എല്ലാം അറിയുന്നവരായതിനാൽ ഗൃഹപാഠം വേണ്ടെന്ന തോന്നലിൽ നിന്നാണ് ഇത്തരം അബദ്ധങ്ങൾ ഉണ്ടാകുന്നത്: മരുന്നിലെ ആശയകുഴപ്പത്തിൽ പ്രതികരിച്ച് സന്ദീപ് വാചസ്പതി

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചത് മരുന്ന് മാറി കുത്തിവച്ചത് മൂലമല്ലെന്ന റിപ്പോർട്ടിന് പിന്നാലെ കുത്തിവച്ച മരുന്ന് സംബന്ധിച്ച ആശയക്കുഴപ്പം ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ക്രിസ്റ്റലൈന്‍ പെനിസിലിന്‍ കുത്തിവച്ചു, എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെങ്കിലും സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് മരുന്ന് സംഭരിച്ച് നല്‍കുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കഴിഞ്ഞ കുറേ വര്‍ഷമായി ഈ മരുന്ന് വാങ്ങുന്നില്ലെന്നും പകരം വിവേക് ഫാര്‍മെകം എന്ന കമ്പനി നിര്‍മിക്കുന്ന ബെന്‍സന്‍ പെനിസിലിന്‍ ആണ് ഈ വര്‍ഷം വിതരണം ചെയ്തതെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അങ്ങനെയെങ്കില്‍, എങ്ങനെയാണ് ക്രിസ്റ്റലൈന്‍ പെനിസിലിന്‍ കുത്തിവച്ചതെന്ന സംശയം ഉയർന്നതെന്നാണ് പ്രധാനമായി ഉയർന്ന ചോദ്യം. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ബെൻസൈൽ പെൻസിലിൻ തന്നെയാണ് ഈ ക്രിസ്റ്റലൈൻ പെൻസിലിൻ എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ...
അജണ്ടകൾ മാത്രമാണോ നമ്മുടെ മാധ്യമ പ്രവർത്തകരെ വഴി തെറ്റിക്കുന്നത്? അല്ല എന്നാണ് ഇന്നത്തെ മലയാള മനോരമ വായിച്ചപ്പോൾ മനസ്സിലായത്. എല്ലാം അറിയുന്നവരായതിനാൽ ഗൃഹപാഠം വേണ്ടെന്ന തോന്നലിൽ നിന്നാണ് ഇത്തരം അബദ്ധങ്ങൾ ഉണ്ടാകുന്നത്. (ബെൻസൈൽ പെൻസിലിൻ തന്നെയാണ് ഈ ക്രിസ്റ്റലൈൻ പെൻസിലിൻ. ഏതെങ്കിലും ഒരു ഡോക്ടറെ ഫോൺ ചെയ്താൽ കിട്ടാവുന്നതേ ഉള്ളൂ.) പ്രാഥമിക വിവരം ഇല്ലാതാകുമ്പോൾ മറ്റുള്ളവരുടെ അജണ്ടകൾക്ക് വഴങ്ങി കൊടുക്കേണ്ടി വരും.
ഒപ്പം സ്വതസിദ്ധമായ പുച്ഛവും കൂടിയാകുമ്പോൾ സംഗതി ആകെ 'ഹോട്ട് ഡോഗ് ' പരുവത്തിലുള്ള 'പ്രൈമാ ഫേസി ' ആകും. ഇനി എത്ര മൂസമ്പി ജൂസുകൾ കൂടി നിങ്ങളുടെ അടുക്കളഅജണ്ടകളിൽ തയ്യാറായാൽ ഇതിനൊരു അന്ത്യമാകും? അപ്പോഴും നോട്ട് നിരോധനത്തെ തുടർന്ന് ബാങ്കിൽ പോകുന്ന വൃദ്ധന്മാർ വാഹനാപകടത്തിലും ബീഫ് കൈവശം വെച്ചതിന് ജുനൈദുമാരും കൊല്ലപ്പെട്ടു കൊണ്ടേയിരിക്കും. ഷിർദ്ദി സായി ബാബ അറസ്റ്റിലും - സന്ദീപ് വാചസ്പതി കുറിച്ചു.
https://www.facebook.com/Malayalivartha























