ജ്യൂസിന് പിന്നിലാര്... ഇലന്തൂരിലെ പോലെ അന്ധവിശ്വാസം പാറശാലയിലും ഉണ്ടായിട്ടുണ്ടോയെന്ന് സംശം; ഷാരോണ്‍ രാജിന്റെ മരണത്തില്‍ ഇലന്തൂര്‍ മോഡല്‍ ദുരൂഹത; അന്വേഷണം ക്രൈംബ്രാഞ്ചിന്, മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും; ഒന്നുമറിയില്ലെന്ന് നിലവിളിച്ച് പെണ്‍കുട്ടി

പത്തനംതിട്ട ഇലന്തൂരിലെ നരബലിക്ക് പ്രധാന കാരണം അന്ധവിശ്വാസമായിരുന്നു. എന്നാല്‍ പാറശാലയിലെ ഷാരോണ്‍രാജിന്റെ മരണത്തിലും അന്ധവിശ്വാസം ഉണ്ടോയെന്ന ബലമായ സംശയം. കഷായവും ജ്യൂസും കുടുപ്പിച്ചുവെന്ന് പറയുമ്പോഴും അതിന്റെ പിന്നിലെന്തെന്ന ദുരൂഹതയാണ് തുടരുന്നത്. ആദ്യ വിവാഹവും ആദ്യ ഭര്‍ത്താവ് മരിക്കുമെന്നക്കെയുള്ള കഥകളാണ് നാട്ടില്‍ പ്രചരിക്കുന്നത്.
സംഭവം ചൂട് പിടിച്ചതോടെ ഷാരോണ്‍ രാജിന്റെ മരണത്തിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് നല്‍കി. പ്രത്യേക ക്രൈംബ്രാഞ്ച് സംഘം കേസ് അന്വേഷിക്കും. എല്ലാ സാഹചര്യങ്ങളും അന്വേഷിക്കുമെന്ന് റൂറല്‍ എസ് പി ഡി ശില്‍പ്പ അറിയിച്ചു. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്നാല്‍ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളു.
അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കല്‍ ബോര്‍ഡും രൂപീകരിക്കും. പുറത്ത് വരുന്ന ദൃശ്യങ്ങളിലും രക്ത പരിശോധന ഫലത്തിലും വരെ ദുരൂഹതയുണ്ട്. ചലഞ്ച് എന്ന പേരില്‍ ഇരുവരും ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പെണ്‍കുട്ടിയുടെ വീട്ടിലില്‍ നിന്ന് കഷായം കുടിച്ചെന്ന വിവരം ഷാരോണ്‍ ബന്ധുക്കളില്‍ നിന്ന് മറച്ചുവച്ചെന്ന് വാട്‌സാപ്പ് ചാറ്റുകളും വ്യക്തമാക്കുന്നു.
എന്നാല്‍ ആരോപണങ്ങളെല്ലാം പെണ്‍കുട്ടി നിഷേധിച്ചു. കാമുകിയുമായി ഷാരോണ്‍ രാജ് നടത്തിയ വാട്‌സ് ആപ്പ് സന്ദേശവും ഇതിനോടകം പുറത്ത് വന്നു. കഷായം കുടിച്ച കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ലെന്നാണ് ഷാരോണ്‍ പെണ്‍കുട്ടിയോട് പറയുന്നത്. ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്‌ന കാരണമെന്നും ഷാരോണ്‍ പുറയുന്നുണ്ട്.
ജ്യൂസില്‍ ചില സംശയങ്ങളുണ്ടെന്ന് കാമുകി ഷാരോണിനോട് പറയുന്നതും പുറത്ത് വന്ന വാട്‌സ് ആപ്പ് സന്ദേശത്തിലുണ്ട്. മുന്‍പ് ഇരുവരും ഒരു ജ്യൂസ് ചലഞ്ച് ഗെയിമും നടത്തിയിരുന്നതായും കണ്ടെത്തി. കടയില്‍ നിന്ന് വാങ്ങിയബോട്ടില്‍ മാങ്ങാ ജ്യൂസ് കുടിക്കുന്ന ഗെയിമാണ് ഇരുവരും നടത്തിയത്. ഇതിനായി രണ്ട് കുപ്പി ജ്യൂസ് വാങ്ങി കുടിച്ചു. മരണത്തിലേക്ക് നയിച്ച സംഭവം നടന്നതിന് രണ്ടാഴ്ച മുമ്പാണ് ജ്യൂസ് ഗെയിം നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു. പെണ്‍കുട്ടിയും ഷാരോണുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. അന്നും ഷാരോണ്‍ രാജിന് ഛര്‍ദ്ദില്‍ ഉണ്ടായതായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.
