ഇരിങ്ങാലക്കുട സ്വദേശിനിയുടെ ഭർത്താവിൽ നിന്ന് ഓൺലൈനിലൂടെ വൻതുകകൾ തട്ടിയെടുത്ത സംഘത്തിലെ പ്രധാനി അറസ്റ്റിൽ: പ്രതിക്ക് രണ്ട് പേഴ്സണല്‍ അക്കൗണ്ടുകളും വെസ്റ്റ് ബംഗാള്‍ വിലാസത്തില്‍ 12 ബാങ്ക് അക്കൗണ്ടും : 22വയസ്സിനുള്ളിൽ സ്വന്തമാക്കിയത് ഏക്കറുകളോളം സ്ഥലത്തെ കൽക്കരി ഖനികളും, 13 ആഢംബര വീടുകളും

നിരവധി ആളുകളെ ഓൺലൈൻ തട്ടിപ്പിലൂടെ വഞ്ചിച്ച് വൻതുകകൾ തട്ടിയെടുത്ത സംഘത്തിലെ പ്രധാന കണ്ണിയെ ഇരിങ്ങാലക്കുട തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സംഘം ജാർഖണ്ഡിൽ നിന്ന് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് ധന്‍ബാദ് സ്വദേശി അജിത്കുമാര്‍ മണ്ഡലി(22)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. ഇരിങ്ങാലക്കുട സ്വദേശിനിയായ യുവതിയുടെ ഭർത്താവിൻെറ 40,000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
പരാതിക്കാരിയുടെ ഭർത്താവിൻെറ എസ്ബിഐ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആയെന്നും KYC വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും അപ്ഡേറ്റ് ചെയ്യാനുള്ള ലിങ്ക് എന്ന വ്യാജേന എസ്ബിഐയുടേതെന്ന് തോന്നിക്കുന്ന ഒരു ലിങ്ക് മൊബൈലിലേക്ക് എസ് എം എസ് ആയി അയച്ചുകൊടുത്തായിരുന്നു തട്ടിപ്പിന്റെ തുടക്കം. തുടർന്ന് പരാതിക്കാരിയുടെ ഭർത്താവ് വെബ് സൈറ്റില്‍ വിവരങ്ങളും ഒ.ടി.പി.കളും അയച്ചുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് ഇടപാടുകളിലൂടെ 40,000 രൂപ നഷ്ടപ്പെട്ടപ്പോഴാണ് പരാതിക്കാരി റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്രേക്ക് പരാതി നല്‍കിയത്.
തട്ടിപ്പിെൻറ പ്രാധാന്യം മനസ്സിലാക്കിയ ജില്ലാ പോലീസ് മേധാവി പരാതി വിശദമായി അന്വേഷിക്കാൻ ഇരിങ്ങാലക്കുടയിലുള്ള തൃശ്ശൂർ റൂറൽ ജില്ലാ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെകടറെ ഏൽപ്പിക്കുകയും അന്വേഷണത്തിനായി സൈബർ ക്രൈം എക്പെർട്സ് അടങ്ങിയ സ്പെഷ്യൽ ടീം രൂപികരിക്കുകയും ചെയ്തു. പ്രതി ഇത്തരം കൃത്യങ്ങൾ ചെയ്യുന്നതിനായി വിവിധ അഡ്രസ്സിലുള്ള 50 ൽ പരം സിംകാർഡുകളും 25-ാളം മൊബൈൽ ഫോണുകളും ഉപയോഗിച്ചിരുന്നു.
ഒരു കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണുകളും സിം നമ്പറുകളും പിന്നീട് പ്രതി ഉപയോഗിക്കാറില്ല. പ്രതി ഉപയോഗിക്കുന്ന സിം നമ്പറുകളെല്ലാം വ്യാജമായി മറ്റുള്ളവരുടെ അഡ്രസ്സിൽ ഉള്ളതുമായിരുന്നു. ആയതിനാൽ പ്രതിയെ തിരിച്ചറിയുന്നതിന് അന്വേഷണസംഘത്തിന് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.
പ്രതി ഇതുവരെ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ബാങ്ക് അക്കൌണ്ടുകൾ, സോഷ്യൽ മീഡിയ അക്കൌണ്ടുകൾ, മണിവാലറ്റുകൾ, ഇ കോമേഴ്സ് അക്കൗണ്ടുകൾ തുടങ്ങിയവും പ്രതി തട്ടിപ്പിനായി അയച്ച ലിങ്കിെൻറ ഡൊമൈൻ വിവരങ്ങളും ശേഖരിച്ച് ഒരു വർഷത്തോളം അനലൈസ് ചെയ്ത് നിരിക്ഷിച്ചതിന് ശേഷമാണ് പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്. ഓൺലൈൻ പണം തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിയുടെ മൊബൈൽ നമ്പറിന്റെ ടവർ ലൊക്കേഷൻ പിൻതുടർന്ന് ജാർഖണ്ഡിലെ ഗ്രാമപ്രദേശങ്ങളിലെത്തിയ തൃശ്ശൂർ റൂറൽ സൈബർ പോലീസ് അംഗങ്ങൾ അക്ഷരാർത്ഥത്തിൽ ആശയക്കുഴപ്പത്തിലായി. ചുറ്റും മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള നിബിഡ വനം. അങ്ങിങ്ങായി ഒറ്റപ്പെട്ട ചെറിയ വീടുകൾ. ചെറിയ വീടുകൾക്കിടയിൽ കാണപ്പെട്ട ഒരു ആഡംബര വീട് പോലീസിൽ കൗതുകമുണർത്തി.
