വിഴിഞ്ഞം സമരത്തിന് പിന്നിൽ വിദേശ ശക്തികൾ? നേതാവിന്റെ ഭാര്യയ്ക്ക് 11 കോടി വിദേശ ഫണ്ടിംഗ്.... ഇന്റലിജൻസ് റഡാറിൽ നേതാക്കൾ; ഐബി അരിച്ചിറങ്ങി....

വിഴിഞ്ഞം തുറമുഖ സമരം നീട്ടിക്കൊണ്ടു പോകുന്നതിനു പിന്നിൽ തുറമുഖ നിർമാണം അട്ടിമറിക്കുകയെന്ന ഗൂഢലക്ഷ്യമെന്ന് സൂചന. സമര സമിതി മുന്നോട്ടുവച്ച ആവശ്യങ്ങളിൽ നിർമാണം നിർത്തണമെന്നത് ഒഴികെ ബാക്കിയെല്ലാം അംഗീകരിച്ചിട്ടും സമരം തുടരുകയാണ് എന്ന ആക്ഷേപം ശക്തിപ്പെടുമ്പോഴാണ് ഈ ആരോപണവും പലരും ഉയർത്തുന്നത്. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായാൽ തിരിച്ചടി നേരിടുന്ന ചില വിദേശരാജ്യങ്ങൾ സമരത്തിന് സഹായം നൽകുന്നതായും ആരോപണമുണ്ട്.
വിഴിഞ്ഞം തുറമുഖ സമരത്തിൽ പ്രവർത്തിക്കുന്ന നേതാവിന്റെ ഭാര്യയുടെ പേരിലുള്ള സന്നദ്ധ സംഘടനയ്ക്ക് കോടികൾ ലഭിച്ചെന്ന പരാതിയിൽ ഇന്റലിജൻസ് ബ്യൂറോ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സമരാവശ്യത്തിനും രാജ്യവിരുദ്ധ പ്രവർത്തനത്തിനും ഫണ്ട് ചെലവഴിച്ചോ എന്നാണ് പരിശോധിക്കുന്നത്.
വിഴിഞ്ഞം തുറമുഖം പ്രവർത്തിച്ചു തുടങ്ങിയാൽ ചില വിദേശ തുറമുഖങ്ങൾക്കടക്കം തിരിച്ചടിയാകും. ഇന്ത്യൻ ചരക്കുനീക്കത്തിൽ 30 ശതമാനവും തെക്കുഭാഗത്തെ അന്താരാഷ്ട്ര കപ്പൽച്ചാലിലൂടെയാണ്. ഇന്ത്യൻ കണ്ടെയ്‌നർ നീക്കത്തിന്റെ മുക്കാൽപ്പങ്കും ഇപ്പോൾ കൊളംബോ തുറമുഖത്ത് നിന്നാണ് കൈകാര്യം ചെയ്യുന്നത്. വിഴിഞ്ഞം യാഥാർഥ്യമാകുന്നതോടെ കൊളംബോയിൽനിന്നുള്ള നല്ലൊരുപങ്ക് ഇവിടെയെത്തും. 1500 കോടിയുടെ നഷ്ടം ഇതുവഴി കൊളംബോയ്‌ക്കുണ്ടായേക്കും.
ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂലമായി തീരുമാനമെടുത്ത് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. തുറമുഖ നിർമാണം നിർത്തിയാലേ സമരം നിർത്തൂവെന്ന സമരസമിതിയുടെ വാശി ഇതോടെയാണ് സംശയനിഴലിലാകുന്നത്. സമരത്തിന്റെ മുന്നണിയിൽ പ്രവർത്തിക്കുന്ന ഒരാളുടെ ഭാര്യയുടെ അക്കൗണ്ടിലൂടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ 11 കോടിയുടെ വിദേശ ഇടപാട് നടന്നുവെന്ന വിവരവും ഇതിനൊപ്പം ഐബി ശേഖരിച്ചിട്ടുണ്ട്. സമരത്തെ പിന്തുണയ്‌ക്കുന്ന സംഘടനകൾക്ക് വിദേശ സഹായം ലഭിക്കുന്നുവെന്ന ആരോപണം ശരിവയ്‌ക്കുന്നതാണിത്.
