മുപ്പത് വർഷത്തിന് ശേഷം കാനായിയെ തേടി ആ പ്രതിഫലം എത്തി ... സാഗര കന്യകയ്ക്ക് ഗിന്നസ് റെക്കോർഡ്...അപേക്ഷിക്കാതെ ലഭിച്ച പുരസ്കാരത്തിൽ സന്തോഷമെന്ന് കാനായി..!87 അടി നീളവും 25 അടി ഉയരവുമാണ് സാഗരകന്യക ശിൽപ്പത്തിനുള്ളത്. 1990 ൽ ആരംഭിച്ച് രണ്ട് വർഷമെടുത്താണ് ശിൽപ്പം നിർമ്മിച്ചത്....

വിഖ്യാത ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശംഖുമുഖത്തെ സാഗരകന്യകയ്ക്ക് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമെന്ന ഗിന്നസ് റെക്കോർഡ്. അപേക്ഷിക്കാതെ കിട്ടിയ അംഗീകാരത്തിന്റെ സന്തോഷത്തിലാണ് ശിൽപി.
ശംഖുമുഖം കടൽത്തീരത്ത് അസ്തമയ സൂര്യനെ നോക്കി ചിപ്പിക്കുള്ളിൽ കിടക്കുന്ന രീതിയിലുള്ള സാഗരകന്യകയ്ക്ക് 87 അടി നീളവും 25 അടി ഉയരവുമുണ്ട്. തറയിൽ ആറടിയോളം താഴ്ത്തി ഇരുമ്പു ചട്ടക്കൂടൊരുക്കി കോൺക്രീറ്റിലാണു നിർമിച്ചത്.
1990 ൽ ടൂറിസം വകുപ്പാണ് കാനായിയെ ശിൽപനിർമാണം ഏൽപിച്ചത്. ഏറെ ആലോചനയ്ക്കു ശേഷമാണ് ഭൂപ്രകൃതിക്ക് ഇണങ്ങുംവിധം മത്സ്യകന്യകയെ നിർമിക്കാൻ തീരുമാനിച്ചത്. നിർമാണം തുടങ്ങിയശേഷം പ്രതിസന്ധികളുണ്ടായി.
‘‘ശിൽപം അശ്ലീലമാണെന്നു പരാതിയുണ്ടെന്നു പറഞ്ഞ് അന്നത്തെ ജില്ലാ കലക്ടർ നിർമാണം നിർത്തിവയ്ക്കാൻ ഉത്തരവിട്ടു. ഞാൻ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെ പോയി കണ്ടു. അദ്ദേഹം കലക്ടറെ വിളിച്ച് ശിൽപം പൂർത്തിയാക്കാൻ വേണ്ടതു ചെയ്യണമെന്നു കർശന നിർദേശം നൽകി. കലക്ടർ പിന്നീട് ക്ഷമ പറഞ്ഞു’’– കാനായി ഓർക്കുന്നു. ശിൽപം പൂർത്തിയാകാൻ 2 വർഷമെടുത്തു.
പ്രതിഫലം വാങ്ങിയില്ല. നിർമ്മിച്ച് 30 വർഷം കഴിഞ്ഞാണ് ഇങ്ങനെയൊരു ശിൽപ്പത്തെ കുറിച്ച് അറിയുന്നതെന്നും ഫോണിൽ ബന്ധപ്പെട്ട ഗിന്നസ് അധികൃതർ പറഞ്ഞു. ലോകത്തെ മത്സ്യകന്യക ശിൽപ്പങ്ങളെ കുറിച്ച് ഒരു പുസ്തകം ലണ്ടനിൽ നിന്ന് പുറത്തിറങ്ങുന്നുണ്ടെന്നും അതിൽ സാഗരകന്യക ഉൾപ്പെടുമെന്നും അറിയുന്നു. എല്ലാത്തിലും വളരെ സന്തോഷമാണെന്നും അദ്ദേഹം പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























