ഏ.കെ.ജി സെന്റര്‍ എസ്.എഫ്.ഐ തകര്‍ക്കും. നേതാക്കള്‍ നാടുവിടും... അയ്യായിരം കോടിയുമായി മുതലാളിമാര്‍... വിദ്യാഭ്യാസ കച്ചവടം.... സിപിഎം അണികള്‍ സഹിക്കില്ല.

കേരളത്തില്‍ വിദ്യാഭ്യാസ കച്ചവടം എന്ന സമര മുദ്രാവാക്യം ആദ്യം ഉയര്‍ത്തിയത് സിപിഎം ആണ്. സിപിഎം ഭരിക്കുമ്പോള്‍ വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ലെന്ന നേതാക്കള്‍ യോഗങ്ങളില്‍ നിരന്തരം പ്രസംഗിച്ച് അണികളെ ഓര്‍മ്മപ്പെടുത്തി കൊണ്ടിരുന്നു. കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്ന കാലത്താണ് സ്വാശ്രയ കോളെജുകള്‍ തുടങ്ങാന്‍ ആന്റണി സര്‍ക്കാര്‍ തയ്യാറായത്. കേരളത്തിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ അന്യ സംസ്ഥാനങ്ങളിലേയ്ക്കാണ് ഒഴുകി കൊണ്ടിരുന്നത്.
ഇഷ്ടമുള്ള കോഴ്‌സ് പഠിക്കാന്‍ അന്യ സംസ്ഥാനത്തേയ്ക്ക് പോകുന്ന അവസ്ഥയ്ക്ക് അല്പമെങ്കിലും മാറ്റമുണ്ടായത് സ്വാശ്രയ സ്ഥാപനങ്ങളുടെ വരവ് സഹായിച്ചു. അന്ന് എസ്.എഫ് .ഐ എന്ന വിദ്യാര്‍ത്ഥി സംഘടന നടത്തിയ സമരങ്ങള്‍ കേരളത്തില്‍ നിരവധി ജീവിതങ്ങള്‍ തകര്‍ത്തു. സ്വാശ്രയ സ്ഥാപനങ്ങള്‍ എസ്.എഫ്.ഐ , സിപിഎം ഇടതു സംഘടനകളുടെ ശത്രുവായി മുദ്രകുത്തി. ഇപ്പോഴിതാ രണ്ടാം പിണറായി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയാകെ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള പദ്ധതികള്‍ തയ്യാറാക്കി കഴിഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗം പൂര്‍ണ്ണമായി സ്വകാര്യവല്ക്കരിക്കാനാണ് ആദ്യ നീക്കം. ഉന്നത വിദ്യാഭ്യാസ പരിഷ്‌കാരത്തിനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ എസ്.എഫ്.ഐയുടെ നീക്കം വളരെ ശക്തമായിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ സര്‍വ്വകലാശാലകള്‍ ഉള്‍പ്പടെയുള്ളവയെ സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കം അനുവദിയ്ക്കില്ലെന്ന് എസ്.എഫ്.ഐ നേതാക്കള്‍ തുറന്നടിച്ചു.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എ.അക്ഷയ് യാണ് സ്വകാര്യ സര്‍വ്വകലാശാലയെ എതിര്‍ത്ത് സംസാരിച്ചത്. സ്വാക്രയ സര്‍വ്വകലാശാലകള്‍ വിദ്യാര്‍ത്ഥി വിരുദ്ധമാണെന്ന് സമ്മേളനത്തില്‍ അവര്‍ ആരോപിച്ചു. സ്വകാര്യ സര്‍വ്വകലാശാലകളോടൊപ്പം കോണ്‍സ്റ്റിറ്റിയുവന്റ് കോളെജുകള്‍ ആരംഭിക്കുന്നതിനെതിരെ ഇടത് അധ്യാപക സംഘടനകളും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
പുതിയ കാലത്തിനു ചേരുന്ന കോഴ്സുകള്‍, പഠനരീതികള്‍ എല്ലാം വേണമെന്നാണ് സര്‍ക്കാരിന് ലഭിച്ച നിര്‍ദ്ദേശം. ഈ മാറ്റങ്ങള്‍ക്ക് സഹായകമായ നിയമപരമായ ചട്ടക്കൂടും ഉണ്ടാകണം. ഇക്കാര്യത്തില്‍ ശുപാര്‍ശകള്‍ നല്‍കാന്‍ മൂന്ന് വിദഗ്ധ കമീഷനുകളെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഈ കമീഷനുകളുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്താണ് സമ്മേളനം തീരുമാനങ്ങളില്‍ എത്തിയത്. ഇതോടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളുടെ പ്രവേശനനിരക്കില്‍ ഇപ്പോഴുള്ള 38.8 ശതമാനം 75 ശതമാനമായി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വേണ്ടത്ര കോഴ്സുകള്‍ ഇല്ലാത്ത ഉത്തര മലബാറില്‍ കൂടുതല്‍ കോളേജും കോഴ്സുകളും അനുവദിക്കുക, എസ്സി/എസ്ടി, വനിത, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുക തുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ പരിഗണനയിലുണ്ട്. വിദ്യാര്‍ഥികളുടെ അവകാശം ഉറപ്പാക്കാന്‍ വിദ്യാര്‍ഥി അവകാശപത്രികയ്ക്ക് രൂപംനല്‍കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കിയിട്ടുണ്ട്.പരമ്പരാഗത കോഴ്സുകള്‍ക്കു പകരം നിര്‍മിതബുദ്ധി, ബ്ലോക്ചെയിന്‍ പോലെയുള്ള പുതുതലമുറ കോഴ്സുകളും , ഇന്റഗ്രറ്റഡ ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി കോഴ്സുകളും സ്വകാര്യ മേഖലയില്‍ ആരംഭിയ്ക്കും.
