കോഴിക്കോട് തെളിവെടുപ്പിന് എത്തിച്ചപ്പോൾ ഭാവഭേദമില്ലാതെ ശ്യാംജിത്ത്: വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ തീരുമാനിച്ചത് കാമുകനൊപ്പം ബൈക്കിൽ കോഴിക്കോട് എത്തിയപ്പോഴുണ്ടായ തർക്കത്തെ തുടർന്ന്: ശ്യാമേട്ടന്‍ വന്നിട്ടുണ്ട്... എന്നെ എന്തെങ്കിലും ചെയ്യും; പൊന്നാനി സ്വദേശിയായ കാമുകനൊപ്പം വാട്സ്ആപ്പ് വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ വിഷ്ണുപ്രിയ പൊട്ടിക്കരഞ്ഞ് പറഞ്ഞത്...

പ്രണയ നൈരാശ്യത്തിന്റെ പേരിൽ മൊകേരി വള്ളിയായിലെ വിഷ്ണുപ്രിയയെ കൊലപെടുത്തിയ കേസിലെ പ്രതി മാനന്തേരി സ്വദേശി ശ്യാംജിത്തിനെ കൂത്തുപറമ്പിലെത്തിച്ച് തെളിവെടുത്തു. വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ വാങ്ങിയ കടയിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. പാനൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.പി.ആസാദിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതിയെ അന്വേഷണസംഘം 12.30-ഓടെ കൂത്തുപറമ്പ് എ.സി.പി. ഓഫീസിലെത്തിച്ചു. തുടര്‍ന്ന് കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കൊലനടത്താന്‍ ഉപയോഗിച്ച ചുറ്റിക വാങ്ങിയ കൂത്തുപറമ്പിലെ വ്യാപാരസ്ഥാപനത്തില്‍ ഉച്ചയോടെയെത്തിച്ചു.
ഈ മാസം 19-ന് വൈകിട്ട് മൂന്നോടെയാണ് ശ്യാംജിത്ത് ഈ കടയിലെത്തി ചുറ്റികയും ഗ്ലൗസും സ്‌ക്രൂവും വാങ്ങിയത്. ഇതിന്റെ ദൃശ്യങ്ങള്‍ കടയിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പിന്നീട് പ്രതിയെ പാനൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. അവിടെനിന്ന് തെളിവെടുപ്പിനായി കോഴിക്കോട്ടേക്ക് കൊണ്ടുപോയി. കഴിഞ്ഞ മാസം കോഴിക്കോട്ടുവെച്ച് വിഷ്ണുപ്രിയയും ശ്യാംജിത്തും തമ്മില്‍ തർക്കം നടന്നിരുന്നു. കഴിഞ്ഞ മാസം 28-ന് വിഷ്ണുപ്രിയ സുഹൃത്തിന്റെ കൂടെ പാനൂരിൽ നിന്ന് ബൈക്കിൽ പോകുന്നത് കണ്ട് കോഴിക്കോടുവരെ ശ്യാംജിത്ത് ബൈക്കിൽ പിന്തുടർന്നു. കോഴിക്കോട്ടുവെച്ച് ഇവർ മൂന്നുപേരും കണ്ടുമുട്ടുകയും സംസാരം വാക്കേറ്റത്തിൽ കലാശിക്കുകയും ചെയ്തു. വിഷ്ണുപ്രിയ ശ്യാംജിത്തിനെ തള്ളിപ്പറഞ്ഞുവെന്നും തുടർന്നാണ് കൊലപാതകപദ്ധതി തയ്യാറാക്കിയതെന്നും പ്രതി പോലീസിനോട് പറഞ്ഞിരുന്നു.
ഈ മാസം 22-ന് രാവിലെ പത്തിനും പന്ത്രണ്ടിനുമിടയിലാണ് വിഷ്ണുപ്രിയയെ പ്രതി കൊലപ്പെടുത്തിയത്. വീട്ടിനകത്ത് കിടപ്പുമുറിയില്‍ കയറി കഴുത്തിനും കൈക്കും വെട്ടിപ്പരിക്കേല്‍പ്പിച്ചാണ് കൊന്നത്. പ്രതിയുമായി വിഷ്ണുപ്രിയ അഞ്ചുവര്‍ഷത്തോളം പ്രണയത്തിലായിരുന്നുവെന്ന് അന്വേഷണസംഘം കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. സമീപകാലത്ത് പിണക്കത്തെ തുടര്‍ന്ന് ബന്ധം അവസാനിപ്പിച്ചു. പൊന്നാനിയിലുള്ള മറ്റൊരാളുമായി യുവതി പ്രണയത്തിലായി. വിഷ്ണുപ്രിയയും പൊന്നാനിയിലുള്ള സുഹൃത്തുമായി വാട്സാപ്പില്‍ വീഡിയോകോള്‍ ചെയ്യുമ്പോഴാണ് പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്.
