തെമ്മാടിയെന്ന്.. ജീവനില്‍ ഭയം, സബ് കളക്ടര്‍ ജീവനും കൊണ്ടോടി. എം എം മണി പ്രതിയാവുമോ?

മുന്‍ മന്ത്രി എം.എം.മണിയുടെ ഭീഷണി ഭയന്ന് ഐ എ എസ് ഉദ്യോഗസ്ഥനായ യുവാവ് കേരളം വിട്ടു. യുവ ഐഎഎസ് ഉദ്യോഗസ്ഥനായ ദേവികുളം സബ് കളക്ടര്‍ രാഹുല്‍ക്യഷ്ണ ശര്‍മ്മയാണ് ഭയം കാരണം സ്ഥലം വിട്ടത്. തെമ്മാടി എന്ന് വിളിച്ചാണ് മുന്‍ മന്ത്രി മണി രാഹുലിനെ അപമാനിച്ചത്. കൈ വയ്ക്കുമെന്നും ഭീഷണിപെടുത്തി. സി പി എമ്മിന്റെ പ്രമുഖനേതാവ് ഭീഷണിപെടുത്തിയപ്പോള്‍ ഇതര സംസ്ഥാനക്കാരനായ ഐ എ എസുകാരന്‍ ഭയന്നത് സ്വാഭാവികം മാത്രം.
ഭൂപതിവ് ചട്ടലംഘനത്തില്‍ സബ്കളക്ടര്‍ ശക്തമായ നടപടിയെടുത്തതാണ് മണിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ദേവികുളം സബ് കളക്ടര്‍ നീണ്ട അവധിയില്‍ പ്രവേശിച്ചു. നവംബര്‍ 2 വരെ വ്യക്തിപരമായ കാരണങ്ങളാല്‍ അവധിയില്‍ പ്രവേശിക്കുകയാണെന്നാണ് സബ് കളക്ടര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ്മ പറയുന്നതെങ്കിലും പിന്നില്‍ എംഎം മണിയടക്കം നടത്തിയ വിമര്‍ശനങ്ങളാണ് കാരണമെന്നാണ് വിലയിരുത്തല്‍. എന്നദ്ദേഹം തിരികെ വരുമെന്ന് വ്യക്തമല്ല. കേന്ദ്ര ഡപ്യൂട്ടേഷനും ശ്രമിക്കുന്നുണ്ട്.
ദേവികുളം താലൂക്കില്‍ നിലനിന്നിരുന്ന ഭൂവിഷയുമായി ബന്ധപ്പെട്ട് കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് സബ് കളക്ടര്‍ നടപടികള്‍ സ്വീകരിച്ചുവന്നത്. ഇതിന്റെ ഭാഗമായി മൂന്നാറിലും സമീപ പ്രദേശങ്ങളിലും നടത്തിയ നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നതിന് സബ് കലക്ടര്‍ നോട്ടീസ് നല്‍കുകയും ചെയ്തു. എം എം മണിയുടെ സഹോദരന്‍ ലംബോദരന്റെ തോക്കുപാറയ്ക്ക് സമീപം ആരംഭിച്ച പാര്‍ക്കിനെതിരെയും നടപടിയുണ്ടായി. തുടര്‍ന്ന് സി പി എം പാര്‍ട്ടി നേത്യത്വം പ്രശ്‌നത്തില്‍ ഇടപെടുകയും താലൂക്കിലെ ഭൂമി പ്രശ്‌നങ്ങളില്‍ താല്കാലിക ഇടപെടല്‍ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് സെപ്ടബര്‍ 26 ന് ജില്ലയിലെത്തിയ മുഖ്യമന്ത്രി ഭൂപതിവ് ചട്ട ഭേതഗതി സര്‍ക്കാരിന്റെ പരിഗണനയില്‍ ഉള്ളതിനാല്‍ പരിശോധനകള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. എന്നാല്‍, റവന്യുവകുപ്പിന്റെ നേത്യത്വത്തില്‍ നിയമ ലംഘനം കണ്ടെത്തിയ കെട്ടിടങ്ങള്‍ക്ക് നോട്ടീസ് നല്‍കുന്നത് ജില്ലയില്‍ തുടര്‍ന്നു. ഇതിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്ന പ്രദേശിക സി പി എം നേത്യത്വം ദേവികുളം ആ ര്‍ഡി ഒ ഓഫീസ് ഉപരോധിച്ചു. മുഖ്യമന്ത്രി എഴുതി നല്‍കാത്തതാണ് ജില്ലാ കളക്ടറെ ബുദ്ധിമുട്ടിച്ചത്. മുഖ്യമന്ത്രിയുടെ ഉത്തരവ് തത്കാലം അനുസരിക്കേണ്ടതില്ലെന്ന് സി പി ഐ നേതൃ ത്വവും കളക്ടറെ അറിയിച്ചു. റവന്യുമന്ത്രി പറഞ്ഞതാണ് കളക്ടര്‍ അനുസരിച്ചത്.
