ഒരിക്കൽ പ്രശസ്തമായിരുന്ന പുരാതന തുറമുഖ പട്ടണം; ഇന്ന് അതിന്റെ ശേഷിപ്പുകളുമായി സഞ്ചാരികളെ കാത്ത് ശിലകളിൽ കഥകളെഴുതിയ ഒരു തീരദേശപട്ടണം; കരിങ്കൽ ശിൽപങ്ങളും പുണ്യപുരാതനമായ ക്ഷേത്ര സമുച്ചയങ്ങളും മനോഹരമായ കടൽത്തീരവും കഥ പറയുന്ന കലാനഗരം; ഇന്ത്യയിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നായ മഹാബലിപുരം

ഒരിക്കൽ പ്രശസ്തമായിരുന്ന പുരാതന തുറമുഖ പട്ടണം. ഇന്ന് അതിന്റെ ശേഷിപ്പുകളുമായി സഞ്ചാരികളെ കാത്ത് ശിലകളിൽ കഥകളെഴുതിയ ഒരു തീരദേശപട്ടണം.. കരിങ്കൽ ശിൽപങ്ങളും പുണ്യപുരാതനമായ ക്ഷേത്ര സമുച്ചയങ്ങളും മനോഹരമായ കടൽത്തീരവും കഥ പറയുന്ന കലാനഗരം , ഇന്ത്യയിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നായ മഹാബലിപുരം
ചെന്നൈ പട്ടണത്തിൽ നിന്നും രണ്ടുമണിക്കൂർ യാത്രചെയ്താൽ ചെന്നൈയിൽ നിന്നും 55 കിലോമീറ്റർ അകലെയുള്ള കടലോരത്തെ വാസ്തുശില്പസൗന്ദര്യമാർന്ന മഹാബലിപുരത്ത് എത്തിച്ചേരാം.. സ്മാരകങ്ങളും ഗുഹാസ്മാരകങ്ങളും ശില്പങ്ങളും ഒക്കെയുള്ള ഇവിടം യുനസ്കോയുടെ പൈതൃക സ്ഥാനം കൂടിയാണ്. കല്ലിൽ കൊത്തിയെടുത്ത, ശിൽപചാതുര്യത്തിന്റെ അതിശയിപ്പിക്കുന്ന പട്ടണം കൂടിയാണിവിടം. നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യയുടെ ശാലീനതയും തേടി നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തിച്ചേരുന്നത്
ദക്ഷിണേന്ത്യയിലെ പല്ലവ രാജാക്കന്മാരാണ് ഈ നഗരം രൂപകൽപന ചെയ്തത്. പല്ലവ രാജാവായ മാമല്ലൻ്റെ പേരിലറിയപ്പെടുന്നതിനാൽ ഇവിടം മാമല്ലപുരം എന്നും അറിയപ്പെടുന്നു. ലോക പൈതൃക നഗരികളുടെ സംരക്ഷണത്തിലുള്ള മഹാബലിപുരം ക്രിസ്തുവർഷം ഏഴിനും ഒൻപതിനുമിടയിലാണ് നിർമ്മിക്കപ്പെട്ടത്.
കല്ലിൽ കൊത്തിയെടുത്ത, ശിൽപചാതുര്യത്തിന്റെ അതിശയിപ്പിക്കുന്ന സൗന്ദര്യം നമുക്കിവിടെ കാണാം . നിഴലും വെളിച്ചവും ഒളിച്ചുകളിക്കുന്ന ശിലാഗുഹകളും അപൂർണമായ ചൈത്യങ്ങളും ബുദ്ധവിഹാരങ്ങളും... മാമ്മല്ലപുരം കാഴ്ചകളുടെ നിറമാലയാണ്. അപൂർണമായ ശില്പനിർമിതികൾ സംരക്ഷിക്കാനായി പല്ലവരാജാക്കന്മാർ നിർമിച്ച മഹാവിഷ്ണു ക്ഷേത്രമാണ് തിരുക്കടൽ മല്ലൈ. പടിഞ്ഞാറ് അഭിമുഖമായ കടലോരത്തെ വിഷ്ണുക്ഷേത്രം മനോഹരമായ കാഴ്ചയൊരുക്കുന്നു.
