ബന്ധം തുടരാൻ താത്പര്യം ഇല്ലെന്ന് ഗ്രീഷ്മ: എനിക്ക് കിട്ടാത്തത് ഇനിയാര്‍ക്കും കിട്ടാന്‍ സമ്മതിക്കില്ലെന്ന് ഷാരോൺ: വീടിനുള്ളിലുണ്ടായ വാക്ക് തർക്കത്തിനിടെ, നമുക്കൊരു ജ്യൂസ് ചലഞ്ച് നടത്തിയാലോ എന്ന് പറഞ്ഞ് അനുനയിപ്പിച്ചു: വാഷ്‌റൂമിലേയ്ക്ക് പോയി തിരികെ വന്ന് ഷാരോൺ കുടിച്ചത് കീടനാശിനി കലർത്തിയ കഷായം: നടന്നത് ദുരഭിമാനക്കൊല...? അന്വേഷണത്തിനിടെ ഫോണിൽ വിളിച്ച് ആത്മഹത്യാ ഭീഷണി...

പാറശാലയിൽ കാമുകി കൊലപ്പെടുത്തിയ ഷാരോൺ രാജിന്റേത് ദുരഭിമാനക്കൊലയെന്ന് സംശയം. ക്രൈംബ്രാഞ്ച് ഈ വഴിയ്ക്ക് അന്വേഷണം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. മറ്റൊരു മതത്തിൽപെട്ട ഷാരോണിനെ ഗ്രീഷ്മ വിവാഹം കഴിക്കുന്നത് ദുരഭിമാനമായി കണ്ട് വ്യക്തമായ ആസൂത്രണത്തോടെ നടത്തിയ കൊലയെന്നാണ് സംശയം. സൈനികനുമായുള്ള വിവാഹം ഉറപ്പിച്ചതോടെ പല തവണ പ്രണയത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ നോക്കിട്ടും ഷാരോൺ ചെവിക്കൊള്ളാത്തതിന്റെ പകയും കൊലയ്ക്ക് കാരണമായെന്നും അന്വേഷണ സംഘം പറയുന്നു. ഹോട്ടൽ തൊഴിലാളിയായ ഗ്രീഷ്മയുടെ പിതാവ് സംഭവ ദിവസം വീട്ടിൽ ഇല്ലാതിരുന്നതിനാൽ കൊലപാതകവുമായി പ്രത്യക്ഷത്തിൽ പങ്കില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം.
എന്നാൽ കൃത്യം നടത്താനുള്ള ആസൂത്രണത്തിലും കഷായക്കൂട്ടും അതിൽ ചേർക്കാനുള്ള കീടനാശിനിയും വാങ്ങിനൽകുകയും സംഭവം മറച്ചുവച്ച് തെളിവുനശിപ്പിക്കാൻ കൂട്ടുനിൽക്കുകയും ചെയ്തതിനാണ് ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനെയും കേസിൽ രണ്ടും മൂന്നും പ്രതികളാക്കിയത്. തന്റെ മകനെ കൊലപ്പെടുത്താനുള്ള വിഷം തയ്യാറാക്കിയ ഗ്രീഷ്മയുടെ അമ്മയ്‌ക്കെതിരേ ഗൂഢാലോചനാ കുറ്റം മാത്രം ചുമത്തിയാല്‍ പോര കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഷാരോണിന്റെ പിതാവ് ആവശ്യപ്പെട്ടു. അമ്മയും അമ്മാവനും ചേര്‍ന്നാണ് വിഷം തയ്യാറാക്കിയതെന്നും അമ്മയെ രക്ഷിക്കാന്‍ വേണ്ടിയാണ് അവര്‍ക്ക് പങ്കില്ലെന്ന് ഗ്രീഷ്മ മൊഴി നല്‍കിയത്. ഗ്രീഷ്മ ഭയങ്ക അഭിനേത്രിയാണെന്നും അവള്‍ക്കൊരു ദേശീയ അവാര്‍ഡ് കൊടുക്കണമെന്നും പിതാവ് പറഞ്ഞു.
അതേ സമയം തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി എസ്.ഐ.യെ ഫോണില്‍ വിളിച്ച് ഗ്രീഷ്മ ആത്മഹത്യാഭീഷണി മുഴക്കിരുന്നു. തനിക്കുനേരേ ഉയരുന്ന ആരോപണങ്ങളിലും സംശയങ്ങളിലും അതീവ ദുഃഖിതയാണെന്നും പോലീസും അങ്ങനെ കരുതുന്നുണ്ടോയെന്നും ചോദിച്ചു. അങ്ങനെയുണ്ടെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും എസ്.ഐ.യോട് പറഞ്ഞു. സംശയത്തിന്റെ നിഴലാണെന്നത് മറച്ചുവെച്ച് ഗ്രീഷ്മയെ അദ്ദേഹം സമാധാനിപ്പിച്ചു.