ഉപരോധം ഉദ്ഘാടനം ചെയ്ത എംഎം മണി ദേവികുളം സബ് കലക്ടര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ്മയെ തെമ്മാടിയാണെന്നും പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്ത് കൊല്ലുന്ന യു പി യില്‍ നിന്നുള്ളവനാണ് സബ് കലക്ടറെന്നും അതിക്ഷേപിച്ചു. നോട്ടീസ് കൊടുക്കുന്നത് തുടര്‍ന്നാല്‍ ജനങ്ങള്‍ പ്രതികരിക്കുമെന്നും അദ്ദേഹം സബ് കളക്ടറെ താക്കീത് ചെയ്തു. സി പി എമ്മിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങളാണ് സബ് കളക്ടറുടെ ഇപ്പോഴത്തെ അവധിക്ക് പിന്നിലെന്നാണ് സൂചന. ഇതിനിടെ, രാഹുല്‍ കൃഷ്ണയെ ദേവികുളത്ത് നിന്നും മാറ്റാന്‍ പാര്‍ട്ടി ജില്ലാ നേത്യത്വത്തിന്റെ നേതൃത്വത്തില്‍ നീക്കമാരംഭിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതിന്റ റവന്യുമന്ത്രി തയ്യാറല്ല.മണിയുടെ ആഭാസങ്ങള്‍ക്കൊന്നും ഓശാന പാടാന്‍ കഴിയില്ലെന്ന് ഒരു പ്രമുഖ സി പി ഐ നേതാവ് പറഞ്ഞു. നിരവധി ഐ എ എസുകാര്‍ ഇത്തരത്തില്‍ ദേവികുളത്ത് നിന്നും തെറിച്ചിട്ടുണ്ട്.മണിയുടെ പ്രീതി ഇല്ലെങ്കില്‍ ദേവികുളത്ത് ജീവിക്കാന്‍ കഴിയില്ല. അത് ഗവര്‍ണറുടെ പ്രീതിയെക്കാള്‍ വലുതാണ്.
ഇടുക്കിയിലെ ഭൂമി മാഫിയക്കും കയ്യേറ്റക്കാര്‍ക്കും എതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ച ദേവികുളം സബ് കളക്ടര്‍ ഡോ. രേണുരാജാണ് ഇതിന് മുമ്പ് തെറിച്ചത്. ചുമതലയേറ്റെടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് രേണു രാജ് സ്ഥലം മാറിയത്. പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായാണ് രേണുരാജിനെ നിയമിച്ചിരിക്കുന്നത്.
ഇടുക്കിയിലെ മുന്‍ എംപിയും ഇടതുനേതാവുമായ ജോയ്‌സ് ജോര്‍ജ്ജിന്റെയും കുടുംബത്തിന്റെയും പേരിലുള്ള കൊട്ടക്കമ്പൂരിലുള്ള ഭൂമിയുടെ പട്ടയം സബ്കളക്ടര്‍ രേണുരാജ് റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് സബ് കളക്ടറെ ഏതു നിമിഷവും മാറ്റുമെന്ന് അഭ്യൂഹം നിലനിന്നിരുന്നു. ദേവികുളം മേഖലയിലെ കയ്യേറ്റ മാഫിയയെക്കെതിരെ അതിശക്തമായ നിലപാടാണ് രേണു രാജ് സ്വീകരിച്ചത്.
കയ്യേറ്റക്കാര്‍ക്കെതിരെയും അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ച രേണുരാജിനെതിരെ സിപിഎം നേതാക്കള്‍ക്കിടയില്‍ വ്യാപക പരാതിയും ഉയര്‍ന്നിരുന്നു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ പേരില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയുമായി രേണു രാജ് കൊമ്പുകോര്‍ത്തു. സബ് കളക്ടര്‍ ബുദ്ധിയില്ലാത്തവളാണെന്ന് എസ് രാജേന്ദ്രന്‍ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. മൂന്നാര്‍ പഞ്ചായത്ത് ചട്ടം ലംഘിച്ച് നിര്‍മ്മിച്ച ഷോപ്പിംഗ് കോംപ്ലക്‌സിന് രേണുരാജ് സ്റ്റോപ്പ് മെമ്മോ നല്‍കിയും ഏറെ വിവാദമായിരുന്നു.