തൊട്ടരികെ പാണ്ഡവരുടെ പഞ്ചരഥങ്ങൾ ഓരോന്നും വ്യത്യസ്ത ശില്പശൈലികളിലാണ് വിന്യസിച്ചിരിക്കുന്നത്. പാണ്ഡവ സംഘത്തിനും പാഞ്ചാലിക്കുമായി ഒരുക്കിയ പിരമിഡിൻ്റെ ആകൃതിയിലുള്ള രഥങ്ങളാണ് ഇവിടെ കാഴ്ചയാകുന്നത്. യുധിഷ്ഠിരനായി ഒരു വലിയ രഥവും പാഞ്ചാലിക്കായി ഒരു ചെറിയ രഥവും നകുലനും സഹദേവനുമായി ഒരു രഥവും ഒരുക്കിയിട്ടുണ്ട്. കാവൽ നിൽക്കുന്ന നന്ദികേശനേയും മൃഗരാജാവിനെയും കൂടി ശിൽപമാക്കിയിട്ടുണ്ട് ഇവിടെ
മഹിഷാസുര മർദ്ദിനി ഗുഹാക്ഷേത്രവും മറ്റു ശിലാനിർമിതികളും ശില്പചാതുരിയുടെ സാക്ഷ്യപത്രങ്ങളാണ് . ദ്രാവിഡ വാസ്തുശില്പകലയുടെ സൗന്ദര്യമാതൃകയാണ് ഇവിടത്തെ ഓരോ ശിലാനിർമിതിയും. പാറതുരന്നു നിർമിച്ച ഓരോ സ്മാരകവും കാഴ്ചയുടെ സവിശേഷമായ ലാവണ്യാനുഭവമാണെന്ന് പറയാതെ വയ്യ.ഗുഹാക്ഷേത്രങ്ങളും ഒറ്റക്കല്മണ്ഡപങ്ങളും നിറഞ്ഞ മഹാബലിപുരം പല്ലവ ശില്പകലയുടെ മകുടോദാഹരണമാണ്.
6 അടി നീളവും 43 അടി ഉയരവുമുള്ള ഒരു ശിലയാണ് കൃഷ്ണ മണ്ഡപം എന്നറിയപ്പെടുന്നത്. ഇന്ദ്രന്റെ കോപത്തിൽ നിന്ന് ജനത്തെ സംരക്ഷിക്കാനായി ഗോവർദ്ധ പർവതം ഉയർത്തി നിൽക്കുന്ന കൃഷ്ണന്റെ കഥ വിവരിക്കുന്ന മണ്ഡപമാണ് ഇതെന്നാണ് വിശ്വാസം.
ഒറ്റക്കല്ലിലുള്ള ഉണ്ണിക്കണ്ണന്റെ തൃക്കൈ വെണ്ണപോലുള്ള ഉരുണ്ട പാറക്കല്ലാണ് ഇവിടെ മറ്റൊരു കാഴ്ച. സന്ദർശകർ കൂട്ടമായി കൈകൾകൊണ്ട് തള്ളിത്താഴെയിടാൻ നോക്കുമ്പോൾ ഇതാ ഇപ്പൊ വീഴുമെന്ന മട്ടിലാണ് ഭീമാകാരമായ പാറയുടെ നില്പ്.
മഹാബലി പുരം സന്ദർശിക്കുന്നവർക്കുള്ള അത്ഭുത കാഴ്ചകളിലൊന്നാണ് ഗണേശ മണ്ഡപം എന്നു പറയാം. ഒറ്റക്കല്ലിൽ കൊത്തിയ ഭീമൻ ഗജകേസരിയും കുട്ടിക്കൊമ്പൻമാരും കുറെ ചെറു ശിൽപങ്ങളുമാണ് ഇവിടെ കാഴ്ചയാകുന്നത്. മഹാബലിപുരത്തുകാരുടെ സാധാരണ ജീവിതം മുഴുവൻ ഈ കല്ലുകളിൽ കോറിയിട്ടിരിക്കുകയാണെന്നാണ് ഗവേഷകർ ഈ ചെറുശിൽപകാഴ്ചകളെ വിശദീകരിക്കുന്നത്.
ഒറ്റപ്പാറ തുരന്നും കൊത്തിയുമെല്ലാം ഒരുക്കിയ മഹിഷാസുര മർദിനി ഗുഹാ ക്ഷേത്രവും അതിനു മുകളിൽ ഒരുക്കിയ ചെറു ക്ഷേത്രരൂപവും മികച്ച കാഴ്ചയാകുന്നു ഇവിടെ. ഇതിനകത്തെ ഭിത്തികളിൽ കൊത്തിയിട്ടുള്ള അനന്ത ശയനവും മഹിഷാസുര വധവും ബുദ്ധനും എല്ലാം ഏവരുടെയും ശ്രദ്ധേയാകർഷിക്കും.
അർജുനൻ്റെ തപസ്സ് എന്ന പേരിലുള്ള അതി ബൃഹത്തായ കൃഷ്ണാശിലാശില്പമാണ് മഹാബലിപുരത്തിൻ്റെ ഓർമകളിലെ ഏറ്റവും ദീപ്‌തമായ അനുഭവം. ഇത്രയും ബൃഹദാകാരമായൊരു ശിലാതലത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ഗജേന്ദ്രനും അർജുനനും ഇതര പുരാണ കഥാപാത്രങ്ങളും..ഒപ്പം വള്ളിപ്പടർപ്പും പൂക്കളും വൃക്ഷങ്ങളും ഇടതിങ്ങിയ ശില്പവിന്യാസം ഒരുക്കിയ അക്കാലത്തെ തച്ചന്മാരുടെ കരവിരുതിനു മുമ്പിൽ ശിരസ്സ് വണങ്ങാതെ നമുക്കവിടം വിട്ടുപോരാനാവില്ല.
https://www.facebook.com/Malayalivartha

























