സൈനീകരെ തൊട്ടാല്‍ കൈപൊള്ളുന്ന നിയമങ്ങള്‍ മുഖ്യമന്ത്രി പട്ടാളത്തിന്റെ ശക്തി അറിഞ്ഞ നിമിഷം ഏമാന്മാര്‍ അറിഞ്ഞിരിക്കണം ഇത്

ഈ 'ജനമൈത്രി പൊലീസ് സ്റ്റേഷന്‍' എന്നത് ഇന്ന് വെറും പുറം പൂച്ച് മാത്രമാണ്. അങ്ങനെ ഒരു ബോര്‍ഡ് കണ്ട് കയറിച്ചെല്ലാന്‍ അന്നും ഇന്നും എന്നും ഒരു സാധാരണക്കാരന്‍ പല വട്ടം ആലോചിക്കും. എന്നാല്‍ പൊലീസിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമില്‍ സൗമ്യമായ രീതിയില്‍ ഉപദേശം തരുന്ന. കുറ്റവാളികളെ പിടികൂടുന്നതുപോലും നര്‍മ്മത്തില്‍ ചാലിച്ചാണ് അവതരിപ്പിക്കാറുള്ളത്. ഇതിനിടയില്‍ വഴിയാത്രക്കാരെ സഹായിക്കുന്ന പല പോലീസുകാരുടെയും നല്ലമനസ്സിന്റെ വീഡിയോകളും നമുക്ക് കാണാം. ഇതെല്ലാം കണ്ട്. ഇന്ന് ഏതെങ്കിലും കേസില്‍ ഉള്‍പ്പെട്ട് സ്റ്റേഷനിലെത്തിയാല്‍ പൊലീസിന്റെ കൈക്കരുത്തറിയാതെ പുറത്തുവന്നാല്‍ ഭാഗ്യമെന്ന് കരുതിയാല്‍മതി. മിന്നുന്നതെല്ലാം പൊന്നല്ല എന്നു പറയുന്നതുപോലെ പൊലീസിനെ. എഫ്ബി പേജില്‍ കാണുന്ന പൊലീസുകാരാണ് എല്ലാവരും എന്ന് കരുതി കേറിച്ചെന്നാല്‍ നമുക്ക് തെറ്റും. ഒരുവിഭാഗം പൊലീസുകാരെങ്കിലും കാട്ടാളന്മാരെപ്പോലെയോ അതിനുമപ്പുറമോ കുഴപ്പക്കാരായി മാറുന്ന കാഴ്ച നാം ഇപ്പോള്‍ നേരിട്ടുതന്നെ കാണുന്നുണ്ട്.
ഒരു കേസിലുംപെടാത്ത ഒരു സൈനികനും സഹോദരനും കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് ഏറ്റുവാങ്ങിയ അതിക്രൂരമായ മര്‍ദ്ദനം ഇതില്‍ ഒടുവിലത്തെ സംഭവമാണ്. സംസ്ഥാനത്ത് മാത്രമല്ല, ദേശീയതലത്തിലും ചര്‍ച്ചയായ സംഭവം പൊലീസ് സേനയ്ക്ക് ചെറിയ മാനക്കേടല്ല ഉണ്ടാക്കിയിരിക്കുന്നത്. കരിക്കോട് പേരൂര്‍ 'ഇന്ദീവര'ത്തില്‍ വിഷ്ണുവിനെയും സഹോദരന്‍ വിഘ്‌നേഷിനെയും സെപ്തംബര്‍ 25 ന് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുകയും തുടര്‍ന്ന് പൊലീസിനെ ആക്രമിച്ചതായി കള്ളക്കേസുണ്ടാക്കി ജയിലിലടയ്ക്കുകയും ചെയ്ത സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവന്നത് ദിവസങ്ങള്‍ക്ക് ശേഷമാണ്. ഏതെങ്കിലും കേസില്‍ ഉള്‍പ്പെടുകയോ പ്രതിയാകുകയോ ചെയ്യാത്ത നിരപരാധികളായ സഹോദരങ്ങളെ തല്ലി ജീവച്ഛവങ്ങളാക്കിയ പൊലീസിന്റെ കിരാത നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. സംഭവവുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ ദക്ഷിണമേഖലാ ഐ.ജി പി.പ്രകാശ് സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും കടുത്ത നടപടി തന്നെ വേണമെന്ന ആവശ്യമാണുയരുന്നത്. സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ ഉള്‍പ്പെട്ടിട്ടുള്ളതായും പരാതിയുണ്ട്. 