ജോയ്‌സ് ജോര്‍ജ്ജിന്റെ കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നടപടിയുടെ പേരില്‍ സ്ഥാനംമാറ്റപ്പെടുന്ന രണ്ടാമത്തെ സബ് കളക്ടറാണ് രേണു രാജ്. വി ആര്‍ പ്രേംകുമാറാണ്, കൊട്ടക്കമ്പൂരില്‍ നടപടിക്ക് മുതിര്‍ന്നതിനെ തുടര്‍ന്ന് തൊട്ടുമുമ്പ് സ്ഥലംമാറ്റപ്പെട്ടത്. ഭൂമാഫിയ ശക്തമായ ദേവികുളത്ത് അഞ്ചു വര്‍ഷത്തിനിടെ 15 സബ് കലക്ടര്‍മാരാണ് വന്നു പോയത്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് പേരെയാണു മാറ്റിയത്. സബിന്‍ സമീദ്, എന്‍ടിഎല്‍ റെഡ്ഡി, ശ്രീറാം വെങ്കിട്ടരാമന്‍, വി.ആര്‍. പ്രേംകുമാര്‍, ഡോ. രേണു രാജ് എന്നിവരാണ് ഇതുവരെ സ്ഥലംമാറ്റപ്പെട്ടവര്‍.
മൂന്നാര്‍ ടൗണില്‍ കയ്യേറ്റം ഒഴിപ്പിച്ച് കെട്ടിടം പൊളിച്ചു മാറ്റിയതിനു പിന്നാലെ മൂന്നാം ദിവസം സബിന്‍ സമീദിനെ സ്ഥലം മാറ്റി. ഒരു മാസം തികച്ചു പോലും കസേരയില്‍ ഇരിക്കാന്‍ എന്‍ടിഎല്‍ റെഡ്ഡിയെ അനുവദിച്ചില്ല. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിന്റെ പേരിലും കൊട്ടാക്കമ്പൂര്‍, വട്ടവട വില്ലേജുകളിലെ ഭൂരേഖകളുടെ പരിശോധനയുടെ പേരിലുമാണ് ശ്രീറാം വെങ്കിട്ടരാമന്‍ മുന്‍മന്ത്രി എംഎം മണി, എസ് രാജേന്ദ്രന്‍ എംഎല്‍എ, ജോയ്‌സ് ജോര്‍ജ്ജ് മുന്‍ എംപി, സിപിഎം ഇടുക്കി ജില്ലാ നേതൃത്വം തുടങ്ങിയവരുടെ കണ്ണിലെ കരടായത്. തുടര്‍ന്നെത്തിയ സബ് കളക്ടര്‍ വി ആര്‍ പ്രേംകുമാറും സ്വാധീനങ്ങള്‍ക്ക് വഴങ്ങാതായതോടെ, അധികകാലം ദേവികുളത്ത് തുടരാനായില്ല. ഇതാണ് ദേവികുളത്തിന്റെ അവസ്ഥ .
ദേവികുളം സബ് കളക്ടര്‍ വാഴാത്ത സ്ഥലമായി മാറിയിരിക്കുകയാണ്. സബ് കളകടര്‍മാര്‍ യുവ ഉദ്യോഗസ്ഥര്‍ ആയതിനാല്‍ അവര്‍ ശുപാര്‍ശകള്‍ക്ക് വഴങ്ങാറില്ല. സി പി എം നേതാക്കളെ ഇതാണ് പ്രകോപിപ്പിക്കുന്നത്. എം എം മണിയാണ് ഇതില്‍ കൂടുതല്‍ ഉപദ്രവമുണ്ടാക്കുന്നത്. മുമ്പ് ദേവികുളം സബ് കളക്ടറെ മാറ്റിയ വിഷയത്തില്‍ അന്നത്തെ റവന്യു വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വേണുവും സര്‍ക്കാരും തമ്മിലുടക്കിയിരുന്നു. അങ്ങനെ വേണുവിനെ റവന്യു സെക്രട്ടറി തലത്തില്‍ നിന്നും മാറ്റി . സര്‍വേ ഡയറക്ടര്‍ വി. ആര്‍. പ്രേം കുമാറിനെ നീക്കിയതില്‍ പ്രതിഷേധിച്ച് റവന്യു മന്ത്രിയെ ധിക്കരിച്ച് വേണു മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയ സാഹചര്യത്തിലാണ് അദ്ദേഹത്തെ മാറ്റിയത്. അന്നത്തെ മന്ത്രി ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കാനം രാജേന്ദ്രന്റെ അനുമതി മന്ത്രിക്ക് ലഭിച്ചിരുന്നു.
