഹത്തിന്റെ ഭാര്യ കുറുപ്പംപടി പോലീസില്‍ നല്‍കിയ പരാതിയുടെ വിവരങ്ങളും നല്‍കി.
സുപ്രീംകോടതിയുടേത് ഉള്‍പ്പെടെയുള്ള മുന്‍കാലവിധികള്‍ ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞദിവസം മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിലെ പരാമര്‍ശങ്ങളും കോടതി ചൂണ്ടിക്കാട്ടി. വിശദമായവിശകലനത്തിനൊടുവില്‍ കടുത്ത ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു.
പ്രതി വിവാഹം കഴിഞ്ഞയാളും കുടുംബമായി ജീവിക്കുന്നയാളുമാണെന്ന് പരാതിക്കാരിക്ക് ബോധ്യമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിയുമായുള്ള നിയമപരമായ വിവാഹത്തിന് സാധ്യതയില്ലെന്നത് പരാതിക്കാരിക്ക് അറിയാം. പരാതിക്കാരി ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളയാളാണ്. അതിനാല്‍ നിയമത്തെക്കുറിച്ച് അജ്ഞയാണെന്നത് പരിഗണിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പരാതിക്കാരി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് സെപ്റ്റംബര്‍ 28-ന് നല്‍കിയ പരാതിയില്‍ ലൈംഗികപീഡനത്തെക്കുറിച്ച് പറയുന്നില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പിന്നീട് മജിസ്ട്രേറ്റിന് മൊഴിനല്‍കിയപ്പോഴും ഇക്കാര്യം പറഞ്ഞില്ല. കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോവളം പോലീസ് കേസെടുത്തത്.
കഴിഞ്ഞമാസം 28 നു പരാതി നല്‍കുമ്പോള്‍ പരാതിക്കാരി ബലാല്‍സംഗം ഉന്നയിച്ചിട്ടില്ലെന്നും അതിനുശേഷം ബ്ലാക്ക് മെയിലിങ്ങിന്‍റെ ഭാഗമായാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നുമായിരുന്നു എല്‍ദോസിന്‍റെ പ്രധാന വാദം.നിരവധി കേസുകളിലെ പ്രതിയാണ് പരാതിക്കാരിയെന്നും ഒരു സിഐക്കും എസ്.ഐ ക്കും എതിരെ പോലും പീഡനആരോപണം ഉന്നയിച്ച പരാതിക്കാരിക്കെതിരെ രണ്ടു വാറണ്ടുകള്‍ നിലവിലുണ്ടെന്നും കോടതിയെ രേഖാമൂലം ധരിപ്പിച്ചു. ഫാറൂക്ക് സ്റ്റേഷനിലെ ഒരു അന്വേഷണവുമായി ബന്ധപ്പെട്ട് ഇത്തരം പരാതികള്‍ സ്ഥിരമായി ഉന്നയിക്കുന്ന വ്യക്തിയാണ് പരാതിക്കാരിയെന്നും വിശ്വാസ്യതയില്ലെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ടു നിലവിലുമുണ്ട്. മുന്‍ ഭര്‍ത്താക്കന്‍മാര്‍ക്കെതിരെയും പരാതിക്കാരി പീഡനക്കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും എല്‍ദോസ് വാദമുന്നയിച്ചിരുന്നു.
കേസില്‍ താന്‍ നിരപരാധിയാണ്. തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നുമാണ് എല്‍ദോസ് കുന്നപ്പിള്ളി മാധ്യമങ്ങളോട് പ്രതികരിച്ചത് എന്റെ നിരപരാധിത്വം കോടതിയെ ഞാന്‍ അറിയിച്ചിട്ടുണ്ട്, ഇതേ തുടർന്ന് കോടതി മുന്‍കൂർ ജാമ്യം അനുവദിക്കുകയും ചെയ്തു. ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ സംസാരിക്കാന്‍ സാധിക്കില്ല. ഇനി കോടതിയില്‍ ചെന്ന് ജാമ്യം എടുക്കേണ്ടതുണ്ട്. എന്ത് തന്നെയായാലും എന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും എം എല്‍ എ പറയുന്നു.
ഇന്നുവരെ ഒരു മനുഷ്യനെ എന്നല്ല, ഒരു ജീവിയേയും ഉപദ്രവിച്ചിട്ടുള്ള ആളല്ല ഞാന്‍. അതുകൊണ്ട് തന്നെ എനിക്ക് കോടതിയില്‍ പരിപൂർണ്ണമായ വിശ്വാസമുണ്ട്. മുന്‍കൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചതിലും ജാമ്യം നല്‍കിയതിലും എനിക്ക് കോടതിയോട് വളരെയധികം നന്ദിയുണ്ട്. എന്റെ നിരപരാധിത്വം ഞാന്‍ തെളിയിക്കുമെന്നും അദ്ദേഹം ആവർത്തിക്കുന്നു.
ഏത് വകുപ്പ് വേണമെങ്കിലും തനിക്കെതിരെ ചുമത്തുന്നതില്‍ എനിക്ക് പ്രശ്നമില്ല. എന്നാല്‍ ഇതില്‍ പറഞ്ഞ ഒരു കുറ്റവും ഞാന്‍ ചെയ്തിട്ടില്ല. എന്റെ നിരപരാധിത്വം കാലം തെളിയിക്കും. കോടതിയില്‍ നിന്നും നീതി കിട്ടും. കോടതിയില്‍ പരിപൂർണ്ണമായ വിശ്വാസമാണ്. കേസുമായി ബന്ധപ്പെട്ടോ, പരാതിക്കാരിയുമായി ബന്ധപ്പെട്ടോയുള്ള വിഷയങ്ങളില്‍ കൂടുതല്‍ പ്രതികരിക്കാനാവില്ല.
https://www.facebook.com/Malayalivartha






