12 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം പുറത്തുവന്ന സഹോദരങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വന്ന ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനത്തിന്റെ വിവരങ്ങളറിഞ്ഞ് കേരളം ഞെട്ടി. ഡി.വൈ.എഫ്.ഐ കുണ്ടറ മേഖലാ ജോ. സെക്രട്ടറി കൂടിയായ വിഘ്‌നേഷിനെ 'നീ പിണറായിയുടെ ആളാണോടാ' എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. സൈനികനായ വിഷ്ണുവിനോട് 'നീ ഇനി ഈ വിരല്‍ കൊണ്ട് കാഞ്ചി വലിയ്ക്കില്ല' എന്ന് പറഞ്ഞ് വിരലുകള്‍ അടിച്ചൊടിച്ചു. 'നീ ചത്താല്‍ നിന്റെ ശവത്തില്‍ ഒരു റീത്തും വയ്ക്കും' എന്നായിരുന്നു അനീഷ് മുഹമ്മദിന്റെ ആക്രോശമെന്ന് ജാമ്യത്തിലിറങ്ങിയ വിഘ്‌നേഷും വിഷ്ണുവും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രണ്ട് മക്കളുടെയും ദേഹത്തെ മര്‍ദ്ദനമേറ്റ പരിക്കുകള്‍ കണ്ട് മാതാവ് സലിലകുമാരിക്ക് സങ്കടം അടക്കാനായില്ല. കിളികൊല്ലൂരിലേതിന് സമാനമല്ലെങ്കിലും സമീപ ദിവസങ്ങളില്‍ കോതമംഗലത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകനോടും മഞ്ചേരിയില്‍ യുവതിയോടും പൊലീസ് കാട്ടിയ ക്രൂരതകളും ചര്‍ച്ചയായി. എന്നിട്ടും ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി ഇതുവരെ മനസ്സ് തുറന്നിട്ടില്ല.
സൈനികനെ തല്ലിച്ചതച്ച കേസ് സൈന്യം വളരെ ഗൗരവമായി ഏറ്റെടുത്തിരിക്കുകയാണ്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് സൈനികന്റെ കുടുംബവും വിമുക്തഭടന്മാരുടെ സംഘടനകളും പരാതി നല്‍കിയിട്ടുണ്ട്. അതിനാല്‍ ഈ കേസ് കേന്ദ്രഏജന്‍സികള്‍ ഏറ്റെടുക്കാനുള്ള സാദ്ധ്യതയാണുള്ളത്. പൊലീസുകാര്‍ക്കെതിരെ മിലിട്ടറി ഇന്റലിജന്‍സ് സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യാനൊരുങ്ങുന്നതായും സൂചനയുണ്ട്. എസ്.ഐ അനീഷ് മുഹമ്മദിന് നിരോധിത സംഘടനയുമായുള്ള ബന്ധം കൂടി പുറത്തായതോടെ എന്‍.ഐ.എ അന്വേഷണവും ഉണ്ടായേക്കുമെന്നാണ് സൂചന. ചുരുക്കം ചിലര്‍ ചെയ്യുന്ന കരാളകൃത്യങ്ങള്‍ക്ക് മുഴുവന്‍ സേനയും പ്രതിക്കൂട്ടിലാകേണ്ടി വരുന്നതില്‍ സേനയില്‍ കടുത്ത അമര്‍ഷമാണുയരുന്നത്. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ കാലത്ത് ക്രിമിനല്‍ പശ്ചാത്തലമുള്ള 70 പൊലീസുകാരെ സര്‍വീസില്‍നിന്ന് പിരിച്ചു വിട്ടിരുന്നു. മേലുദ്യോഗസ്ഥരുടെ പീഡനവും കടുത്ത ജോലിഭാരവും പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന പരാതിയും അവര്‍ ഉയര്‍ത്തുന്നു. അടുത്തിടെ പാലക്കാട് നിന്ന് ഒരു വനിതാ സി.ഐയെ കാണാതായ സംഭവം ഇതിനുദാഹരണമാണ്. ഇവരെ പിന്നീട് തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തിയപ്പോള്‍ അവര്‍ പറഞ്ഞതും മേലുദ്യോഗസ്ഥരില്‍ നിന്നുള്ള സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയുന്നില്ലെന്നാണ്.