പ്രേംകുമാറിനെ മാറ്റിയതില്‍ പ്രതിഷേധിക്കാന്‍ റവന്യൂ സെക്രട്ടറിക്ക് എന്ത് അധികാരം എന്നാണ് റവന്യുമന്ത്രിയുമായി ബന്ധപ്പെട്ടവര്‍ ചോദിച്ചത്. ഉദ്യോഗസ്ഥരെ നിയമിക്കുന്നതും നീക്കുന്നതും സര്‍ക്കാരാണ് . വിവിധ തീരുമാനങ്ങള്‍ അത്തരം മാറ്റങ്ങളില്‍ പ്രതിഫലിക്കാറുണ്ട്. അതിന്റെ പേരില്‍ ഉദ്യോഗസ്ഥന്‍ പ്രതിഷേധിക്കുന്നത് അച്ചടക്കലംഘനമാണെന്ന് സര്‍ക്കാര്‍ കരുതി.
സര്‍വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പ്രേംകുമാറിന്നെ നീക്കിയതാണ് വിവാദമായത്.. ഇത് റവന്യൂ മന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും തീരുമാനമായിരുന്നു. തന്റെ വകുപ്പില്‍ ആര് പ്രവര്‍ത്തിക്കണം എന്ന് തീരുമാനമെടുക്കാനുള്ള അധികാരം തീര്‍ച്ചയായും വകുപ്പ് മന്ത്രിക്കുണ്ട്. മന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി അനുസരിക്കില്ലെന്ന പരാതിയാണ് പ്രേംകുമാറിനെ കുറിച്ചുള്ളത്.
ഐ എ എസ് ദ്യോഗസ്ഥരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ഡോ. വേണു തന്റെ പ്രഖ്യാപനം നടത്തിയത് പ്രേംകുമാറിനെ മാറ്റിയതില്‍ യുവ ഉദ്യോഗസ്ഥര്‍ക്കിടയില്‍ അമര്‍ഷം ഉണ്ടായിരുന്നു. ആറ് മാസം മുമ്പാണ് പ്രേംകുമാറിനെ ഡയറക്ടറായി നിയമിച്ചത്. ഗ്രീറാം വെങ്കിട്ടരാമനെയാണ് പ്രസ്തുത തസ്തികയില്‍ നിയമിച്ചത്. എന്നാല്‍ അദ്ദേഹം മദ്യപിച്ച് മാധ്യമ പ്രവര്‍ത്തകനായ ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊന്നതോടെ പ്രേംകുമാറിനെ കണ്ടെത്തുകയായിരുന്നു. പ്രേംകുമാര്‍ ശ്രീറാമിന്റെ സുഹ്യത്താണ്. ശ്രീറാം ദേവികുളം സബ് കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറിയപ്പോഴാണ് പ്രേംകുമാര്‍ അവിടെ നിയമിതനായത്. ശ്രീറാമിനെ പോലെ പ്രേംകുമാറും രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി മാറി. സര്‍വേ മേധാവിയായ പ്രേംകുമാര്‍ വകുപ്പില്‍ ആധുനികവത്കരണം നടപ്പിലാക്കി വരുമ്പോഴാണ് അപ്രതീക്ഷിതമായി മാറ്റം വന്നത്.
വന്‍കിട കൈയേറ്റങ്ങള്‍ സംബന്ധിച്ച് സര്‍വേ നടപടികള്‍ നടക്കുന്നതിനിടയിലാണ് പ്രേംകുമാര്‍ മാറിയത്. ഇതിന് പിന്നില്‍ സമ്മര്‍ദ്ദ ശക്തികളുടെ സ്വാധീനം സ്വാഭാവികമായും ഉണ്ടായിരുന്നു.. അക്കാര്യം റവന്യൂ സെക്രട്ടറിക്ക് അറിയാം. ഇതാണ് റവന്യു സെക്രട്ടറിയെ പ്രകോപിപ്പിച്ചത്.
2014 ലെ കേന്ദ്ര പഴസ്ണല്‍ മന്ത്രാലയത്തിന്റെ ഉത്തരവില്‍ ഒരു ഉദ്യോഗസ്ഥന് കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ഒരു തസ്തികയില്‍ അവസരം നല്‍കണമെന്ന് നിര്‍ദ്ദേശമുള്ളപ്പോഴാണ് ഉദ്യോഗസ്ഥരെ അടിക്കടി മാറ്റിയത്.ഇതിന് ശേഷം ഉണ്ടായ ഏറ്റവും വലിയ വിവാദമാണ് ഇപ്പോള്‍ ദേവികുളത്ത് തകര്‍ക്കുന്നത്. ദേവികുളം ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥലമാണെന്ന് ഐഎഎസുകാരെല്ലാം പറഞ്ഞു തുടങ്ങിയിരിക്കുന്നു.
https://www.facebook.com/Malayalivartha