മൂല്യനിര്‍ണയത്തിന് ഹാജര്‍ മാനദണ്ഡമാക്കേണ്ടതില്ലെന്ന തീരുമാനവും എടുത്തിട്ടുണ്ട്. വിദേശത്തും ഇന്ത്യയിലെ തന്നെ പല സര്‍വകലാശാലകളിലും കോഴ്സുകള്‍ വിദ്യാര്‍ഥി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ക്ലാസ്മുറിയിലെ പരമ്പരാഗത അധ്യയനം മാത്രമെന്ന രീതി ഉപേക്ഷിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലൈബ്രറിയും ലബോറട്ടറികളുമുള്ള ക്യാമ്പസുകളായി കോളെജുകളെ മാറ്റുകയാണ് ലക്ഷ്യം.
സ്വകാര്യ സര്‍വ്വകലാശാലകള്‍ അനുവദിച്ചാല്‍ വിദ്യാര്‍ത്ഥികളുടെ ഫീസടക്കമുള്ള കാര്യങ്ങള്‍ തീരുമാനിയ്ക്കാനുള്ള അവകാശം അവര്‍ക്കായിരിക്കും, ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളും സ്വകാര്യ മേഖല തീരുമാനിക്കുന്ന അവസ്ഥ വരമെന്നാണ് എസ്.എഫ്.ഐ നിലപാട്.വിദ്യാഭ്ായസ രംഗത്തെ കച്ചവട വല്‍ക്കരണത്തില്‍ എസ്.എഫ്.ഐയുടെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് മാറ്റമില്ലെന്ന്ാണ് സംസ്ഥാന പ്രസിഡന്റ് എ.എ.അക്ഷയ് യോഗത്തില്‍ പറഞ്ഞത്.നിലവിലുള്ള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തേണ്ടതെന്നും അവര്‍ പറഞ്ഞു.
സ്വാകാര്യ സര്‍വ്വകലാശാലകളും കോണ്‍സ്റ്റിറ്റിയുവന്റ് കോളെജുകളും സ്ഥാപിക്കുന്ന നയത്തെ കെ.എസ്.യു വും പ്രതിപക്ഷ അധ്യാപക സംഘടനയായ ജി.എസ്.ടി.ഒയും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ഇത്തരം പത്ത് കോളെജുകള്‍ തുടങ്ങാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന നിലപാടിലാണ് മന്ത്രി ആര്‍.ബിന്ദുവും. ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താനായി അഞ്ഞൂറ് കോടി രൂപ സമാഹരിക്കുകയാണ് ല്ക്ഷ്യം എന്നും മന്ത്രി പറഞ്ഞു.
അഞ്ഞൂറ് കോടി സര്‍ക്കാര്‍ സമാഹരിക്കുകയല്ല മറിച്ച് സ്വകാര്യ നിക്ഷേപകരെ കൊണ്ട് കോളെജുകളും സര്‍വ്വകലാശാലകളും തുടങ്ങാന്‍ പ്രേരിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഈ നയത്തെയാണ് എസ്.എഫ്.ഐ ഉള്‍പ്പടെയുള്ള സംഘടനകള്‍ എതിര്‍ക്കുന്നത്. കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ പന്ത്രണ്ട് വര്‍ഷത്തോളം എസ്.എഫ്.ഐ സമരം നടത്തിയിട്ടുണ്ട്. ആയിരക്കണക്കിന് സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു. മന്ത്രിമാരെ വഴിയില്‍ തടഞ്ഞു. നിരവധി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സമരക്കാരുടെ തല്ല് കൊള്ളേണ്ടി വന്നു.