2018-19 സാമ്പത്തിക വർഷത്തിൽ നാല് കോടിയും, 2019-20 സാമ്പത്തിക വർഷം 1.35 കോടി രൂപയും ലഭിച്ചു. കഴിഞ്ഞ രണ്ട് വർഷം ലഭിച്ച തുകയുടെ കണക്ക് ആഭ്യന്തര മന്ത്രാലയത്തിന് ഇവർ സമർപ്പിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പണ സ്രോതസ്സ് ഇന്റലിജൻസ് അന്വേഷിക്കുന്നുണ്ട് എന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.
തുറമുഖ നിർമാണത്തിനെതിരെ സമരം നടത്തുന്നവർക്ക് പിന്തുണ നൽകുന്ന പത്ത് സന്നദ്ധ സംഘടനയ്‌ക്ക് വിദേശ സഹായം കിട്ടുന്നതായി സംശയമുന്നയിച്ച് കേന്ദ്ര ഇന്റലിജന്റ്‌സ് ബ്യൂറോ (ഐബി) അന്വേഷണം തുടങ്ങി. വിഴിഞ്ഞം പദ്ധതി അട്ടിമറിക്കുകയെന്ന ലക്ഷ്യം സമരത്തിനു പിന്നിലെ ചിലർക്കുണ്ടെന്ന സംശയവും ഐബി ഉയർത്തുന്നുണ്ട്.
തിരുവനന്തപുരത്തെ ചിലരാണ് വിദേശ ഫണ്ട് സംബന്ധിച്ച വിശദാംശങ്ങൾ ഐ.ബിക്ക് കൈമാറിയത്. മറ്റ് രണ്ട് സംഘടനകളുടെ ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികളും ഐ.ബി ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. പതിനൊന്ന് സംഘടനകൾ ഇന്റലിജൻസ് സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്.
മതവികാരം ആളിക്കത്തിക്കാനുള്ള ശ്രമവും സമരപ്പന്തലിലെ പ്രസംഗങ്ങളിൽ പലപ്പോഴുമുണ്ടായി. മതസ്പർദയുണ്ടാക്കി വർഗീയകലാപം അഴിച്ചുവിടുകയും ക്രമസമാധാനനില തകർന്നുവെന്ന പ്രചാരണം നടത്തി കേന്ദ്രസർക്കാർ ഇടപെടൽ സാധ്യമാക്കുകയും സംസ്ഥാനഭരണം അസ്ഥിരപ്പെടുത്തുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇക്കാര്യവും ഐബി അന്വേഷിക്കുന്നുണ്ട്.
വിഴിഞ്ഞം ആഴക്കടൽ തുറമുഖ പദ്ധതിക്കെതിരെ നടക്കുന്ന സമരം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപമെത്തുന്നതിനും തടസ്സമായേക്കും. ലോകത്തിലെ രണ്ടാമത്തെ ഏറ്റവുംവലിയ സമ്പന്നരും നിക്ഷേപകരുമായ അദാനി ഗ്രൂപ്പ് വിഴിഞ്ഞത്ത് നേരിടുന്ന പ്രതിസന്ധി അന്തർദ്ദേശീയ നിക്ഷേപകരംഗത്ത് ശ്രദ്ധേയമായിട്ടുണ്ട്.
അതോടൊപ്പം വിഴിഞ്ഞം തുറമുഖനിർമാണത്തിന് മതിയായ പൊലീസ് സംരക്ഷണം നൽകണമെന്ന ഇടക്കാല ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും കർശന നടപടിയിലേക്ക് കടക്കാൻ നിർബന്ധിക്കരുതെന്നും ജസ്റ്റിസ് അനു ശിവരാമൻ നിർദേശിച്ചു. സമരം പാടില്ലെന്നു പറയാൻ കോടതിക്ക് കഴിയില്ല എന്നും സൂചിപ്പിച്ചു.