മൂന്ന് കുറ്റകൃത്യങ്ങളിലൊഴികെ ഒരു സൈനികനെയോ സൈനിക ഓഫീസറെയോ അറസ്റ്റ് ചെയ്യാന്‍ ലോക്കല്‍ പൊലീസിന് ഒരധികാരവും ഇല്ലെന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 45 (1) വകുപ്പ് വ്യക്തമാക്കുന്നു. കൊലപാതകം, മനഃപൂര്‍വമല്ലാത്ത നരഹത്യ, ബലാല്‍സംഗം എന്നീ കുറ്റകൃത്യങ്ങളില്‍ ഇര സിവിലിയന്‍ ആണെങ്കില്‍ മാത്രമേ ഒരു സൈനികനെയോ ഓഫീസറെയോ വ്യക്തമായ തെളിവോടെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് അധികാരമുള്ളൂ. ഈ കുറ്റകൃത്യങ്ങളിലെ ഇര സേനയിലുള്ളവരാണെങ്കില്‍ അതിന്മേല്‍ കേസെടുക്കാനും പ്രതിയെ അറസ്റ്റ് ചെയ്യാനും സൈനിക പൊലീസിനും കോടതിക്കും മാത്രമാണ് അധികാരമെന്ന് ആര്‍മി ആക്ട് 70, എയര്‍ഫോഴ്‌സ് ആക്ട് 72, കോസ്റ്റ് ഗാര്‍ഡ് ആക്ട് 50 എന്നീ വകുപ്പുകള്‍ പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നു. ഇതല്ലാത്ത കേസുകളില്‍ കോടതി ഉത്തരവുണ്ടായാല്‍ പോലും കേന്ദ്ര സര്‍ക്കാരിന്റെ രേഖാമൂലമുള്ള അനുമതി കൂടാതെ ഒരു പട്ടാളക്കാരനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് അധികാരമില്ലെന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 197 (2) വകുപ്പ് പ്രകാരം വ്യക്തമാക്കുന്നുണ്ട്. ഈ നിയമം സംബന്ധിച്ച് പൊലീസിലെ ഉന്നതര്‍ പോലും ബോധവാന്മാരല്ലെന്നതാണ് ഗൗരവമേറിയ വസ്തുത.
1985 ഒക്ടോബര്‍ ആറിന് തിരുവനന്തപുരം നേമം പൊലീസ് സ്റ്റേഷനിലേക്ക് രണ്ട് ട്രക്കുകളില്‍ തോക്കുകളുമായെത്തിയ ഒരു സംഘം പട്ടാളക്കാര്‍ ഇരച്ചുകയറി സെല്ലിലടച്ചിരുന്ന ഒരു പട്ടാളക്കാരനെ മോചിപ്പിച്ചു കൊണ്ടു പോയ സംഭവമാണ് കിളികൊല്ലൂര്‍ സംഭവത്തിനൊപ്പം ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മുക്കുന്നിമലയില്‍ പട്ടാളത്തിന്റെ ഷൂട്ടിംഗ് റേഞ്ചില്‍ നിന്ന് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ചാണ് നേമം പൊലീസ് പട്ടാള ബാരക്കില്‍ കയറിയാണ് ബൊപ്പയ്യയെന്ന സൈനികനെ കസ്റ്റഡിയിലെടുത്തത്. സംഭവം അറിഞ്ഞ് ഓഫീസര്‍മാര്‍ പോലും ഞെട്ടി. അവരുടെ അറിവോടെ അന്ന് രാത്രി 150 ഓളം ആയുധധാരികളായ സൈനികര്‍ നേമം പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചു കയറുകയായിരുന്നു. അന്ന് കെ.കരുണാകരന്‍ മുഖ്യമന്ത്രിയും വയലാര്‍രവി ആഭ്യന്തര മന്ത്രിയുമായിരുന്നു. സ്റ്റേഷന്‍ ആക്രമിച്ച സൈനികരെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി കരുണാകരന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ സമീപിച്ചെങ്കിലും രാജീവ് ഗാന്ധി അനുമതി നല്‍കിയില്ല. ആ സംഭവവുമായി ബന്ധപ്പെട്ട് തുടര്‍ നടപടിയെടുക്കാന്‍ പൊലീസിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha























