തിരുവനന്തപുരം വിമാനത്താവളം അടയ്ക്കുന്നു...! പ്രവർത്തനം അഞ്ച് മണിക്കൂര്‍ നിര്‍ത്തിവെക്കും, വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും പുതുക്കിയ സമയക്രമം അതത് വിമാന കമ്പനികളില്‍ നിന്ന് ലഭ്യമാകുമെന്നും അധികൃതർ, സർവ്വീസുകൾ മാറിമറിയും

തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നവംബർ ഒന്നായ ഇന്ന് അഞ്ച് മണിക്കൂര്‍ നിര്‍ത്തിവെക്കും. വിമാനത്തവള അധികൃതർ ഇക്കാര്യം അറിയിച്ചത്. നവംബര്‍ 1 ന് വൈകിട്ട് നാല് മുതല്‍ രാത്രി ഒമ്പത് വരെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ വിമാനത്താവള അധികൃതർ അറിയിക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും പുതുക്കിയ സമയക്രമം അതത് വിമാന കമ്പനികളില്‍ നിന്ന് ലഭ്യമാകുമെന്നും അറിയിച്ചിട്ടുണ്ട്.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്രയോട് അനുബന്ധിച്ചാണ് നവംബര്‍ ഒന്നിന് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നത്. 1932ല്‍ വിമാനത്താവളം സ്ഥാപിച്ചത് മുതല്‍ വര്‍ഷത്തില്‍ രണ്ട് തവണ പദ്മനാഭസ്വാമിയുടെ ആറാട്ടിന് വിമാനത്താവളം അടച്ചിടുക എന്നത് പതിവാണ്.അല്‍പസി ഉത്സവത്തിനും പംഗുനി ഉത്സവത്തിനുമാണ് പദ്മനാഭ സ്വാമിയുടെ ആറാട്ട് നടക്കുന്നത്. ഇതോടനുബന്ധിച്ച് ഘോഷയാത്രയും ഉണ്ടായിരിക്കും.
ഘോഷയാത്രയോടുകൂടിയാണ് പദ്മനാഭ സ്വാമിയുടെ വിഗ്രഹം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റൺവേയിലൂടെ ശംഖുമുഖം ബീച്ചിലേക്ക് കൊണ്ടുപോകുന്നത്. ആറാട്ടിന് ശേഷം വിഗ്രഹങ്ങള്‍ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിക്കും. ഇതോടെ ഉത്സവത്തിന് സമാപനമാകും.അല്‍പസി ഉത്സവത്തോടനുബന്ധിച്ച് സര്‍വീസുകള്‍ പുനക്രമീകരിച്ചിട്ടുണ്ട്. പുതുക്കിയ സമയക്രമം അതാത് എയര്‍ലൈന്‍ കമ്പനികളില്‍ നിന്ന് യാത്രക്കാര്‍ക്ക് ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
അതുപോലെ കഴിഞ്ഞ ദിവസം സാങ്കേതിക തകരാർ മൂലം തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് പറന്നുയർന്ന് 45 മിനിറ്റിന് ശേഷം തിരിച്ചിറക്കേണ്ടി വന്നു. ശനിയാഴ്ച വൈകീട്ടോടെ മസ്‍കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട IX 554 വിമാനമാണ് അടിയന്തരമായി മസ്‍കറ്റ് അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. മസ്‍കത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 45 മിനിറ്റ് പറന്നശേഷം വിമാനത്തിന് ചില സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റ് യാത്രക്കാരെ അറിയിക്കുകയായിരുന്നു.
സാങ്കേതിക തകരാറാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. 165 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒമാന്‍ സമയം രാവിലെ 10.30ന് പുറപ്പെടേണ്ടിയിരുന്ന IX 554 വിമാനം മണിക്കൂറുകള്‍ വൈകി വൈകുന്നേരം 3.30ഓടെയാണ് മസ്‍കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്. വിമാനത്തിന് ചില സാങ്കേതിക തകരാറുകളുള്ളത് പൈലറ്റിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നുവെന്നും ഈ വിമാനത്തിന് ഇനി യാത്ര തുടരാനാവില്ലെന്നുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചത്.
തിരുവനന്തപുരത്ത് നിന്ന് കുവൈത്തിലേക്ക് പ്രവാസികൾക്ക് ഇനി കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാം. ജസീറ എയർവേയ്സ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഒക്ടോബർ 30ന് സർവീസ് തുടങ്ങി. ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ 2 ദിവസമായിരിക്കും സർവ്വീസ് നടത്തുക. തിരുവനന്തപുരത്തു നിന്ന് തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 2.50നു പുറപ്പെട്ട് 5.55ന് കുവൈത്തിലെത്തും.
അവിടെനിന്ന് വൈകിട്ട് 6.25ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.05ന് തിരുവനന്തപുരത്തെത്തും. 160 പേർക്കു യാത്ര ചെയ്യാവുന്ന എ320 വിമാനമാണ് സർവീസിന് ഉപയോഗിക്കുക. ജസീറയുടെ കേരളത്തിലേക്കുള്ള രണ്ടാമത്തെ സർവീസ് ആണിത്.ഈ സേവനം തമിഴ്‌നാട് സ്വദേശികള്‍ക്കും പ്രയോജനപ്രദമാണ്. കുവൈത്ത് എയര്‍വേയ്‌സിനു ഇതേ സെക്ടറില്‍ ആഴ്ച്ചയില്‍ മൂന്ന് സര്‍വ്വീസുകളാണുള്ളത്.
https://www.facebook.com/Malayalivartha


