പക്ഷേ, നിയമം കൈയിലെടുക്കുകയോ നിയമത്തിന് ഭീഷണി ആകുകയോ ചെയ്യരുതെന്ന് കോടതി സമരസമിതിക്ക് മുന്നറിയിപ്പ് നൽകി. സമരത്തെ തുടർന്ന് തുറമുഖ നിർമാണം തടസ്സപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും പൊലീസും സർക്കാരും ഇത് പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് കോടതി പരിഗണിച്ചത്. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
തൊഴിൽത്തർക്കങ്ങളും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുംമൂലം ഉണ്ടാകുന്ന പ്രതിസന്ധി മാറ്റിയെടുക്കാൻ സംസ്ഥാന സർക്കാർ പണിപ്പെടുന്നതിനിടയിലാണ് വിഴിഞ്ഞംസമരം കല്ലുകടിയാകുന്നത്. 2015ൽ തുടങ്ങിയ പദ്ധതി 1000 ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് കണക്കുകൂട്ടിയത്. ഇതനുസരിച്ച് 2018ൽ പൂർത്തിയാക്കേണ്ടതായിരുന്നു.
പദ്ധതിക്കായി വയബിൾ ഗ്യാപ് ഫണ്ട് കൊടുക്കേണ്ടതും പുനരധിവാസപ്രശ്നങ്ങൾ പരിഹരിക്കേണ്ടതും റോഡ് അടക്കമുള്ള സൗകര്യങ്ങളൊരുക്കേണ്ടതും നിർമ്മാണാവശ്യത്തിനുള്ള കല്ലും മറ്റ് വസ്തുക്കളും കൊണ്ടുവരുന്നതിനുള്ള അനുമതികൾ തടസ്സമില്ലാതെ നൽകേണ്ടതും സംസ്ഥാന സർക്കാരാണ്.
ഇത് നിർവ്വഹിക്കുന്നതിന് സംസ്ഥാനം കാട്ടിയ ഉദാസീനതയാണ് പദ്ധതി വൈകാനും ഒടുവിൽ സമരത്തിനും നിർമ്മാണപ്രതിസന്ധിക്കും ഇടയാക്കിയതെന്നാണ് അദാനി കമ്പനിയുടെ ആക്ഷേപം. ലോകത്താകെ ഗ്യാസ്,ലോജിസ്റ്റിക്ക്,വൈദ്യുതി തുടങ്ങി വിവിധ മേഖലകളിലായി 16ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുള്ള അദാനി ഇന്ത്യയിൽ 13 തുറമുഖങ്ങളും നടത്തുന്നുണ്ട്.
അത്തരത്തിലുള്ള വമ്പൻഗ്രൂപ്പ് കേരളത്തിൽ ഏറ്റെടുത്ത പദ്ധതി സമരംമൂലം സ്തംഭിച്ചാൽ ആഗോളതലത്തിൽ കേരളത്തിന് ചീത്തപ്പേരുണ്ടാക്കും. സിൽവർലൈൻ സമരങ്ങളും കിറ്റെക്സ് ഗ്രൂപ്പ് കേരളം വിടാനൊരുങ്ങുന്നതും പ്രതികൂലാനുഭവമായി. അതിനുപിന്നാലെയാണ് വിഴിഞ്ഞം സമരം കടുത്തത്. ഒരു വർഷം ഒരുലക്ഷം സംരംഭകർ എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം.
വ്യവസായങ്ങൾ തുടങ്ങാൻ നിയമങ്ങൾ ഉദാരമാക്കി, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിദേശങ്ങളിൽ നിക്ഷേപകരെ ആകർഷിക്കാൻ പര്യടനം നടത്തി. രാജ്യത്തു പ്രവർത്തിക്കുന്ന മുഴുവൻ ബഹുരാഷ്ട്ര കമ്പനികളുടെയും ഇന്ത്യൻ മേധാവികളുടെ സംഗമം വിളിച്ചു ചേർക്കാൻ വ്യവസായ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. അതിനിടയിലാണ് നിക്ഷേപകർക്ക് ആശങ്കയുണ്ടാക്കുന്ന തരത്തിൽ വിഴിഞ്ഞം സമരം ശക്തിപ്പെട്ടത്.
https://www.facebook.com/Malayalivartha

