അവസാനമായി ഷാരോണും കാമുകിയും തമ്മില്‍ നടത്തിയ വാട്ട്സാപ്പ് ചാറ്റില്‍ ജ്യൂസില്‍ സംശയമുണ്ടെന്ന് കാമുകി ഷാരോണിനോട് പറയുന്നുണ്ട്. കയ്പ്പുണ്ടോയെന്ന് ഷാരോണ്‍ ചോദിച്ചപ്പോഴാണ് കഷായം നല്‍കിയതെന്നും കഷായത്തിന്റെ അവസാന ഡോസായിരുന്നുവെന്നും, താന്‍ കഴിച്ചതിന്റെ ബാക്കിയാണ് നല്‍കിയതെന്നുമാണ് പെണ്‍കുട്ടി സുഹൃത്തുക്കളോട് പറയുന്നത്.
ഒക്ടോബര്‍ 14നാണ് കാമുകിയുടെ വീട്ടില്‍വച്ച് ഷാരോണ്‍ കഷായം കഴിച്ചത്. തുടര്‍ന്ന് കടുത്ത ഛര്‍ദ്ദിയുണ്ടായി. 15ന് തൊണ്ടവേദന കലശലായി. 16ന് ഫോര്‍ട്ട് ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില മോശമായതോടെ 17ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 20ന് മജിസ്ട്രേറ്റിന് ഷാരോണ്‍ മൊഴി നല്‍കിയിരുന്നു. 21ന് പൊലീസിനും. ഈ രണ്ട് മൊഴിയിലും ആര്‍ക്കെതിരെയും പരാതി നല്‍കിയിരുന്നില്ല. 11 ദിവസത്തെ ചികിത്സയ്ക്കൊടുവില്‍ 25നാണ് യുവാവ് മരിച്ചത്.
അതേസമയം, ഷാരോണും പെണ്‍കുട്ടിയുമായുള്ള വാട്‌സാപ്പ് ചാറ്റുകള്‍ കൂടാതെ, പെണ്‍കുട്ടി ഷാരോണിന്റെ സുഹൃത്തുക്കളുമായി നടത്തിയ ഫോണ്‍ സംഭാഷണവും വീട്ടുകാര്‍ പുറത്തുവിട്ടു. താന്‍ കുടിച്ചുകൊണ്ടിരുന്ന കഷായമാണ് ഷാരോണിന് നല്‍കിയതെന്ന് പെണ്‍കുട്ടി പറയുന്നത് ഓഡിയോയിലുണ്ട്. രാവിലെയും കഷായം കുടിച്ചിരുന്നു. കയ്പ്പുണ്ടോയെന്ന് ഷാരോണ്‍ ചോദിച്ചപ്പോഴാണ് കഷായം നല്‍കിയത്. കഷായത്തിന്റെ അവസാന ഡോസായിരുന്നുവെന്നും, താന്‍ കഴിച്ചതിന്റെ ബാക്കിയാണ് നല്‍കിയതെന്നുമാണ് പെണ്‍കുട്ടി പറയുന്നത്. ഇവിടെനിന്ന് വിഷമൊന്നും കൊടുത്തിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും പെണ്‍കുട്ടി ഷാരോണിന്റെ സുഹൃത്തിനോട് പറയുന്നു. എന്തായാലും അടിമുടി ദുരൂഹത തുടരുകയാണ്.
"
https://www.facebook.com/Malayalivartha
























