ഷാരോൺ മൂത്രമൊഴിക്കാൻ പോയപ്പോൾ വിഷം കലർത്തി... വിവരം കാമുകനോട് ഗ്രീഷ്മ തന്നെ പറഞ്ഞു...

പാറശ്ശാലയിലെ ഷാരോണ്‍ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. അമ്മാവന്‍ കരുതിവെച്ചിരുന്ന കീടനാശിനിയാണ് ഗ്രീഷ്മ ഷാരോണിനുള്ള കഷായത്തില്‍ കലര്‍ത്തിയത്. ഷാരോൺ വാഷ് റൂമിൽ പോയപ്പോൾ വിഷം കലർത്തുകയായിരുന്നെന്ന് പ്രതി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
സ്ലോ പോയിസണിംഗ് വഴിയാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എന്നും സംശയിക്കുന്നുണ്ട്. കൃഷി ആവശ്യങ്ങൾക്കായി അമ്മാവൻ വാങ്ങിവച്ച തുരിശ് ആണ് കഷായത്തിൽ കലക്കി നൽകിയതെന്ന് ഗ്രീഷ്‌മ ചോദ്യംചെയ്യലിൽ സമ്മതിച്ചു. തുടർന്ന് ഗ്രീഷ്‌മയുടെ അമ്മാവനിലേക്കും അന്വേഷണമുണ്ടാകുമെന്നാണ് സൂചന. കുറ്റകൃത്യത്തിൽ ഗ്രീഷ്‌മയ്‌ക്കൊപ്പം മറ്റൊരാൾക്കും നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
ഛർദ്ദിച്ചപ്പോൾ വിഷം കലർത്തിയ കാര്യം ഷാരോണിനോട് പറഞ്ഞുവെന്നും എന്നാല്‍ നീ പുറത്തു പറയേണ്ടെന്ന് ഷാരോൺ പറഞ്ഞെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഈ മൊഴിയില്‍ വ്യക്തത കുറവുണ്ട്. ഗ്രീഷ്മയുടെ മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് ഷാരോണിന്‍റെ അച്ഛന്‍ ആരോപിക്കുന്നത്.
ഓഗസ്റ്റ് 25 ന് ശേഷം പല തവണ പുറത്ത് പോയി വന്നതിന് ശേഷം ഷാരോണിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെന്നാണ് പിതാവ് പറയുന്നത്. ഇതാണ് സ്ലോ പോയിസണിംഗ് വഴിയാണോ എന്ന സംശയത്തിലേക്ക് നയിക്കുന്നത്. നേരത്തെ ഗ്രീഷ്മയുമായുള്ള ജ്യൂസ് ചാലഞ്ചിന് ശേഷവും ഷാരോണിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു.
സ്ലോ പോയിസണിംഗ് ആണോ എന്ന കാര്യം സ്ഥിരീകരിക്കാനുള്ള പരിശോധന അന്വേഷണ സംഘം ആരംഭിച്ചു. ഷാരോൺ മരിച്ചതിന് പിന്നാലെ ഗ്രീഷ്മ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഗ്രീഷ്മയുടെ മൊഴിയിലെ വൈരുദ്ധ്യവും മറ്റ് തെളിവുകളുമാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
https://www.facebook.com/Malayalivartha

