പ്രശാന്തിനിയാണ് ആയുര്‍വേദ മരുന്ന് വാങ്ങിനല്‍കിയതെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ആദ്യം പറഞ്ഞത് കോകിലാരിഷ്ടമാണ് കഴിച്ചതെന്നാണ്. ആ കുപ്പി ചോദിച്ചപ്പോള്‍ ആക്രിക്കാരന് കൊടുത്തെന്നായിരുന്നു മറുപടി. പിന്നീട് പറഞ്ഞത് കദളീകല്‍പ്പം എന്ന മരുന്നെന്നാണ്. വാങ്ങിയത് പാറശ്ശാലയിലെ കടയില്‍ നിന്നാണെന്നും പോലീസിന് പ്രശാന്തിനി മൊഴി നല്‍കി. ഒഴിഞ്ഞ മരുന്നുകുപ്പി അമ്മാവന്‍ നിര്‍മല്‍ ജോലിസ്ഥലത്ത് കറി കൊണ്ടുപോയെന്നും വിശദീകരിച്ചു.
നിര്‍മല്‍ വരുന്നതുവരെ കാത്തുനിന്ന പോലീസ് കുപ്പി ശേഖരിച്ചു. പ്രശാന്തിനി പറഞ്ഞ കടയിലെത്തി തെളിവെടുത്തു. കദളീകല്‍പ്പം വരുന്ന കുപ്പി ഇതല്ലെന്നും തന്റെ മെഡിക്കല്‍ സ്റ്റോറില്‍ ഈ രസായനം വില്‍ക്കാറില്ലെന്നും കടക്കാരന്‍ ഉറപ്പിച്ച് പറഞ്ഞു. അതോടെ പ്രശാന്തിനി മൊഴി മാറ്റി. കന്നുമാമ്മൂട്ടിലെ കടയില്‍ നിന്നാണെന്നായി. അവിടെയും ഇല്ലെന്ന് അറിഞ്ഞതോടെ പുത്തന്‍കടയിലെ മെഡിക്കല്‍ സ്റ്റോര്‍ എന്നായി. കദളീകല്‍പ്പത്തിന്റെ കുപ്പി കണ്ട് ബോധ്യപ്പെട്ട പോലീസിന് ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് കിട്ടിയതല്ല ഷാരോണിന് നല്‍കിയ കഷായത്തിന്റെ കുപ്പിയെന്ന് മനസിലായി.
പിന്നീട്, ഗ്രീഷ്മയാണ് തന്നോട് ഇങ്ങനെയൊക്കെ പറയണമെന്ന് പഠിപ്പിച്ചതെന്ന് പ്രശാന്തിനി പോലീസിന് മൊഴി നല്‍കി. ബന്ധം വിടാന്‍ ഷാരോണ്‍ തയ്യാറാകില്ലെന്ന് ഉറപ്പിച്ചതോടെയാണ് കഷായത്തില്‍ ചേര്‍ത്ത് വിഷം നല്‍കിയതെന്ന് ഗ്രീഷ്മയുടെ മൊഴി. തനിക്ക് ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് ഗ്രീഷ്മ സ്വന്തം വീട്ടില്‍ വെച്ച് വിഷം നല്‍കുന്നതിന് തൊട്ടുമുമ്പും തുറന്നുപറഞ്ഞിരുന്നു. അതോടെ 'എനിക്ക് കിട്ടാത്തത് ഇനിയാര്‍ക്കും കിട്ടാന്‍ സമ്മതിക്കില്ലെ'ന്ന് ഷാരോണ്‍ മറുപടി നല്‍കി. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.
ഈ സമയം ഗ്രീഷ്മ തന്ത്രപൂര്‍വം വീണ്ടും ജ്യൂസ് ചലഞ്ച് നടത്തിയാലോയെന്ന് ചോദിച്ച് ഷാരോണിനെ അനുനയിപ്പിച്ചു. പിന്നീടാണ് കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയത്. താലികെട്ടിയശേഷം ഭാര്യാ ഭര്‍ത്താക്കന്‍മാരെ പോലെ കഴിഞ്ഞ തങ്ങളുടെ സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഷാരോണ്‍ ഭീഷണിപ്പെടുത്തിയതായി ഗ്രീഷ്മ മൊഴി നല്‍കിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പ്രതിശ്രുത വരന് നല്‍കുമോയെന്ന് ഗ്രീഷ്മ ഭയന്നിരുന്നു. ഇവ വേണമെന്ന് ഷാരോണിനോട് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇവ നശിപ്പിക്കണമെന്ന ഗ്രീഷ്മയുടെ ആവശ്യവും ഷാരോണ്‍ നിരാകരിച്ചു. ഇതോടെയാണ് വൈരാഗ്യമുണ്ടായതും വിഷം നല്‍കാന്‍ തീരുമാനിച്ചതും. ഇതിനായി വീണ്ടും ഷാരോണിനെ അനുനയിപ്പിച്ച് അടുത്തുകൂടുകയായിരുന്നു.
https://www.facebook.com/Malayalivartha



