കേരളത്തില്‍ പത്തിലധികം ഹര്‍ത്താലുകള്‍ നടന്നു. സ്വാശ്രയത്തിനെതിരെയുള്ള സമരം കാരണം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തിന് പുറത്തു പോയി പഠിച്ചു. സമരം ശക്തമായിരുന്ന കാലത്ത് വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സികള്‍ കേരളത്തിലെത്തി വായ്പകള്‍ നല്കി വിദ്യാര്‍ത്ഥികളെ വിദേശ പഠനത്തിന് തിരഞ്ഞെടുത്തു. ഇപ്പോഴും വിദേശ പഠനത്തിന് പത്ത് ശതമാനത്തില്‍ കുറയാത്ത വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ നിന്നും പോകുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്.
പഠിക്കാന്‍ ആളില്ലാതെ കേരളത്തിലെ മിക്ക എന്‍ജിനിയറിംഗ് കോളെജുകളും പൂട്ടലിന്റെ വക്കിലാണ്. ഇത്തരം കോളെജുകളില്‍ പുതുതലമുറ കോഴ്‌സുകള്‍ ആരംഭിച്ചാല്‍ പോരെ എന്ന ചോദ്യമാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ഉയര്‍ത്തുന്നത്. വീണ്ടും സ്വാകാര്യ മേഖലയിലേയ്ക്ക കൂടുതല്‍ പേരെ എത്തിച്ച് നിക്ഷേപം നടത്തിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തില്‍ ദുരൂഹതയുണ്ടെന്ന്ാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ ആരോപണം. സ്വാശ്രയ വിദ്യാഭ്യാസ സമരകാലത്ത് ഇന്ദിര ഭവന്‍ ആക്രമിക്കാന്‍ എത്തിയവരാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ , എന്നാല്‍ സിപിഎം ന്റെ സ്വകാര്യ വല്‍ക്കരണത്തില്‍ നിങ്ങള്‍ എ.കെ.ജി സെന്ററിന് കല്ലെറിയാന്‍ തയ്യാറാകണമെന്നാണ് വലതു പക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ പരിഹാസം.
സ്വാശ്രായ സമരം നടത്തിയ നേതാക്കളുടെ മക്കള്‍ക്കെല്ലാം പിന്നീട് അതേ കോളെജുകളില്‍ തന്നെ പഠിക്കേണ്ടി വരികയും ചെയ്തു. അന്ന് സമരം നടത്തിയ നേതാക്കളാണ് ഇന്ന് ഭരണത്തിലിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. അയ്യായിരം കോടിയുടെ വികസനം കേള്‍ക്കുമ്പോള്‍ നല്ല സുഖമുണ്ട്. പക്ഷേ കേരളത്തിലെ വിദ്യാഭ്യാസ രംഗം പൂര്‍ണ്ണമായും കച്ചവട വല്‍ക്കരിക്കപ്പെടുകയാണെന്ന വസ്തുത മാറക്കാനാവില്ല. തകര്‍ച്ചയില്‍ നിന്നും ഉയര്‍ന്നു വന്ന പൊതുവിദ്യാഭ്യാസ രംഗം വീണ്ടും സ്വകാര്യ മേഖല കയ്യടക്കാനാണ് സാധ്യത. എന്തായാലും കേരള വിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം പിണറായി സര്‍ക്കാരില്‍ നിന്നുമുണ്ടാകുന്നതിനെ പരഹസിക്കാന്‍ മാത്രമേ കഴിയൂ.
ഇപ്പോള്‍ കുട്ടികള്‍ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുപോയാണ് പല കോഴ്‌സും പഠിക്കുന്നത്. എവിടെയും പ്രവേശനം നേടാന്‍ അവരെ പ്രാപ്തരാക്കുന്ന സെക്കന്‍ഡറി വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് ആദ്യലക്ഷ്യം. എന്നാല്‍, അവര്‍ക്കെല്ലാം അവര്‍ ആഗ്രഹിക്കുന്ന കോഴ്സുകള്‍ അതേ മികവോടെ ഇവിടെ പഠിക്കാന്‍ അവസരമൊരുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതോടെ സംസ്ഥാനത്തിനു പുറത്തും രാജ്യത്തിനു പുറത്തുമുള്ള കുട്ടികള്‍ പഠനത്തിനായി ഇവിടേക്കു വരാന്‍ തയ്യാറാകുമെന്ന പ്രത്യാശയാണ് സര്‍ക്കാര്‍ പങ്കുവെയ്ക്കുന്നത്.
https://www.facebook.com/Malayalivartha
