ആ വീടിന്റെ മുന്നിൽ മറ്റ് ഗ്രാമവാസികളിൽ നിന്ന് വ്യത്യസ്ഥമായി മോഡേൺ രീതിയിൽ വസ്ത്രം ധരിച്ച് കാണപ്പെട്ട ഒരു ചെറുപ്പക്കാരനിൽ പോലീസിന് സംശയം തോന്നുകയും അയാളുടെ അടുത്തേക്ക് പെട്ടെന്ന് എത്തിയ പോലീസിനോട് എന്തെങ്കിലും ചോദിക്കുന്നതിന് മുൻപ് ആ ചെറുപ്പക്കാരൻ പറഞ്ഞ മറുപടി “മേം സൈബർ വാലാ നഹീ ഹും”. പ്രതിയെ പറ്റി ചോദിച്ചപ്പോൾ പേടിച്ചിരണ്ട് ആ ചെറുപ്പക്കാരൻ ആ ആഡംബര വീട്ടിലേക്ക് വിരൽ ചൂണ്ടി. താനാണ് ആ വീട് കാണിച്ച് തന്നതെന്ന് ആരോടും പറയരുതെന്നും തന്നെ അവന്മാർ കൊന്നു കളയുമെന്നും ആ ചെറുപ്പക്കാരൻ പോലീസിനോട് പറഞ്ഞു.
സൈബർ കുറ്റകൃത്യങ്ങൾക്ക് പേര് കേട്ട സ്ഥലങ്ങളാണ് ജാർഖണ്ഡ് സംസ്ഥാനത്തെ ജാംതര, ഗിരിഡി, രകാസ്കുട്ടോ, തുണ്ടി എന്നീ സ്ഥലങ്ങൾ. ഭൂരിഭാഗം പേരും ഗ്രാമീണരാണ്. തട്ടിപ്പ് നടത്തുന്നവർ പരാമാവധി +2 വരെ പഠിച്ചിട്ടുള്ളവരാണ്. അപൂർവ്വം ചിലർ ബി.ടെക് തുടങ്ങിയ ടെക്നിക്കൽ കോഴ്സുകൾ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ടെക്നിക്കൽ കോഴ്സുകൾ പഠിച്ചിറങ്ങിയവരാണ് പ്രതികൾക്ക് തട്ടിപ്പിനാവശ്യമായ സാങ്കേതിക കാര്യങ്ങൾക്ക് ആളുകൾക്ക് പരിശീലനം കൊടുക്കുന്നത്. ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നവർ അറിയപ്പെടുന്ന പേരാണ് സൈബർ വാലാകൾ. അറസ്റ്റിലായ അജിത്കുമാര്‍ മണ്ഡലിന് ബെംഗളൂരുവിലും ഡല്‍ഹിയിലുമായി സ്വന്തമായി 13 ആഡംബരവീടുകളാണ് ഉള്ളത്.
ധന്‍ബാദിലെ തുണ്ടി എന്ന സ്ഥലത്ത് നാലേക്കറോളം സ്ഥലവും ജാര്‍ഖണ്ഡില്‍ ഏക്കറുകളോളം കല്‍ക്കരി ഖനികളുമുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്ക് രണ്ട് പേഴ്സണല്‍ അക്കൗണ്ടുകളും വെസ്റ്റ് ബംഗാള്‍ വിലാസത്തില്‍ 12 ബാങ്ക് അക്കൗണ്ടും ഉണ്ട്. പ്രതിയെ പിടികൂടാന്‍ സഹായിച്ചത് കണ്ണൂര്‍ തലശ്ശേരി സ്വദേശിനിയും ജാര്‍ഖണ്ഡിലെ ജില്ലാ പോലീസ് മേധാവിയുമായ രേഷ്മ രമേഷിന്റെ ഇടപെടലാണെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കായി റൂറല്‍ സൈബര്‍ ക്രൈം പോലീസ് സംഘം പുറപ്പെട്ട സമയത്ത് ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോങ്രേ രേഷ്മാ രമേഷിനെ ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചിരുന്നു. പ്രശ്നബാധിത പ്രദേശമായതിനാല്‍ കേരള പോലീസിനെ സഹായിക്കാന്‍ ജാര്‍ഖണ്ഡിലെ സൈബര്‍ പോലീസ് അടക്കമുള്ള സംഘങ്ങള്‍ സ്ഥലത്തുണ്ടായിരുന്നു.
രണ്ട് സംസ്ഥാനങ്ങളിലേയും പോലീസിന്റെ സംയുക്തനീക്കം പ്രതിയെ പിടികൂടാന്‍ സഹായിച്ചതായി ഡിവൈ.എസ്.പി. പറഞ്ഞു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു തോമസ്, ജില്ല ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡി.വൈ.എസ്.പി. പി.സി. ഹരിദാസ്, ഇരിങ്ങാലക്കുട സൈബര്‍ ക്രൈം ഇന്‍സ്പക്ടര്‍ ബി.കെ. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സൈബര്‍ ക്രൈം സബ് ഇന്‍സ്പക്ടര്‍ വി. ഗോപികുമാര്‍, ജില്ലാ ക്രൈം ബ്രാഞ്ച് അസി. സബ് ഇന്‍സ്പക്ടര്‍ പി.പി. ജയകൃഷ്ണന്‍, സി.പി.ഒ.മാരായ നെഷ്റു എച്ച്.ബി., അജിത്ത്കുമാര്‍ കെ.ജി. എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായത്.
https://www.facebook.com/Malayalivartha
