സുഹൃത്തിനോട് ശ്യാമേട്ടന്‍ വന്നിട്ടുണ്ടെന്നും എന്നെ എന്തെങ്കിലും ചെയ്യുമെന്നും വിഷ്ണുപ്രിയ പറഞ്ഞു. ശ്യാമിനെ സുഹൃത്ത് കാണുകയും ഫോണ്‍ കട്ടാവുകയും ചെയ്തു. സംശയം തോന്നിയ സുഹൃത്ത് ലിനീഷ് എന്നയാളെ വിളിച്ച് വിഷ്ണുപ്രിയയ്ക്ക് എന്തെങ്കിലും സംഭവിക്കുമെന്ന് പറഞ്ഞു. കൊലപാതകം നടക്കുന്നതിന് മുന്‍പ് അയല്‍വാസികളായ രണ്ടുപേര്‍ ഒരു ചെറുപ്പക്കാരന്‍ വിഷ്ണുപ്രിയയുടെ വീട്ടില്‍ പോകുന്നത് കണ്ടിരുന്നു.ഓറഞ്ച് നിറമുള്ള തൊപ്പിയും നീലനിറമുള്ള ടീഷര്‍ട്ടും പാന്റ്സുമാണ് അയാള്‍ ധരിച്ചിരുന്നത്.
വയനാട്ടിൽ വിനോദയാത്രയ്ക്ക് പോയപ്പോഴാണ് ഫോട്ടോഗ്രാഫറായ പൊന്നാനി സ്വദേശിയുമായി വിഷ്ണുപ്രിയ പരിചയത്തിലായത്. പിന്നീട് ‘ടിക് -ടോക്കി’ലൂടെ കൂടുതൽ അടുക്കുകയായിരുന്നു. ആദ്യം പ്രതി പദ്ധതിയിട്ടത് വിഷ്ണുപ്രിയയുടെ ആൺ സുഹൃത്തിനെ കൊലപ്പെടുത്താനായിരുന്നു. പിന്നീട് ഏതുവിധേനയും വിഷ്ണുപ്രിയയെ കൊലപ്പെടുത്തണമെന്നായി. തല അറുത്തെടുത്ത് ആൺ സുഹൃത്തിന് മുന്നിൽ എത്തണമെന്നും പ്രതി ആഗ്രഹിച്ചിരുന്നു. കൃത്യം നടത്തിയ പ്രതി പിന്നീട് ഇതേ വീട്ടിൽ വെച്ച് തന്നെ വസ്ത്രം മാറി. കൈയ്യുറയും മാസ്കും സോക്സും ഷൂസും അടക്കമുള്ളവ തന്റെ കൈയ്യിലുണ്ടായിരുന്ന ബാഗിലാക്കി.
കൊല്ലാൻ ഉപയോഗിച്ച കത്തിയും ചുറ്റികയും ഇരുമ്പ് കമ്പിയും അറ്റകൈ പ്രയോഗത്തിനായി കൈയ്യിൽ കരുതിയ മുളകുപൊടിയും അടക്കമുള്ളവ ബാഗിൽ തന്നെയാണ് വെച്ചത്. തുടർന്ന് വിഷ്ണുപ്രിയയുടെ വീട്ടിൽ നിന്ന് ബൈക്ക് ഓടിച്ച് പോയ പ്രതി ഇതേ ബാഗിൽ ഒരു ബാർബർ ഷോപ്പിൽ നിന്നെടുത്ത മുടിയും വെച്ചിരുന്നു. ഇനി പിടിക്കപ്പെടുകയാണെങ്കിൽ മുടിയിലെ ഡിഎൻഎ വെച്ച് താനല്ല കുറ്റവാളിയെന്ന് സമർത്ഥിക്കാനും പൊലീസിനെ വഴിതിരിച്ചുവിടാനുമായിരുന്നു ഇത്. ബൈക്കുമായി നേരെ മാനന്തേരിയിലേക്കാണ് ശ്യാംജിത് പോയത്. വീടിനടുത്തുള്ള ഒരു കുഴിയിൽ ബാഗ് വെച്ച് അതിന് മീതെ ഒരു കല്ലും ശ്യാംജിത് എടുത്ത് വെച്ചു.
തുടർന്ന് സ്വന്തം വീട്ടിൽ പോയി. ഇവിടെ നിന്ന് കുളിച്ച് വസ്ത്രം മാറിയ ശേഷം മാനന്തേരിയിൽ അച്ഛന്റെ ഹോട്ടലിലേക്കാണ് ഇയാൾ പോയത്. വൈകിട്ട് അഞ്ചരയ്ക്ക് മാനന്തേരിയില്‍വെച്ച് പാനൂര്‍ എസ്. ഐ. സി.സി. ലതീഷ് ശ്യാംജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശനിയാഴ്ച 11.30 വരെ പോലീസ് കസ്റ്റഡിയില്‍ നല്‍കി. കണ്ണൂര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതി മാനന്തേരി താഴെക്കളത്തില്‍ വീട്ടില്‍ എം. ശ്യാംജിത്തിനെ (25)പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരമാണ് വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയത്.
https://www.facebook.com/Malayalivartha

























